ധാക്ക: ഫുട്ബോള്‍ വികാരമാണ് മുഹമ്മദ് അബ്ദുള്ളയ്ക്ക്. ഒഴിവു സമയങ്ങളില്‍ മറ്റുള്ളവര്‍ക്കൊപ്പം കളിക്കും. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയെ പോലെ വലിയൊരു താരമാകണമെന്നാണ് ആഗ്രഹം. കേള്‍ക്കുമ്പോള്‍ തോന്നും അതിലെന്തെന്ന്. എന്നാല്‍, രണ്ടു കാലുമില്ലാതെയാണ് അബ്ദുള്ള മറ്റുള്ളവര്‍ക്കൊപ്പം പന്തു തട്ടുന്നത്.
ബംഗ്ലാദേശുകാരനാണ് 22 വയസുള്ള മുഹമ്മദ് അബ്ദുള്ള. ചെറിയ പ്രായത്തില്‍ ട്രെയിനില്‍നിന്ന് വീണ് കാലുകള്‍ നഷ്ടപ്പെട്ടു. ജീവതകാലം വീല്‍ചെയറില്‍ കഴിയേണ്ടിവരുമല്ലോയെന്ന് സങ്കടപ്പെട്ടിരിക്കുമ്പോഴാണ്, കാലില്ലാതെ നടന്നാലെന്തെന്നു ചിന്തിച്ചത്. നടക്കാനായപ്പോള്‍, കാലുള്ളവര് ചെയ്യുന്നതെല്ലാം ചെയ്താലെന്തെന്നായി. പിന്നെ, പന്തു കളിച്ചു. ആദ്യം കൈകൊണ്ട്. പിന്നെ, കാലു കൊണ്ട് പരിശീലിച്ചു. ഇപ്പോള്‍, ആരോഗ്യമുള്ള ഒരാള്‍ ഓടുന്നതിനൊപ്പം പന്തുമായി മുന്നേറാന്‍ അബ്ദുള്ളയ്ക്കാകും.
അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരതകള്‍ സഹിക്കാതെ വീടു വിട്ട് ധാക്കയിലെത്തിയതാണ് ഇയാള്‍. നിലവില്‍ സദര്‍ഘട്ട് ബോട്ട് ജെട്ടിയിലെ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നു. വൈകല്യം അതിജീവിച്ച് സാധാരണക്കാരനെപോലെ ജീവിക്കുന്ന അബ്ദുള്ളയ്ക്കുമുണ്ട് ആഗ്രഹങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: