ന്യൂദല്‍ഹി: പാക് അധീന കശ്മീരിലുണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്കും ഭാരത സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പാക് അധീന കശ്മീരിലെ ജനങ്ങളെ സ്വന്തം പൗരന്മാരായി കണക്കാക്കി മുന്നോട്ടുപോവുകയാണ് ഭാരതം. താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ വിഹാരഭൂമിയാണ് പിഒകെ.
രാജ്യാതിര്‍ത്തിക്കുള്ളിലെ ഭീകരവാദ, വര്‍ഗ്ഗീയ, തീവ്രവാദ അക്രമങ്ങള്‍, അതിര്‍ത്തിയ്‌ക്ക് അപ്പുറത്ത് നിന്നുള്ള വെടിവെയ്‌പ്, മൈന്‍ സ്‌ഫോടനങ്ങള്‍ എന്നിവയ്‌ക്ക് ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക മൂന്ന് ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരവും നല്‍കി. ഇതിലാണ് പാക് അധീന കശ്മീരിലെ ജനങ്ങളെയും ഉള്‍പ്പെടുത്തിയത്.
50 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കും അഞ്ച് ലക്ഷം രൂപ ലഭിക്കും. ഇതാദ്യമായാണ് അതിര്‍ത്തി വെടിവെയ്‌പ്പുകളില്‍ കൊല്ലപ്പെടുന്നവരെയും പരിക്കേല്‍ക്കുന്നവരെയും നഷ്ടപരിഹാര പരിധിയിലെത്തിക്കുന്നത്.
ഭാരത-പാക് അതിര്‍ത്തിയിലെ വെടിവെയ്‌പ്പില്‍ എല്ലാവര്‍ഷവും അമ്പതു പേരെങ്കിലും കൊല്ലപ്പെടാറുണ്ട്.
ബലൂച് വിഷയം ഉയര്‍ത്തി പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെ പിഒകെയിലെ ജനങ്ങളെ സ്വന്തം പൗരന്മാരായ കണക്കാക്കി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പാക് ഭരണകൂടത്തിലും സൈന്യത്തിനും വലിയ തിരിച്ചടിയാണ്.
















