കണ്ണൂര്‍: മലയോര ഹൈവെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും കാലങ്ങളായി നടത്തിവരുന്ന ജനവഞ്ചന പുറത്തുവരുന്നു. ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള മലയോര ഹൈവെയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ എല്‍ഡിഎഫ് സര്ക്കാര്തീരുമാനിച്ചതോടെ ആരോപണ പ്രത്യാരോപണവുമായി കോണ്‍ഗ്രസ്സും സിപിഎമ്മും രംഗത്തെത്തിയതോടെയാണ് കാലങ്ങളായി ഇരുവരും ചേര്‍ന്ന് ഹൈവയുടെപേരില് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന യാഥാര്‍ത്ഥ്യം പുറത്തുവന്നിരിക്കുന്നത്. 59.4 കി.മീ. റോഡിന്റെ പണി പൂര്‍ത്തിയാക്കാന്‍ 237.2 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മലയോര ഹൈവേ നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെക്കാനുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് കെ.സി.ജോസഫ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ്സ് നേതാക്കന്മാര് സമര കോലാഹലങ്ങളുമായി മുന്നോട്ട് പോകുന്നത് ദുരുപദിഷ്ടമാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് പ്രതികരിച്ചത്.
റോഡ് നിര്‍മ്മാണം തൃപ്തികരമായി മുന്നോട്ട് പോകുമ്പോഴാണ് മുന്നറിയിപ്പില്ലാതെ നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് കെ.സി.ജോസഫ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. പൊതു മരാമത്ത് വകുപ്പ് പറയുന്നത് പണി ഉപേക്ഷിച്ചിട്ടില്ലെന്നും താല്‍ക്കാലികമായി നിര്‍ത്തിവെക്കുക മാത്രമാണ് ചെയ്തതെന്നുമാണ്. എന്നാല്‍ എന്തു കൊണ്ടാണ് നിര്ത്തിവെച്ചിരിക്കുന്നതെന്നതിന് തൃപ്തികരമായ വിശദീകരണം നല്കാന് ബന്ധപ്പട്ട വകുപ്പിനായിട്ടില്ല. ബജറ്റില്‍ ഇതിന് പ്രത്യേക ഫണ്ട് മാറ്റിവെച്ചിട്ടില്ലെങ്കിലും പെട്രോള്‍ ഡീസല്‍ വില്പനയിലൂടെ ലഭിക്കുന്ന സെസില്‍ നിന്ന് അന്‍പത് പൈസ വീതം സമാഹരിച്ച് ഹൈവേയുടെ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കെ.സി.ജോസഫ് പറഞ്ഞു. ഹൈവേ നിര്‍മ്മാണം നിര്‍ത്തിവെച്ച നിലപാട് അടിയന്തിരമായി പിന്‍വലിക്കണമെന്നും കെ.സി.ജോസഫ് ആവശ്യപ്പെട്ടു.
എന്നാല്‍ കെ.സി.ജോസഫിന്റെ പ്രതികരണം വസ്തുതാ വിരുദ്ധമാണെന്നും പ്രവൃത്തി നിര്‍ത്തിവെച്ചിട്ടില്ലെന്നും ഊര്‍ജിതമായി മുന്നോട്ട് പോവുകയാണെന്നും പി.ജയരാജന് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച ജനവഞ്ചനായാണ് പദ്ധതി സംബന്ധിച്ച ആശയക്കുഴപ്പത്തിന് കാരണം. എങ്ങിനെ ഫണ്ട് കണ്ടെത്തുമെന്ന് പറയാതെ പുതിയ സര്‍ക്കാരിനു മേല്‍ ഭീമമായ ബാധ്യതയുണ്ടാക്കി അധികാരത്തില്‍ നിന്ന് പുറത്ത് പോയതിന് ശേഷമാണ് കെ.സി.ജോസഫ് തൊടു ന്യായവുമായി രംഗത്ത് വന്നതെന്നും ജയരാജന് ആരോപിക്കുന്നു. സിപിഎം-കോണ്‍ഗ്രസ് പോരില്‍ മലയോര ജനതയുടെ ചിരകാല അഭിലാഷമായ ഹൈവേയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലക്കുമോ എന്ന ആശങ്കയിലാണ് പ്രദേശ വാസികള്‍. യുഡിഎഫ് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഹൈവേയുടെ പണി പൂര്‍ത്തിയായാല്‍ കോണ്‍ഗ്രസിന് നേട്ടമാകുമോ എന്ന ആശങ്കയിലാണ് സിപിഎം. അതേ സമയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ കാലത്ത് ഹൈവേ പൂര്‍ത്തിയായാല്‍ സിപിഎമ്മിന് നേട്ടമായി മാറുമോ എന്ന നിലപാട് കോണ്‍ഗ്രസിനുമുണ്ട്. വികസനത്തില്‍ രാഷ്ട്രീയം കൂട്ടിയിണക്കി ഇടത് വലത് മുന്നണികള്‍ നടത്തുന്ന നീക്കത്തില്‍ മലയോര ജനത കടുത്ത ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: