ദൈവത്തിന്റെ വികൃതികളെപ്പറ്റി ഓര്‍ത്താല്‍ ചിരിയോ ദുഃഖമോ അദ്ഭുതമോ ഒക്കെത്തോന്നും പാമ്പിനേയും പല്ലിയേയും ഓര്‍ക്കുക. തല്ലിച്ചതച്ചിട്ടാലും പാമ്പിന്റെ വാല്‍, കുറെ സമയത്തേക്ക് ഇളകിക്കൊണ്ടിരിക്കും. അപകടം മണത്താല്‍ പല്ലി വാല്‍ മുറിച്ചിട്ടിട്ട് ഓടി മറയും. വാല്‍ തുള്ളിച്ചാടിക്കൊണ്ടിരിക്കും. ഇന്ന്, സിപിഐ(എം)ന്റെ അവസ്ഥ ഇതായിരിക്കുന്നു. പശ്ചിമബംഗാളില്‍നിന്ന് വാല്‍മുറിച്ചിട്ട് ഓടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാല്‍ക്കഷ്ണം യഥാസ്ഥാനത്ത് കൂട്ടിച്ചേര്‍ക്കാന്‍ പോഴത്തം കാട്ടി, പുരാവസ്തുവായി മാറിയ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി. ഇപ്പോള്‍ ആപ്പൂരിയ കുരങ്ങന്റെ അവസ്ഥയിലായി.
അവിടെനിന്നോടിവന്ന്‌വീണത് കേരളത്തില്‍ ഇവിടെ ഗതിയില്ലാതലഞ്ഞ കുറെ ആള്‍ക്കൂട്ടങ്ങള്‍ കൂടെക്കൂടി. കൊടികള്‍കൂട്ടിക്കെട്ടി എല്‍ഡിഎഫ് എന്ന ലേബലില്‍ മത്സരിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തോന്ന്യാസത്തില്‍ മനംമടുത്ത് ജനം വോട്ടു ചെയ്ത് ജയിപ്പിച്ചു.
ആഢ്യന്മാരിലെ ആഢ്യന്മാരായ പഞ്ചസഖാക്കള്‍ കണ്ണൂര്‍ ലോബി എന്നറിയപ്പെടുന്നു. അവരുടെ മേല്‍നോട്ടത്തില്‍ സിപിഎം പാമ്പിന്റെ വാല്‍പോലെ അനങ്ങുന്നു.
കൊല്ലും കൊലയും പാര്‍ട്ടിയുടെ ജീനില്‍ ഉള്ളതാണ്. ലെനിന്‍ കൊന്നൊടുക്കിയത് ജനകോടികളെയാണ്. പിന്നെ സ്റ്റാലിന്‍ വന്നു. ഉക്രെയ്‌നിലെ ജനങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യമുള്ളവരായിരുന്നില്ല. അവരെ പട്ടിണിക്കിട്ടു പാഠം പഠിപ്പിക്കാനായിരുന്നു സ്റ്റാലിന്റെ തീരുമാനം. അതുകൊണ്ടും അവര്‍ മുട്ടുമടക്കിയില്ല. സ്വന്തമായി കൃഷിചെയ്ത് ജീവിച്ചു. സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം അവരുടെ ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ കൊള്ളയടിക്കപ്പെട്ടു. വിശന്നുവലഞ്ഞ് ജനം ചത്തു.
ക്രൂഷ്‌ചേവ്, സ്റ്റാലിന്റെ ചെയ്തികളെ അപലപിച്ചു. ലക്ഷക്കണക്കിന് സഖാക്കളെ കൊന്നൊടുക്കിയ കിരാതന്‍ എന്നു വിശേഷിപ്പിച്ചു. അയാളുടെ മൃതദേഹം അടക്കിയിരുന്ന മൗസ്സോളിയത്തില്‍ നിന്നെടുത്ത് തെമ്മാടിക്കുഴിയിലെറിഞ്ഞു.
അടുത്ത ഊഴം ബ്രഷ്‌നേവിന്റേതായിരുന്നു. കമ്യൂണിസത്തിനെതിരെ ആരു തിരിഞ്ഞാലും രാജ്യങ്ങള്‍ ഉള്‍പ്പെടെ, അവിടെയൊക്കെ ഇടപെടുമെന്ന് ബ്രഷ്‌നേവ് പ്രഖ്യാപിച്ചു. ചെക്കോസ്ലോവാക്യയിലെ ചൗഷസ്‌ക്യു അല്‍പം സ്വാതന്ത്ര്യം ജനങ്ങള്‍ക്കു കൊടുക്കുന്നതിന് തല്‍പ്പരനായിരുന്നു. അവിടെ ബ്രഷ്‌നേവ് ഇടപെട്ടു. പട്ടാളത്തെ ഇറക്കി ചൗഷസ്‌ക്യുവിനേയും ഭാര്യയേയും വെടിവച്ചു കൊന്നു.
തോന്നിയപോലെ ഭരിക്കുന്നതിന് പ്രതിപക്ഷം ശല്യമായതിനാല്‍ അതു വേണ്ട എന്ന അഭിപ്രായക്കാരനായിരുന്നു ബ്രഷ്‌നേവ്. ഇന്ദിരാഗാന്ധിയെ ഇങ്ങനെ ഉപദേശിച്ചെന്നും അടിയന്തരാവസ്ഥയുടെ ഒരു കാരണം അതായിരുന്നെന്നും കേട്ടിട്ടുണ്ട്.
മാവോ 1.5 കോടി ചുവപ്പ് വളന്റിയര്‍ സേന രൂപീകരിച്ചു. അവരെക്കൊണ്ട് ചൈനയുടെ സാംസ്‌കാരിക തിരുശേഷിപ്പുകള്‍ മുഴുവന്‍ തകര്‍ത്തു. സ്വാതന്ത്ര്യദാഹികളായ യുവാക്കളെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ടാങ്കു കയറ്റി ചതച്ചരച്ചു. ഈ നശിപ്പിക്കല്‍ പ്രക്രിയയാണ് ഉടല്‍ ചതഞ്ഞരഞ്ഞ് കേരളത്തില്‍ വാല്‍ മാത്രമനങ്ങുന്ന സിപിഐ(എം) ചെയ്യുന്നത്. അതാണ് ബീഫ് ഫെസ്റ്റിലൂടെ, ശോഭായാത്ര അലങ്കോലപ്പെടുത്തുന്നതിലൂടെ, ശ്രീനാരായണ ഗുരുദേവന്റെ കഴുത്തില്‍ കയര്‍ കെട്ടി വലിച്ചതിലൂടെ അവര്‍ കാണിച്ചത്. ഈ പരാക്രമം ഹിന്ദുവിനോട് മാത്രമേയുള്ളൂ. ദയവുള്ളതുകൊണ്ടാണ് മദനിയെ കെട്ടിപ്പിടിക്കുന്നത്. നികൃഷ്ട ജീവികളെന്ന് കത്തോലിക്കാ പുരോഹിതരെ ആക്ഷേപിച്ച ആള്‍ തന്നെ കര്‍ദ്ദിനാളിന്റെ അടുക്കളയില്‍ പോയി ചായയും റൊട്ടിയും കഴിച്ചു.
പ്രതികാര ശൈലി ഹിന്ദുവിന് വശമില്ലായെന്നവര്‍ക്കറിയാം. അളമുട്ടിയാല്‍ ചേരയും കടിക്കും. ഹിന്ദുമതവും ഗുരുജനങ്ങളും സഹജീവികളെ സ്‌നേഹിക്കാനാണ് പഠിപ്പിച്ചത്. ശാന്തിമന്ത്രം കേട്ടും ഉരുവിട്ടും വളര്‍ന്നവരാണ് ഹിന്ദുക്കള്‍. ”സ്‌നേഹജ്വാലയാണെന്നില്‍ക്കാണും ചൈതന്യം സനാതനം” എന്ന വയലാര്‍ വരികള്‍ മാതൃകയാണ്. ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ് ഒ.എന്‍.വിയുടെ വരികള്‍.
കറപ്പുതിന്നു മയങ്ങിയ മഞ്ഞ-
ക്കാടത്തത്തിനുനേരെ
ഇവിടെ പുതിയൊരു കാഞ്ചി വലിക്കാന്‍
വരുന്നു ഭാരതപൗരന്‍.
സത്യപ്രതിജ്ഞ കഴിഞ്ഞ മന്ത്രിക്കസേരയില്‍ ആസനമുറപ്പിക്കും മുന്‍പ് തുടങ്ങി ഹിന്ദുവിനുമേല്‍ കുതിരകയറ്റം. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല എന്നത് ദേവസ്വം മന്ത്രിയ്‌ക്ക് സഹിക്കുന്നില്ല. മറ്റു മതങ്ങളിലും സമൂത്തിലുമുള്ള അനാചാരങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കി, ഇതുമാത്രമേ ശേഷിക്കുന്നുള്ളൂ എന്നുതോന്നും മന്ത്രിയുടെ മൊഴി കേട്ടാല്‍. ഹിന്ദു സ്ത്രീകളാരും ഇങ്ങനെയൊരാവശ്യം ഉന്നയിച്ചില്ല. അമ്പതുവയസ്സുവരെ കാത്തിരിക്കാനും അവര്‍ തയ്യാറാണ്. എന്നിട്ടും മന്ത്രിയുടെ ദഹനക്കേടുമാറുന്നില്ല. മുസ്ലിംപള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനെപ്പറ്റി പരാമര്‍ശം വന്നപ്പോള്‍ മുസ്ലിങ്ങള്‍ തീര്‍ത്തു പറഞ്ഞു, ”വിശ്വാസത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരും കോടതിയുമല്ല, വിശ്വാസികളാണ്.” അതിനെതിരെ ഉരിയാടാന്‍ ഒരു മന്ത്രിയുടെ നാവും പൊങ്ങിയില്ല.
