വൈക്കം: ഭൂമിക്കും തൊഴിലിനുമായി പട്ടികവര്‍ഗ്ഗജനത വൈക്കം താലൂക്ക് ആഫീസിനുമുമ്പില്‍ തുടരുന്ന സഹനസമരം ‘250’ ദിനം പിന്നിട്ടു. സമരം ഒത്തുതീര്‍ക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് സമരസമിതി കണ്‍വീനര്‍ പി.കെ.വേണു സമരപ്പന്തലില്‍ മരണംവരെ ആരംഭിച്ച നിരാഹാരസമരം ഇന്നലെ പിന്‍വലിച്ചു. സി.കെ. ആശ എംല്‍എ നേതാക്കള്‍ക്ക് വീ ണ്ടും നല്‍കിയ ഉറപ്പിന്മേലാണ് നിരാഹാരം അവസാനിപ്പിച്ചതെന്ന് കണ്‍വീനര്‍ വേണു ജന്മഭൂമിയോട് പറഞ്ഞു.
സമരസഹായസമിതി കണ്‍വീനര്‍ പി. പുഷ്‌ക്കരന്‍ സമരപോരാളിയെ ഹാരാര്‍പ്പണം ചെയ്തായിരുന്നു നിരാഹാരസമരം ഉദ്ഘാടനം ചെയ്തത്. ‘ഭൂമിയ്‌ക്ക് വേണ്ടി ഗാന്ധിയന്‍ ശൈലിയില്‍ നടത്തുന്ന സഹനസമരം ‘250’ദിവസം പിന്നിട്ടിട്ടും ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ നടത്തിയ ആദിവാസി അവഗണന പിണറായി ഗവണ്‍മെന്റും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ആദിവാസികളെ അവരുടെ ഭൂമിയില്‍നിന്ന് ആട്ടിയോടിച്ച് വെളളക്കാര്‍ക്കുപകരം കൊളളക്കാര്‍ അവരുടെ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നു. മാറിമാറിവന്ന ഗവണ്‍മെ ന്റുകള്‍ ആ കയ്യേറ്റത്തിന് കൂട്ടുനില്ക്കുന്നു. നിലനില്‍പ്പ് സമരത്തിന് രാഷ്‌ട്രീയമില്ല. സമരവിജയത്തിന് ആരുടേയും പിന്തുണ സ്വീകരിക്കും. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി ലഭിക്കുന്നതുവരെ റിലേനിരാഹാരം തുടരാനാണ് തീരുമാനമെന്ന് സമരസഹായസമിതി ചെയര്‍മാന്‍ അറിയിച്ചു.’വൈക്കം എംഎല്‍എ സി. കെ. ആശ സമരപ്പന്തല്‍ സന്ദര്‍ശിച്ച് 15 ദിവസത്തിനുളളില്‍ സമരം ഒത്തുതീര്‍ത്ത് ഭൂരഹിതര്‍ക്ക് ഭൂമിനല്‍കുമെന്ന് ഉറപ്പുനല്‍കിയതാണ്. എന്നാല്‍ മൂന്നുമാസം പിന്നിട്ടിട്ടും ക്രിയാത്മകമായ ഒരുനടപടിയും കൈക്കൊളളാത്ത സാഹചര്യത്തിലാണ് സമരം മറ്റൊരുഘട്ടത്തിലേക്ക് കടന്നതെന്നും അദ്ദേ ഹം പറഞ്ഞു. ഓണക്കാലത്ത് പട്ടികവര്‍ഗ്ഗക്കാരെ സമരത്തിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്വം ഗവണ്‍മെന്റിനും എംഎല്‍എയ്‌ക്കുമാണ്. സമരത്തിന്റെ എല്ലാ കഷ്ടനഷ്ടങ്ങളും ഉത്തരവാദികള്‍ പിണറായി ഗവണ്‍മെന്റും എംഎല്‍എയുമാണെന്ന് യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ച സമരസഹായസമിതി കണ്‍വീനര്‍ കെ. ഗുപ്തന്‍ ആരോപിച്ചു.
















