തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിജിലന്‍സ് ഡയറക്ടറായിരുന്ന എന്‍. ശങ്കര്‍ റെഡ്ഡി അന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് വിജിലന്‍സ് എസ്പി ആര്. സുകേശന് നല്കിയ ഹര്‍ജിയില്‍ പ്രത്യേക ജഡ്ജി എ. ബദറുദ്ദീന്റെ നിര്‍ണായക ഉത്തരവ്. ഇതോടെ ഇടയ്ക്കുവച്ച് ദുര്‍ബലമായ ബാര്‍ക്കോഴക്കേസില്‍ മാണിയ്ക്കെതിരെയുള്ള കുരുക്ക് മുറുകി.
കേസിലെ പ്രധാന തെളിവുകള്‍ ശങ്കര്‍ റെഡ്ഡി ഇടപെട്ട് നശിപ്പിച്ചെന്ന് സുകേശന് ഹര്‍ജിയില്‍ വ്യക്തമാക്കി. ഈ തെളിവുകള്‍ പുറത്തുകൊണ്ടുവരണം. അതിന് തുടരന്വേഷണം അനിവാര്യമാണ്. അന്വേഷണത്തിന്റെ ഭാഗമായല്ലെങ്കിലും നിര്‍ണായകമായ പല വസ്തുതകളും ഇപ്പോള്‍ പുറത്തുവരുന്നു. എന്നാല്‍, തെളിവുകള്‍ ശാസ്ത്രീയമായി വിശകലനം ചെയ്യാനുള്ള നിയമോപദേശം ലഭിച്ചിട്ടില്ല. അന്വേഷണത്തിന് വേണ്ടത്ര സമയവും ലഭിച്ചില്ല. ബാര്‍ ഉടമ ബിജു രമേശ് സമര്‍പ്പിച്ച സിഡികളും ശബ്ദരേഖകളും ശാസ്ത്രീയമായി പരിശോധിക്കാനും കഴിഞ്ഞിട്ടില്ല. ഇവ പുറത്തുവരാതിരിക്കാനും പ്രധാന തെളിവുകള്‍ നശിപ്പിക്കാനുമുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നും സുകേശന് ചൂണ്ടിക്കാട്ടുന്നു.
നിരവധിപേരെ ഇനിയും ചോദ്യം ചെയ്യാനുണ്ട്. പലരും മൊഴി നല്കുന്നതില് വിമുഖത കാണിച്ചു. പലരും മൊഴിമാറ്റി പറഞ്ഞു. ഇതും തെളിവു നശിപ്പിക്കാനാണ്. സുകേശന് ചൂണ്ടിക്കാണിച്ച വസ്തുതകള്‍ പരിഗണിച്ച കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഇത്തരം കേസുകളില്‍ തുടരന്വേഷണം ആവശ്യപ്പെടാനുള്ള അവകാശം അന്വേഷണ ഉദ്യോഗസ്ഥനുണ്ട്.
സത്യം പുറത്തുകൊണ്ടുവരാന്‍ ഉദ്യോഗസ്ഥന് കോടതിയുടെ സഹായം തേടിയിരിക്കുന്നു. അതിനാല്‍ സുകേശന്റെ ആവശ്യം പരിഗണിച്ച് തുടരന്വേഷണത്തിന് ഉത്തരവിടുന്നതായും ജഡ്ജി പറഞ്ഞു.കേസ് ഡയറിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്നും സുകേശന് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായുള്ള രണ്ടാം റിപ്പോര്‍ട്ടിലും പലതും കൂട്ടിച്ചേര്‍ക്കുകയും തിരുത്തുകയും ചെയ്യുന്നതിന് സമ്മര്‍ദ്ദമുണ്ടായി. ഇതും സുകേശന് കേസ് ഡയറിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതും കോടതി പരിഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: