അമ്പലപ്പുഴ: കലാപമുണ്ടാക്കി ക്ഷേത്രഭൂമി കയ്യടക്കാനുള്ള പഞ്ചായത്തിന്റെയും പോലീസിന്റെയും ശ്രമം ഹിന്ദു ഐക്യേവേദി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ക്ഷേത്രനടപ്പന്തല്‍ സംരക്ഷിച്ച് ഉപദേശക സമിതിയും ഭക്തജനങ്ങളും ചേര്‍ന്ന് സ്ഥാപിച്ച ഗേറ്റ് ഊരിമാറ്റാന്‍ പഞ്ചായത്ത് പ്രസിഡന്റ് വേണുലാല്‍ എത്തിയതാണ് പ്രശ്‌നം സൃഷ്ടിച്ചത്. ഗേറ്റ് ഊരിമാറ്റാന്‍ സാധിക്കില്ലെന്ന് ഭക്തര്‍ അറിയിച്ചതോടെ അമ്പലപ്പുഴ എസ്‌ഐ പ്രതീഷ്‌കുമാര്‍ എത്തി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചു. എസ്‌ഐയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ലക്ഷ്യം മനസ്സിലാക്കിയ പ്രവര്‍ത്തകര്‍ സംയമനം പാലിക്കുകയായിരുന്നു.
എസ്‌ഐയുടെ നടപടിയെക്കുറിച്ച് ഡിവൈഎസ്പിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംഭവമറിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ എസ്‌ഐ മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം വ്യാപാരികള്‍ നടപ്പന്തല്‍ കയ്യേറിയതിനെത്തുടര്‍ന്നാണ് ഉപദേശക സമിതി ഇതിനു മുന്നില്‍ ഗേറ്റ് സ്ഥാപിച്ചത്. ഇതോടൊപ്പം നടപ്പന്തലിനു കിഴക്കുഭാഗത്ത് വാഹനങ്ങള്‍ കയറാതിരിക്കാന്‍ പൈപ്പുകളും സ്ഥാപിച്ചിരുന്നു. ഇതുസംബന്ധിച്ച് വ്യാപാരികള്‍ ഹിന്ദു ഐക്യേവദിയുടെ നേതാക്കളുമായി ഇന്നു വൈകിട്ട് ചര്‍ച്ച നടക്കാനിരിക്കെയാണ് സിപിഎമ്മുകാരനായ അമ്പലപ്പുഴ തെക്കു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തിയത്. ഇവിടെ എന്തു നടന്നാലും താന്‍ അറിയണമെന്ന് ആക്രോശിക്കുകയും ഗേറ്റ് തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഏതാനും ദിവസം മുമ്പ് തകഴി ക്ഷേത്രത്തിലും അമ്പലപ്പുഴ എസ്‌ഐ പ്രകോപനം സൃഷ്ടിക്കുകയും ക്ഷേത്രഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് പ്രഖ്യാപിച്ചതും വിവാദമായിരുന്നു. എസ്‌ഐയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ഉണ്ണികൃഷ്ണന്‍, സഹകാര്യവാഹ് സുരേഷ് തകഴി, ഹിന്ദു ഐക്യവേദി നേതാക്കളായ എന്‍. സുന്ദരേശന്‍, ഗണേശന്‍ ചേരംപള്ളില്‍ എന്നിവര്‍ അറിയിച്ചു.
