ഹിന്ദു സ്ത്രീകള്‍ നാലു പ്രസവിക്കണമെന്ന് സാക്ഷി മഹാരാജ് എംപി പാര്‍ലമെന്റില്‍ പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് കൂട്ടുകെട്ട് അദ്ദേഹത്തിനെതിരെ ഉറഞ്ഞുതുള്ളി. ബഹുഭാര്യാത്വത്തെപ്പറ്റി പരാമര്‍ശം വന്നപ്പോള്‍ കാന്തപുരം മുസ്ലിയാര്‍ പറഞ്ഞു, ”ഭാര്യയുടെ മാസമുറ സമയത്ത് പുരുഷന്റെ വികാരശമനത്തിന് ബഹുഭാര്യാത്വം ആവശ്യമാണ്.” ഒരുത്തരും വാതുറന്നില്ല.
നമുക്ക് ജാതിയില്ലായെന്ന് ഗുരുദേവന്‍ പറഞ്ഞതിന്റെ പേരില്‍ സിപിഎമ്മിന്റെ തിടമ്പു നൃത്തം അരങ്ങുതകര്‍ക്കുന്നു. ഏതു സന്ദര്‍ഭത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അവര്‍ക്കറിവില്ല. ഗുരുവിനെ കുരിശില്‍ തറച്ചും കഴുത്തില്‍ കയര്‍ കെട്ടി വലിച്ചും ആസ്വദിച്ചവര്‍ അദ്ദേഹത്തിന്റെ പേരില്‍ കള്ളക്കണ്ണീരൊഴുക്കുന്നു.
ആലപ്പുഴയില്‍നിന്നുള്ള സഖാവ് മന്ത്രി കുറെക്കാലം സന്യാസിമാരുടെ അടിവസ്ത്രം തേടിനടന്നു. (സന്യാസിനിമാരുടെ പുറകെ പോവാത്തത് ഭാഗ്യം). ഇപ്പോള്‍ അദ്ദേഹം പറയുന്നു, നിലവിളക്ക്‌കൊളുത്തേണ്ടതില്ല എന്ന്. നിലവിളക്കിന്റെ മാഹാത്മ്യമറിയാത്തവര്‍ ഭരിച്ചിടത്തെല്ലാം അന്ധകാരമയമായതിന് കാരണം ഇപ്പോള്‍ മനസ്സിലായില്ലേ! പൂജാ വേളയില്‍ മന്ത്രവും കൈമുദ്രകളും വേണ്ട, സിപിഎം രീതിയില്‍ കൈ ചുരുട്ടി അന്തരീക്ഷത്തിലിടിച്ച്, ഇന്‍ക്വിലാബ് സിന്ദാബാദ് എന്നുപറയുന്നതുപോലെ ശകുനി സിന്ദാബാദ്, ബൂര്‍ഷ്വാ കൃഷ്ണന്‍ മൂര്‍ദാബാദ് എന്നുപറഞ്ഞാല്‍ മതിയെന്ന് സുധാകരന്‍ പറഞ്ഞേക്കും.
ശോഭായാത്ര പൊതുവഴിയില്‍ നടത്തിയാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ബുദ്ധിക്ക് മുട്ടുള്ള ഒരു നേതാവ് പറഞ്ഞു. പ്രകടനങ്ങളും പൊതുയോഗങ്ങളും റോഡില്‍ നടത്തിയാല്‍ ഇതേ ബുദ്ധിമുട്ടുണ്ടാകുമെന്നതിനാല്‍ അതിനെ വിലക്കിയ ജഡ്ജിയെ ശുംഭന്‍ എന്നുവിളിച്ച ശുംഭ-നിശുംഭന്മാരുടെ പാര്‍ട്ടിക്കാരാണിത് പറഞ്ഞത്.
വിമോചനസമരകാലത്ത് ഭഗവാന്‍ മക്രോണിയെന്ന കഥാപ്രസംഗ പരിപാടിയുമായി നാടുചുറ്റി ഒരു രാജന്‍. ഭഗവാന്‍ എന്ന് ചേര്‍ത്തതിന്റെ കാരണമന്വേഷിച്ചവരോട് അയാളുടെ മറുപടി ഇങ്ങനെയായിരുന്നു, ‘നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാര്‍ എന്നെ കാണുമ്പോള്‍ ഭഗവാനേ എന്നു നീട്ടിവിളിക്കും. അവരെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുകയെന്നതാണ് എന്റെ ഉദ്ദേശ്യം.” അങ്ങനെ, നമ്മുടെ മുഖ്യനും മല കയറാന്‍ തീരുമാനിച്ചു. ശബരിമലയെ പൊന്മുട്ടയിടുന്ന താറാവാക്കുകയായിരുന്നു ലക്ഷ്യമെന്ന് പിന്നീടാണറിഞ്ഞത്. ശബരിമല നട ദിവസവും തുറന്നുവയ്‌ക്കണംപോലും! ഫുട്‌ബോള്‍ മത്സരം കണ്ടുകൊണ്ടിരുന്ന ഒരു രാജാവിന്റെ വിവരക്കേട് തുറന്നുകാട്ടിയ ഒരു സംഭവത്തെപ്പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു, ”നമ്മുടെ രാജ്യത്ത് ഒരു പന്തിനുവേണ്ടി ഇരുപത്തിരണ്ടുപേര്‍ വഴക്കുണ്ടാക്കുകയോ? ഹായ്! ലജ്ജാവഹം. ഓരോരുത്തര്‍ക്കും ഓരോ പന്തു വീതം കൊടുക്കാന്‍ നാം ഉത്തരവിടുന്നു.” ഈ മന്ത്രിയും ആ രാജാവും ഒരേ തൂവല്‍ പക്ഷികള്‍.
തിയറ്ററില്‍ ടിക്കറ്റുകൊടുത്ത് ആളെക്കയറ്റുന്നതുപോലെ ക്ഷേത്രത്തില്‍ ആളെ കയറ്റണം. വിഐപി പാസ് ഏര്‍പ്പെടുത്തണം, റോപ്‌വെ വേണം….. പണമുണ്ടാക്കാന്‍ എത്രയെത്ര മാര്‍ഗ്ഗങ്ങള്‍. പ്ലാസ്റ്റിക് ബക്കറ്റുമായി വളണ്ടിയര്‍മാര്‍ അയ്യപ്പന്മാരെ സമീപിക്കണം എന്നുപറയാഞ്ഞത് നന്നായി.
സംസ്‌കൃതം കേട്ടാല്‍ ഇക്കൂട്ടര്‍ക്ക് കലികയറും. ആഗോള യോഗാദിനത്തിന്റന്ന് തിരുവനന്തപുരത്ത് യോഗസ്ഥലത്ത് ഒരു ടീച്ചര്‍ എത്തി. ”സംഗച്ഛത്വം, സംവദത്വം” എന്നു ചൊല്ലിയത് അവിടത്തേക്ക് തീരെ പിടിച്ചില്ല. ‘സംഗം’ അവര്‍ക്ക് സംഘമായി തോന്നി. സംഘമെന്നാല്‍ ആര്‍എസ്എസ്. ടീച്ചറുടെ സമനില തെറ്റി. അത് ചൊല്ലിയപ്പോള്‍ മതേതരത്വം വെട്ടേറ്റു വീണതു കണ്ടില്ലേ എന്നായി അവര്‍. കണ്ടവരെയൊക്കെ വഴക്ക് പറഞ്ഞു. ആരോ പറഞ്ഞ് മനസ്സിലാക്കിയപ്പോള്‍ ഒറ്റവലിക്ക് ചുറ്റുപാടുമുള്ള മുഴുവന്‍ വായുവും ഉള്ളിലാക്കി, കണ്ണുതുറിച്ച് മിണ്ടാതിരുന്നു.
മാതാനാസ്തി, പിതാനാസ്തി
നാസ്തി ബന്ധുസഹോദരാ,
അര്‍ത്ഥം നാസ്തി ഗൃഹം നാസ്തി,
തസ്മാദ് ജാഗ്രത, ജാഗ്രത.
ഇതുകേട്ടാല്‍ വ്യാഖ്യാന വിശാരദന്മാരായ സഖാക്കള്‍ പറയും, ”കണ്ടോ, എന്താണ് വേദം പറയുന്നതെന്ന്? തന്തയില്ല, തള്ളയില്ല, സ്വത്തില്ല, വീടില്ല. അങ്ങനെയുള്ളവരാരാ? തെണ്ടികള്‍. മനുഷ്യരാശിയെ തെണ്ടികളെന്ന് വിളിക്കുന്ന വേദ-പുരാണ-ഇതിഹാസങ്ങള്‍ ചുട്ടുകരിക്കേണ്ടതല്ലേ?”
”പിന്നിലോ പെരുവഴി, മുന്നിലോ മരുഭൂമി
എങ്ങോട്ടാണീ യാത്ര?”
















