ചാലക്കുടി: റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വിതരണത്തില്‍ വന്‍ തോതിലുള്ള ക്രമക്കേട് നടക്കുന്നതായി ആരോപണം.കഴിഞ്ഞ ദിവസം മുരിങ്ങൂരില്‍ നിന്ന് പിടികൂടിയ പുത്തന്‍ വീട്ടില്‍ ജോണിയായിരുന്നു റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അനധികൃത മണ്ണെണ്ണ വില്‍പ്പന നടത്തിയിരുന്നതിലെ പ്രധാനി. മാള,കുഴിക്കാട്ടുശ്ശേരി,പുതുക്കാട്,ഇരിഞ്ഞാലക്കുട തുടങ്ങി റേഷന്‍ കടകളിലേക്ക് മണ്ണെണ്ണയെടുത്തിരുന്ന പമ്പുകളില്‍ നിന്നാണ് ഇയാള്‍ക്ക് ലഭിച്ചരുന്നതെന്ന് പറയപ്പെടുന്നു. ഓരോ പമ്പുകളില്‍ നിന്നും നൂറു കണക്കിന് റേഷന്‍ കടകളിലേക്കുള്ള മണ്ണെണ്ണയാണ് വരുന്നത്. അതില്‍ റേഷന്‍ കടക്കാര് പകുതിയോളം മണ്ണെണ്ണ മറിച്ച് വില്‍ക്കുകയാണെന്ന് പറയുന്നു. ഇപ്പോള്‍ ഓരോ റേഷന്‍ കാര്‍ഡിനും അര ലിറ്റര്‍ മണ്ണെണ്ണയാണ് വിതരണം ചെയ്യുന്നത്. അര ലിറ്റര്‍ മണ്ണെണ്ണയായതിനാല് കൂടുതല്‍ റേഷന്‍ കാര്‍ഡ് ഉടമകളും വാങ്ങാറില്ല ഇത് മുതലാക്കുകയായിരുന്നു ഇവര്‍. മണ്ണെണ്ണ കൂടുതല്‍ ഉണ്ടായിരുന്നപ്പോഴും,റേഷന്‍ കടക്കാര് അവരുടെ മുഴുവന്‍ മണ്ണെണ്ണയും വാങ്ങുകയില്ല. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കും അറിഞ്ഞിട്ടാണ് വലിയ തോതിലുള്ള വെട്ടിപ്പുകള്‍ നടത്തിയിരുന്നത്. റേഷന്‍ കടയുടമകള്‍,മണ്ണെണ്ണ പമ്പുടമകള്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഒത്താശയോടെയാണ് വര്‍ഷങ്ങളായി ഇയാള്‍ ഇത്തരത്തിലുള്ള അനധികൃത മണ്ണെണ്ണയുടെ കച്ചവടം നടത്തിയിരുന്നത്. പ്രതിയെ കഴിഞ്ഞ ദിവസം കൊരട്ടി പോലീസ് പിടികൂടി ശനിയാഴ്ച തൃശ്ശൂര്‍ കോടതിയില ഹാജരാക്കി റിമാന്റ് ചെയ്തു. ഇതിനിടെ ഉന്നത സ്വാധീനം ഉപയോഗിച്ച് പ്രതിയെ രക്ഷപ്പെടുത്തുവാനുള്ള നീക്കവും നടത്തുന്നുണ്ടെന്ന് പറയപ്പെടുന്നു. അറസ്റ്റ് ചെയ്ത ഇയാളുടെ ഫോട്ടോ നല്കാന് പോലീസ് തയ്യാറാവാതിരുന്നതിന് പിന്നില്‍ ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: