“പാക്കിസ്ഥാന്‍ ആക്രമണത്തിലൂടെ കയ്യടക്കിവച്ചിരിക്കുന്ന ജമ്മു-കശ്മീരിന്റെ പ്രദേശങ്ങള്‍ ഒഴിഞ്ഞേ പറ്റൂ എന്ന് ഭാരതജനതയുടെ പേരില്‍ ഈ സഭ ആവശ്യപ്പെടുകയും, ഭാരതത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും കനത്ത തിരിച്ചടി നല്‍കാന്‍ ദൃഢനിശ്ചയമെടുത്തിരിക്കുകയും ചെയ്യുന്നു.” പാര്‍ലമെന്റിന്റെ ഇരുസഭകളും 1994 ഫെബ്രുവരി 22 ന് ഒറ്റക്കെട്ടായി അംഗീകരിച്ച പ്രമേയമാണിത്.
ഭരണഘടനാ ഭേദഗതി ബില്‍ ഒറ്റക്കെട്ടായി അംഗീകരിച്ച് അടുത്തിടെ രാജ്യത്തുടനീളം പരോക്ഷ നികുതി സംവിധാനംകൊണ്ടു വന്നിരിക്കുന്നുവെന്നത് സന്തോഷകരമാണ്. കശ്മീര്‍ താഴ്‌വരയില്‍ ഏറെനാളായി നടക്കുന്ന കലഹങ്ങളുടെയും അക്രമങ്ങളുടെയും നിരോധനാജ്ഞയുടെയും കാര്യത്തില്‍ നമ്മുടെ ജനപ്രതിനിധികള്‍ അസന്ദിഗ്‌ദ്ധമായ നിലപാട് സ്വീകരിച്ചതാണ് ഏറ്റവും ആഹ്ലാദകരം. പാക്കധീന കശ്മീര്‍ സംബന്ധിച്ച പ്രമേയം അംഗീകരിച്ചത് സ്വാഗതാര്‍ഹമായ ചുവടുവയ്‌പ്പാണെങ്കിലും ജനകീയേച്ഛ പ്രതിഫലിക്കുന്ന ദൃഢനിശ്ചയം നടപ്പാക്കാന്‍ ചര്‍ച്ചക്കിടെ ഉയര്‍ന്ന വിയോജിപ്പുകള്‍ പരിഹരിക്കേണ്ടതുണ്ട്.
‘രാഷ്‌ട്രീയ ചര്‍ച്ച’ വേണമെന്ന ആവശ്യം ഇടക്കിടെ ഉയര്‍ത്തുന്നവര്‍ അത് ആരുമായാണ് നടത്തേണ്ടതെന്ന് വ്യക്തമാക്കാറില്ല. കമ്മ്യൂണിസ്റ്റുകള്‍ മാത്രമാണ് ഇതിന് അപവാദം. നിരോധിത ഭീകരസംഘടനകളുമായി ചര്‍ച്ചവേണമെന്നുവരെ അവര്‍ നിര്‍ദ്ദേശിക്കുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയെ കൂട്ടുപിടിച്ച് മാനവികത, ജനാധിപത്യം, കശ്മീരിയത്ത് എന്നൊക്കെ മന്ത്രംപോലെ ആവര്‍ത്തിക്കുകയാണ്. ഈ തത്വങ്ങളിലൊന്നും തരിമ്പും വിശ്വസിക്കാതെ പാക്കിസ്ഥാന്റെ തത്തകളെപ്പോലെ ചിലയ്‌ക്കുന്ന സംഘങ്ങളെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ പാക് സഹായത്തോടെ ഇസ്ലാമിക തീവ്രവാദത്തെ താഴ്‌വരയിലേക്കാനയിച്ച് കശ്മീരിയത്തിനെ കൊലചെയ്തവരാണിവര്‍.
മാനവികതയ്‌ക്കും ജനാധിപത്യത്തിനുമേറ്റ കേടുപാടുകള്‍ ഇതിന്റെ പ്രത്യക്ഷഫലമായിരുന്നു.
അവകാശികളെക്കുറിച്ച് പറയുമ്പോഴൊക്കെ ശ്രീനഗര്‍ താഴ്‌വരയ്‌ക്ക് പുറത്തുള്ളവര്‍ തുല്യമോ ഒരുപക്ഷെ അതിലുമേറെയോ അവകാശമുള്ളവരാണെന്ന വസ്തുത നാം വിസ്മരിക്കുന്നു. എല്ലാ ശ്രദ്ധയും, അധികാര-വിഭവ പങ്കാളിത്തവും താഴ്‌വരയ്‌ക്ക് കിട്ടുന്നതിനാല്‍ പുറത്തുള്ളവര്‍ രണ്ടിന്റെയും ഇരകളാവുകയാണ്. മുഖ്യധാരാ രാഷ്‌ട്രീയപ്പാര്‍ട്ടികളെ കൂടാതെ ഭാരതത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്ന നിരവധി ദേശീയവാദികള്‍ ജമ്മുകശ്മീരിലുണ്ട്. ഇവരുടെ കരങ്ങള്‍ക്ക് ശക്തിപകരണം.
അയല്‍പക്കത്ത് പാക്കിസ്ഥാനെപ്പോലെ വെറിപിടിച്ച ഒരു രാജ്യമായതിനാല്‍ ദേശീയ പ്രശ്‌നങ്ങളില്‍ നമുക്ക് സന്ദിഗ്ധമായ നിലപാടുകളെടുക്കാനാവില്ല. ബുദ്ധിജീവികളെന്നും പത്രപ്രവര്‍ത്തകരെന്നും നടിക്കുന്ന ചിലര്‍ വിഭജന അജണ്ടയ്‌ക്ക് ആക്കം കൂട്ടുകയാണ്. മനുഷ്യത്വത്തിന്റെ പേരില്‍ ഉദ്‌ബോധനം നടത്തുന്ന തിരക്കില്‍ ഇക്കൂട്ടര്‍ അടുത്തിടെ കശ്മീരില്‍ പിടിയിലായ പാക് ഭീകരന്‍ ബഹാദുര്‍ അലി, തനിക്ക് പിന്നില്‍ പാക്കധീന കശ്മീരിലെ ഭീകരസംഘടനകളാണെന്ന് ഏറ്റുപറഞ്ഞത് വിസ്മരിക്കുന്നു. പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി ഇതൊരു മനുഷ്യാവകാശ പ്രശ്‌നമാക്കിമാറ്റാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. പാക് സര്‍ക്കാരാവട്ടെ ‘വിഭജനത്തിന്റെ പൂര്‍ത്തീകരിച്ചിട്ടില്ലാത്ത അജണ്ട’യെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.
ഈ സാഹചര്യത്തില്‍ താഴ്‌വരയിലെ ദേശവിരുദ്ധ മുദ്രാവാക്യങ്ങളെ വിമര്‍ശിക്കുകയും എന്നാല്‍ ഇതേ മുദ്രാവാക്യങ്ങള്‍ ജെഎന്‍യുവിലും മറ്റ് അക്കാദമിക് സ്ഥാപനങ്ങളിലും ഉയരുന്നതിനെ ന്യായീകരിക്കുന്ന, അടിസ്ഥാനപരമായ ജനാധിപത്യവകാശങ്ങള്‍പോലും നിഷേധിക്കുന്ന പാക്കധീന കശ്മീരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ ഭാരതത്തിന്റെ പ്രവിശ്യയില്‍ ഹിതപരിശോധന ആവശ്യപ്പെടുന്ന, ഭാരത ഭരണഘടനയും നിയമവാഴ്ചയും പരസ്യമായി ലംഘിച്ച് താഴ്‌വരയില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവരെ ന്യായീകരിച്ചശേഷം നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടുന്ന ആളുകളുടെ ഇരട്ടത്താപ്പുകള്‍ ഫലം ചെയ്യില്ല. ഭീകരര്‍, വിഘടനവാദികള്‍, അക്രമാസക്തമായ ജനക്കൂട്ടം, ദേശീയവാദികള്‍ എന്നിവരെ കൃത്യമായി വേര്‍തിരിച്ച് കാണാന്‍ നമുക്ക് കഴിയണം. ആദ്യത്തെ രണ്ട് കൂട്ടരെ കര്‍ക്കശമായി കൈകാര്യം ചെയ്യണം. അവശേഷിക്കുന്നവരുമായി ചര്‍ച്ചയാവാം.
ജമ്മു-കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥ അസ്വസ്ഥജനകമാണെങ്കിലും അത് നിര്‍ണായകമായ വഴിത്തിരിവാകാം. 1994 ഫെബ്രുവരി 22 ന് പാര്‍ലമെന്റ് പാസ്സാക്കിയ പ്രമേയത്തോടു ചേര്‍ത്തുവച്ച് ഏകീകൃത നികുതിയുടെ കാര്യത്തില്‍ ഈയിടെ അംഗീകരിച്ച പ്രമേയത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുകയാണെങ്കില്‍ നമ്മുടെ ദൃഢനിശ്ചയം വ്യക്തമാകും.
പ്രാദേശിക, ദേശീയ, അന്തര്‍ദ്ദേശീയ തലത്തില്‍ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗരേഖയുണ്ടാവണം. ജമ്മു-കശ്മീരിനെ അനിശ്ചിതാവസ്ഥയുടെയും അസ്ഥിരതയുടെയും അക്രമങ്ങളുടെയും പിടിയില്‍നിന്ന് മോചിപ്പിച്ച് സാധാരണക്കാരുടെ സമാധാനവും പുരോഗതിയും ഉറപ്പുവരുത്താന്‍ ഐകകണ്‌ഠ്യേനയുള്ള പ്രമേയത്തിനുമപ്പുറം നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്.
















