കണ്ണൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ജില്ലയിലെങ്ങും വര്‍ണ്ണശബളമായ ഘോഷയാത്ര നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ 800 സ്ഥലങ്ങളില്‍ പതാക ദിനം നടന്നിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി ഗോപൂജ, ഗോപാല വന്ദനം, വൃക്ഷപൂജ, സാംസ്കാരിക സമ്മേളനങ്ങള്‍, കലാവൈജ്ഞാനിക മത്സരങ്ങള്‍, ഭഗവത്ഗീത പാരായണം തുടങ്ങിയവ നടന്നു. തൈവെക്കാം…തണലേകാം…താപമകറ്റാം…എന്ന സന്ദേശം ഉയര്‍ത്തിയാണ് ഇത്തവണ ആഘോഷം നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 300 കേന്ദ്രങ്ങളില്‍ നടക്കുന്ന ശോഭായാത്രയില്‍ ആയിരങ്ങള്‍ അണിനിരക്കും. ഉറിയടി, നിശ്ചല ദൃശ്യങ്ങള്‍, ശിങ്കാരിമേളം, ആദ്ധ്യാത്മിക പ്രഭാഷണം, സാംസ്ക്കാരിക സമ്മേളനങ്ങള്‍, പ്രസാദ വിതരണം എന്നിവ ശോഭായാത്രയോടനുബന്ധിച്ച് നടക്കും. കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍, പുന്നാട്, തില്ലങ്കേരി, ഇരിട്ടി, പേരാവൂര്‍ എന്നിവിടങ്ങൡ മഹാശോഭായാത്ര നടക്കും.
കണ്ണൂര്‍ നഗരത്തില്‍ നടക്കുന്ന ശോഭായാത്ര എസ്എന്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച് ജെഎസ് പോള്‍ കോര്‍ണര്‍, ഹാജി റോഡ്, ബാങ്ക് റോഡ്, പ്ലാസ, റെയില്‍വേ സ്റ്റേഷന് റോഡ് വഴി മുനിസിപ്പല്‍ ഹൈസ്കൂളില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: