ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിൽ വസിക്കുമ്പോൾ അവിടെ ഒരു ബ്രാഹ്മണനും താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഏഴ് പുത്രന്മാർ ചെറുപ്പത്തിൽതന്നെ കാലപുരിപ്രാപിച്ചു. ബ്രാഹ്മണൻ അതീവ ദുഃഖിതനായി. ഒരുദിവസം അദ്ദേഹം ഭഗവാൻ കൃഷ്ണന്റെ അടുക്കൽചെന്ന് സങ്കടം പറഞ്ഞു. ”ഹേ ഭഗവാൻ, അങ്ങയുടെ ഭരണകാലത്ത് അവിടുത്തെ കൃപയാൽ എനിക്ക് ഏഴു മക്കളുണ്ടായി. പക്ഷെ ആരും ജീവിച്ചിരിപ്പില്ല. ഇതിനെന്താണു കാരണം? അങ്ങേയ്‌ക്ക് അന്യദുഃഖം കാണാൻ ആഗ്രഹമില്ലെങ്കിൽ ഇതിനുള്ള കാരണം പറഞ്ഞുതരണേ!”
ഭഗവാൻ പറഞ്ഞു: ‘ഹേ ബ്രാഹ്മണ! കേൾക്കൂ, ഇനിയുണ്ടാകുന്ന അങ്ങയുടെ പുത്രന് മൂന്ന് വയസ് ആയുസ്സുണ്ടായിരിക്കും. ആ കുട്ടിയുടെ ആയുർവർദ്ധനക്ക് അങ്ങ് സൂര്യനാരായണപൂജ നടത്തുക. അങ്ങയുടെ പുത്രന് ദീർഘായുസ്സുണ്ടാകും.’ ബ്രാഹ്മണൻ അപ്രകാരം അനുഷ്ഠിച്ചു. സകല കുടുംബാംഗങ്ങളും അഞ്ജലീബദ്ധരായി വ്രതാവസാനത്തിൽ പ്രാർത്ഥിച്ചു.
”ആദിത്യദേവ, കനിയണമെന്നിൽ-ദയാനിധേ ദുഃഖപാരമല്ലോ എൻ പുത്രനായുസ്സു വളർത്തീടണേ നിൻ പാദതാരിൽ പ്രണമിച്ചിടുന്നേൻ.”
ഇത്രയും കേട്ടയുടൻ ആദിത്യന്റെ രഥം അവിടെനിന്നു. ബ്രാഹ്മണന്റെ കരുണാപൂർണമായ പ്രാർത്ഥനയിൽ സന്തുഷ്ടനായ ദിവാകരൻ കഴുത്തിൽനിന്ന് ഒരു മാലയെടുത്ത് ബ്രാഹ്മണബാലന്റെ കഴുത്തിലണിയിച്ചിട്ട് പോവുകയും ചെയ്തു.
അൽപസമയത്തിനുശേഷം ബ്രാഹ്മണബാലന്റെ പ്രാണൻ കൊണ്ടുപോവുന്നതിന് യമരാജാവ് വന്നുചേർന്നു. യമരാജനെ കണ്ട് ബ്രാഹ്മണദമ്പതികൾ കൃഷ്ണൻ കള്ളനെന്നു പറഞ്ഞ് കരഞ്ഞു. തുടർന്ന് അനവധി അപവാദങ്ങളും പറഞ്ഞു.
ഭഗവാൻ കൃഷ്ണൻ ഇതെല്ലാം അറിഞ്ഞ് സുദർശനചക്രവുമായി പെട്ടെന്ന് അവിടെയെത്തി പറഞ്ഞു, ഈ മാല യമരാജാവിനെ അണിയിക്കുക. ഇതുകേട്ട് ബ്രാഹ്മണൻ മാലയെടുക്കാൻ തുടങ്ങിയപ്പോഴേക്കും യമരാജൻ പേടിച്ചോടി. എന്നാൽ യമന്റെ നിഴൽ അവിടെനിന്നിരുന്നു. ബ്രാഹ്മണൻ ആ പുഷ്പമാല നിഴലിന്മേൽ അർപ്പിച്ചു. തൽഫലമായി ആ നിഴൽ ശനിയുടെ രൂപത്തിൽ വന്ന് ശ്രീകൃഷ്ണഭഗവാനെ പ്രാർത്ഥിച്ചു. കരുണാമൂർത്തിയായ ഭഗവാൻ ശനിയോട് അരയാൽവൃക്ഷത്തിൽ വസിച്ചുകൊള്ളുവാൻ പറഞ്ഞു. അപ്പോൾ മുതൽ ശനിയുടെ നിഴൽ അരയാലിൽ വസിക്കാൻ തുടങ്ങി.
ഇങ്ങനെ ശ്രീകൃഷ്ണഭഗവാൻ ആ ബ്രാഹ്മണപുത്രനെ ദീർഘായുസ്സാക്കി. അല്ലയോ ഭഗവാനേ! ബ്രാഹ്മണബാലനെ ദീർഘായുഷ്മനാക്കിയതുപോലെ എല്ലാവരേയും ദീർഘായുഷ്മാന്മാരാക്കേണമേ!
















