എല്ലാം ശരിയാക്കണമെങ്കില്‍ ആദ്യം വിദ്യാഭ്യാസത്തില്‍ തുടങ്ങണമെന്നാണ് ഇടതുസര്‍ക്കാര്‍ കരുതുന്നത്. അതിന്റെ ആദ്യപടിയെന്ന നിലയിലായിരുന്നു അധ്യാപകദിനാഘോഷത്തോടനുബന്ധിച്ച് മന്ത്രിമാര്‍ സ്‌കൂളുകളില്‍ ക്ലാസെടുക്കാന്‍ നിശ്ചയിച്ചിരുന്നത്. തുടക്കം അധ്യാപകദിനത്തില്‍ ആയശേഷം പിന്നിട് പല പേരുകളില്‍ നിരന്തരം മന്ത്രിമാര്‍ക്ക് സ്‌കൂളുകളില്‍ കുട്ടികളെ ‘നേര്‍വഴിക്ക്’ നയിക്കാമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. ഏതായാലും അധ്യാപക സംഘടനകളില്‍നിന്നും മറ്റുമുള്ള സമ്മര്‍ദ്ദത്തിന്റെയും ജനകീയ പ്രതിഷേധത്തിന്റെയും ഫലമായി അക്കാര്യം വേണ്ടെന്നുവെച്ചു. എന്നാല്‍ തങ്ങള്‍ ആലോചിച്ചുറപ്പിച്ച പരിപാടി തകര്‍ത്തവരോടുള്ള വിദ്വേഷം മന്ത്രിമാര്‍ക്കൊക്കെയുണ്ട്. അത് കഴിഞ്ഞദിവസം വ്യക്തമായി പുറത്തുവരികയുമുണ്ടായി.
അധ്യാപകദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള പരിപാടികളില്‍ പങ്കെടുക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തും ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജ തൃശൂരും പറഞ്ഞത് വിരുദ്ധാഭിപ്രായങ്ങളാണ്. തങ്ങള്‍ക്ക് അവസരം നല്‍കാത്തതിന്റെ ചൊരുക്ക് രണ്ടുരീതിയില്‍ അവര്‍ പരസ്യമാക്കി. പൊതുവിദ്യാലയങ്ങളുടെ നിലവാരത്തകര്‍ച്ചയിലേക്ക് വിരല്‍ചൂണ്ടിയ മുഖ്യമന്ത്രി അതിന്റെ കാരണം അധ്യാപകരുടെ ചുമലിലിട്ടു. ഇപ്പോഴത്തെ അധ്യാപനത്തില്‍ പോരായ്‌മകള്‍ മാത്രമെയുള്ളൂവെന്നാണ് അദ്ദേഹം വിശകലനം ചെയ്തത്. നിലവാരത്തകര്‍ച്ചയ്‌ക്കു ചിലര്‍ കുട്ടികളെയാണ് കുറ്റം പറയുന്നത്. എന്നാല്‍ ഇതു ശരിയല്ല.
സമൂഹത്തെ മൊത്തം സാംസ്‌കാരിക അഭിവൃദ്ധിയിലേക്ക് നയിക്കേണ്ടവരാണ് അധ്യാപകര്‍. ആ തലത്തിലേക്ക് അവര്‍ക്ക് ഉയരാന്‍ കഴിയണമെങ്കില്‍ ഇച്ഛാശക്തിയോടെയുള്ള സ്വയംപഠനം ആവശ്യമാണ്. അതാണ് കുട്ടികളെ പഠിപ്പിക്കാനും നേര്‍വഴി കാട്ടാനും അവര്‍ക്ക് കരുത്തു നല്‍കുക. വീട്ടിലെ സാഹചര്യങ്ങള്‍ മൂലം ശരാശരിയിലും താഴെ പോകുന്ന കുട്ടികളെ പ്രത്യേകമായി ശ്രദ്ധിക്കാനും പിന്തുണ നല്‍കാനും പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കു കഴിയണം. മയക്കുമരുന്നുള്‍പ്പെടെയുള്ള വിപത്തുകള്‍ കുട്ടികളെ ഗ്രസിക്കാന്‍ ഇടയാക്കുന്ന വിധത്തില്‍ വിദ്യാലയങ്ങള്‍ക്കരികില്‍ ഇവ കിട്ടും. ഇത് തടയാനുള്ള ജാഗ്രത വേണം. കുട്ടികളുടെ കണ്ണ് കലങ്ങിയാല്‍ അതെന്തുകൊണ്ടാണെന്ന് അന്വേഷിക്കാനുള്ള ശ്രദ്ധ അധ്യാപകര്‍ക്കുവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പുമന്ത്രി ഇതിന് നേര്‍വിപരീതമായ സന്ദേശമാണ് നല്‍കിയത്. അധ്യാപകര്‍ക്ക് രാഷ്‌ട്രീയ ബോധമാണ് ഉണ്ടാവേണ്ടത് എന്നായിരുന്നു അവരുടെ ഉദ്‌ബോധനം. കൊച്ചുവര്‍ത്തമാനങ്ങള്‍ക്കു പകരം സ്റ്റാഫ്‌റൂമില്‍ രാഷ്‌ട്രീയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യണം. അധ്യാപകര്‍ക്ക് അടിയുറച്ച രാഷ്‌ട്രീയബോധം ഉണ്ടെങ്കില്‍ മാത്രമേ ജനാധിപത്യ പ്രക്രിയയ്‌ക്ക് ശക്തമായ അടിത്തറ നല്‍കുന്ന മികച്ച പൗരന്മാരെ വാര്‍ത്തെടുത്താന്‍ കഴിയുകയുള്ളൂവത്രെ. ഇന്നത്തെ സാഹചര്യത്തില്‍ അധ്യാപകര്‍ക്കു രാഷ്‌ട്രീയമില്ല എന്നുപറയുന്നത് അപകടമാണ്. തെരഞ്ഞെടുപ്പും ഭരണസംവിധാനവും മാത്രമല്ല രാഷ്‌ട്രീയം. സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതും കൂടിയാണ് രാഷ്‌ട്രീയം എന്ന് മന്ത്രി പറഞ്ഞുവെച്ചു. സിപിഎം രാഷ്‌ട്രീയം മാത്രം മതിയെന്ന് സംഗതിവശാല്‍ ശൈലജ പറഞ്ഞില്ല. എന്നാല്‍ തന്റെ രാഷ്‌ട്രീയ ആഭിമുഖ്യത്തിലൂടെ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കണമെന്ന് പറയാതെ പറയുകയും ചെയ്തു.
ക്ലാസ് മുറിയിലേക്ക് രാഷ്‌ട്രീയത്തിന്റെ വൈറസുകളെ തുറന്നുവിട്ടതിന്റെ ദുരന്തമുഖം മൊകേരി സ്‌കൂളിലെ ഗുരുനാഥനെ തുണ്ടംതുണ്ടമാക്കിയതിലൂടെ സമൂഹത്തിന് കാണിച്ചുകൊടുത്തത് മനസ്സില്‍വച്ചാവാം ശൈലജ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഒരു ഭരണകൂടത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാക്കാന്‍ മൂന്നും നാലും വര്‍ഷമൊന്നും ആവശ്യമില്ല. അവരുടെ ആദ്യ ആഴ്ചയിലെ നടപടിക്രമങ്ങള്‍ വിശകലനം ചെയ്താല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. നമ്മുടെ വിദ്യാഭ്യാസത്തിന്റെ പരിമിതി എന്താണെന്ന് മനസ്സിലാകുന്നവര്‍ക്ക് അവിടെ രാഷ്‌ട്രീയത്തിന്റെ വിത്തെറിയണമെന്ന് പറയാന്‍ മനസ്സുവരില്ല. കാരണം കുടിലരാഷ്‌ട്രീയത്തിന്റെ വ്യാളീരൂപം സമൂഹത്തില്‍ ഉണ്ടാക്കിയ കൊടുംപാതകങ്ങള്‍ കണ്ട് അവരുടെ മനസ്സു മരവിച്ചുപോയിട്ടുണ്ട്. അടുത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രതിജ്ഞാബദ്ധരായ അധ്യാപകര്‍ അവിടെ രാഷ്‌ട്രീയമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് വന്നാല്‍ എന്തായിരിക്കും ഭാവിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
സാംസ്‌കാരികമേഖലയെയും സാമൂഹികമേഖലയെയും വിദ്യാഭ്യാസമേഖലയെയും തങ്ങളുടെ ജുഗുപ്‌സാവഹരാഷ്‌ട്രീയ വഴിയിലേക്ക് കൊണ്ടുപോകാനുള്ള നൃശംസതയാണ് ഇടതുസര്‍ക്കാറിന്റെ ഓരോ പദ്ധതിയിലും ഉള്ളത്. അത് എങ്ങനെ നടപ്പാക്കണമെന്ന് പാര്‍ട്ടി തലത്തില്‍ ആലോചിച്ചുറപ്പിച്ചിട്ടുണ്ട്. അധ്യാപകദിനത്തില്‍ സ്‌കൂളുകളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ലാസ് എടുക്കാനുള്ള നീക്കത്തെ അത്ര നല്ലതായി കാണാനാവില്ല.
അതൊരു കീഴ്‌വഴക്കമായി മാറിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും തടയാനാവാത്ത അവസ്ഥയാണ് സംജാതമാവുക. ചട്ടം അനുവദിക്കാത്ത സംഗതികളെ പിന്‍വാതില്‍വഴി കൊണ്ടുവന്ന് പീഠത്തിലിരുത്താനാവും ഇനി സര്‍ക്കാര്‍ ശ്രമിക്കുക. മനുഷ്യരിലുള്ള നന്മയും വെണ്‍മയും എങ്ങനെയും തുടച്ചുനീക്കി തല്‍സ്ഥാനത്ത് അസഹിഷ്ണുതയും അഹന്തയും പടര്‍ത്തുന്ന സംഭവഗതികള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഏതുവിധേനയും അതിന് ഗൂഢശ്രമങ്ങള്‍ നടത്തുമെന്നതില്‍ തര്‍ക്കമില്ല. ജാഗ്രതയോടെയുള്ള നീക്കം സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ മാത്രമേ ഇതൊക്കെ ഫലപ്രദമായി തടയാനാവൂ. ശുഭാപ്തിവിശ്വാസത്തോടെ ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ വൈകുന്ന ഓരോ നിമിഷവും രാഷ്‌ട്രീയ ദുഷ്ടലാക്കിന്റെ നീരാളിക്കൈകള്‍ നീണ്ടുവരും. അത് അനുവദിക്കരുതെന്നാണ് ഞങ്ങള്‍ക്കു പറയാനുള്ളത്.
















