കോഴിക്കോട്ട് നടന്ന 1967 ലെ ഭാരതീയ ജനസംഘം ദേശീയ സമ്മേളനത്തില്‍ ജഗന്നാഥ റാവു ജോഷി, ദീനദയാല്‍ ഉപാധ്യായ, അടല്‍ബിഹാരി വാജ്‌പേയി എന്നിവര്‍. ദിവാകരന്‍, കൊച്ചി (ഇടത്തുനിന്ന് രണ്ടാമത്), കോഴിക്കോട് റീജണല്‍ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളായ അരുണാകര്‍, ലല്ലന്‍ നാഥ് ദീക്ഷിത്, ഒ.പി. ശ്രീവാസ്തവ എന്നിവര്‍ സമീപം.
(1967ല്‍ കോഴിക്കോട്ടു ദേശീയ സമ്മേളനം നടക്കുന്ന സമയം ജഗദീപ് എന്നൊരു സ്മരണിക പ്രസിദ്ധപ്പെടുത്തിയിരുന്നു. അതില്‍ ദീനദയാല്‍ജി പേരുവച്ചെഴുതിയ ലേഖനമാണിത്. കോഴിക്കോട്ടെ പ്രസംഗത്തിലും ഇതേ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.)
നാലാം പൊതുതെരഞ്ഞെടുപ്പിനുശേഷം ഭാരതത്തിന്റെ രാഷ്‌ട്രീയസ്ഥിതിക്കാകെ പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് യുഗം അസ്തമിച്ചു കഴിഞ്ഞു. പുതുയുഗം പിറന്നുകൊണ്ടിരിക്കുന്നു. ഈ പുതുയുഗത്തിന് പുത്തന്‍ചിന്താഗതിയും നയവും നേതൃത്വവും ആവശ്യമാണ്. പഴയ തലമുറ അതിന്റെ ചുമതല നിര്‍വ്വഹിച്ചശേഷം കടന്നുപൊയ്‌ക്കഴിഞ്ഞു. പുതിയ തലമുറയാണ് ഇനി മുന്നോട്ടുവരേണ്ടത്.
ഇന്നത്തെ രാഷ്‌ട്രീയം രണ്ടു യുഗങ്ങളുടെ അന്തരാളഘട്ടത്തിലാണ്. സംക്രമണകാലത്തേക്കുള്ള താല്‍ക്കാലിക പ്രവര്‍ത്തനപദ്ധതിയാണ് ഇന്നു നടപ്പില്‍ വരുത്തേണ്ടത്. അതിനെ സുസ്ഥിരം എന്നു വിചാരിക്കരുത്. ഭാവിയുടെ മാതൃകയായും കണക്കാക്കരുത്.
അതീതഭൂതകാലം ഒരു യാഥാര്‍ത്ഥ്യമാണ്. വര്‍ത്തമാനകാലമോ അസ്ഥിരവും. ഭാവി നമുക്ക് അജ്ഞാതവുമത്രേ. അജ്ഞാതമായതിനാല്‍ ചിലര്‍ ഭാവിയെ ഭയപ്പെട്ടുകൊണ്ട് വര്‍ത്തമാനത്തെ നേരിടാതെ ഒഴിഞ്ഞുമാറുവാനും ഭൂതകാലത്തെ തിരിച്ചുകൊണ്ടുവരുവാനും ശ്രമിക്കുന്നു. പ്രകൃതിയുടെ നിയമങ്ങള്‍ക്കും കാലചക്രത്തിന്റെ ഭ്രമണഗതിക്കും വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു വിജയിക്കാന്‍ സാദ്ധ്യമല്ല.
നാം ഒരിക്കലും ഭാവിയെ ഭയപ്പെടരുത്. എന്നാല്‍ അതിനെ രൂപപ്പെടുത്തുന്നതില്‍ തല്‍പരരായിരിക്കണം. കണ്ടതായ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യങ്ങളാക്കാം. സങ്കല്‍പത്തെ കര്‍മ്മവുമായി ബന്ധിപ്പിക്കാം. പദ്ധതികളെ യുക്തിപൂര്‍വ്വം പൂര്‍ത്തീകരിക്കാം. കൃതയുഗത്തെ നിര്‍മ്മിക്കാം. ഈ ആര്‍ഷവചനം ഓര്‍മ്മയിരിക്കട്ടെ:
കലിഃശയാനോ ഭവതി
സംതൃഹാനസ്തു ദ്വാപര
ഉത്തിഷ്ഠംസ്‌ത്രേതമാപ്‌നോതി
കൃതം സംപദ്യതേ ചരം
ചരൈവേതി ചരൈവേതി
(നിദ്രാലുവായ മനുഷ്യന്‍ കലിയുഗത്തെ കൊണ്ടുവരുന്നു. ഉണര്‍ന്നിരിക്കുന്നവന്‍ ദ്വാപരയുഗത്തെയും എണീറ്റുനില്‍ക്കുന്നവന്‍ ത്രേതായുഗത്തെയും കൊണ്ടുവരുന്നു. എന്നാല്‍ ചലിക്കുന്നവന്‍ കൃതയുഗസ്ഥാപകനാകുന്നു. അതിനാല്‍ മുന്നോട്ടുപോകൂ. മുന്നോട്ടുപോകൂ..)
നമുക്കു വാദപ്രതിവാദങ്ങളില്‍ കുരുങ്ങേണ്ട കാര്യമില്ല. അന്തഃകരണത്തിന്റെ പ്രചോദനത്തെ പ്രമാണമാക്കിക്കൊണ്ടു പോകുവിന്‍. ഇതുതന്നെയാണു ധര്‍മ്മം. അതില്‍നിന്നു തപസ്സിനു പ്രേരണ ലഭിക്കും. കര്‍മ്മമാര്‍ഗ്ഗം തുറന്നുകിട്ടുകയും ചെയ്യും. ഏതു പ്രവര്‍ത്തിയും വ്യവസ്ഥയും രാജനീതിയും അര്‍ത്ഥനീതിയും സാമാജികനിയമങ്ങളും വിദ്യാഭ്യാസപദ്ധതികളുമാണോ നമ്മെ കര്‍മ്മവിമുഖരും നിദ്രാലുക്കളുമാക്കിയത് അവയെല്ലാം കലിയുഗത്തിന്റേതാണ്. അവയെ പരിത്യജിച്ചേ പറ്റൂ. കൃതയുഗത്തിന്റെ ആഹ്വാനം ഇതാണ്: ചരൈവേതി.
അതായത് രാജാവും പ്രജയും മുതലാളിയും തൊഴിലാളിയും കുബേരനും കുചേലനും എല്ലാം പരിശ്രമത്തില്‍ മുഴുകേണ്ടതുണ്ട്. തൊഴില്‍ചെയ്യുന്നതില്‍നിന്നും പരാന്മുഖരാക്കുന്ന രാഷ്‌ട്രീയവും സാമ്പത്തികവുമായ ബന്ധങ്ങളെ പൊട്ടിച്ചെറിയണം. തൊഴിലിനു കൊതിക്കുന്ന കൈകള്‍ക്ക് തൊഴില്‍ നല്‍കേണ്ടതുണ്ട്. രാഷ്‌ട്രവ്യാപകമായ പരിശ്രമങ്ങള്‍ നടക്കുന്നിടത്തെങ്ങും ദാരിദ്ര്യവും കഷ്ടപ്പാടും ഉണ്ടാകില്ല. എവിടെയാണോ സമത്വവും സമൃദ്ധിയും ഉള്ളത് അവിടമാണ് സത്യവും ശിവവും സുന്ദരവുമായ സ്ഥലം. പുതുയുഗം ശ്രമയുഗമാകട്ടെ. അപ്പോള്‍ കൃതയുഗം സൃഷ്ടിക്കപ്പെടും. നാമോരുരുത്തരം കൃതയുഗത്തില്‍ മുഴുകണം എന്നാണ് എന്റെ അഭിലാഷം.
വ്യാമോഹങ്ങളുടെ കാലം കഴിഞ്ഞു. മോഹനിദ്ര അവസാനിപ്പിച്ച് ഉണര്‍വ്വ് സടകുടഞ്ഞെണീറ്റിരിക്കുന്നു. എന്നിട്ടും ചിലര്‍ അതും ഇതും പറഞ്ഞും കറുപ്പ് തീറ്റിയും നമ്മെ നിദ്രാധീനരാക്കാന്‍ ആഗ്രഹിക്കുന്നു. നാം കണ്ണുതുറന്നു നില്‍ക്കണം. മുന്നോട്ടുപോകാന്‍ തയ്യാറെടുക്കണം.
ഏതുവഴിക്കാണ് നാം പോകേണ്ടത് എന്നുകൂടി നാം ചിന്തിക്കേണ്ടതുണ്ട്. ഇതുവരെ ജനങ്ങളെ ഉണര്‍ത്തുകയും മുന്നോട്ടുപോകാനുള്ള പ്രേരണ നല്‍കുകയും ചെയ്തിട്ടുള്ള അനവധി സംഘടനകള്‍ ഉണ്ട്. എങ്കിലും അവയുടെ നയവും തത്വവും ഇന്നു സ്വീകാര്യങ്ങളല്ല. അവ ദേശത്തിന് നന്മകൈവരുത്തുമെന്ന് വിചാരിച്ചുകൂടാ. എന്നാല്‍ അവയെ ഞാന്‍ ഭയപ്പെടുന്നുമില്ല.
ജീവിതസത്യം വളരെ പ്രഭാവശാലിയാണ്. വികൃതിയുടെമേല്‍ പ്രകൃതിയും പ്രകൃതിയുടെമേല്‍ സംസ്‌കൃതിയും വിജയം കൈവരിക്കുമെന്നത് നിശ്ചയം. ഭാരതത്തിന്റെ മണ്ണില്‍ നമുക്കു പൂര്‍ണ്ണമായ വിശ്വാസമുണ്ട്.
മാര്‍ഗ്ഗവിഘ്‌നങ്ങളെ ചൂണ്ടിക്കാട്ടി മുന്നോട്ടുനടക്കാന്‍ സമ്മതിക്കാത്തവരുടെ വാക്കുകള്‍ ശ്രദ്ധിക്കരുത്. തെറ്റായവഴിക്ക് പോകേണ്ടിവന്നാല്‍പ്പോലും അപകടമില്ല. നടക്കാനുള്ള ശക്തി ഉണ്ടെങ്കില്‍ നേര്‍വഴി അന്വേഷിച്ചു കണ്ടുപിടിക്കാം. നമുക്കുതന്നെ നമ്മുടെ മാര്‍ഗ്ഗം ഉണ്ടാക്കേണ്ടിയിരിക്കുന്നു. നാം എങ്ങോട്ടാണ് പോകുന്നത്, അതുതന്നെ പിന്നാലെ വരുന്നവര്‍ക്ക് വഴിയുമായിത്തീരും.
















