തിരുവനന്തപുരം: ക്ഷീരകര്‍ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ക്ഷീരകര്‍ഷകനായി വയനാട് കല്‍പ്പറ്റയിലെ അബ്ദുള്‍റഷീദിനെ (ടി 5 ഇന്റഗ്രേറ്റഡ് ഫാം പുഴമുടി പിഒ) തെരഞ്ഞെടുത്തു. 1,00,000 രൂപയും പ്രശസ്തിപത്രവും ഫലകവുമുള്‍പ്പെടുന്നതാണ് പുരസ്കാരം. പരമാവധി പാല് ഉത്പാദിപ്പിക്കുന്ന പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്ഷകന് നല്‍കുന്നതാണ് ഈ പുരസ്കാരം.
വൈവിധ്യമാര്‍ന്ന മൃഗസംരക്ഷണപ്രവര്ത്തനങ്ങള്ക്കായുള്ള സമ്മിശ്ര കര്‍ഷക പുരസ്കാരത്തിന് സെബി പഴയാറ്റില്‍ (അഷ്ടമിച്ചിറ ഹൗസ്, തൃശ്ശൂര്‍) അര്‍ഹനായി. 1,00,000 രൂപയും പ്രശസ്തി പത്രവും ഫലകവുമുള്‍പ്പെടുന്നതാണ് പുരസ്കാരം. 1,00,000 രൂപയും പ്രശസ്തിപത്രവും ഫലകവും നല്‍കിവരുന്ന മികച്ച കൊമേഴ്സ്യല്‍ ഡയറി ഫാമിനുള്ള പുരസ്കാരം കോഴിക്കോട് കക്കാട് സ്വദേശി ഫിലിപ്പ് കെ.സി. (കണ്ടത്തുംതൊടികയില്, കക്കാട്, പുതുപ്പാടി) സ്വന്തമാക്കി.
മൃഗസംരക്ഷണമേഖലയില്‍ കരുത്തുതെളിയിച്ച വനിതകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള മികച്ച വനിതാസംരഭക പുരസ്കാരം പാലക്കാട്ടെ ലളിതാ രാമകൃഷ്ണനെ (കെഎസ്ആര്എലൈറ്റ് ഫാം, ചപ്പാക്കാട്, മുതലമട) തെരഞ്ഞെടുത്തു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും നല്‍കിവരുന്ന പുരസ്കാരത്തിന് സ്വന്തമായി മൃഗസംരക്ഷണമേഖലയില്‍ സംരംഭം ആരംഭിച്ച വനിതകളെയാണ് പരിഗണിച്ചത്.
ഹൈദര്‍ നിയാസ്.കെയാണ് (കാലടിവീട്, പലകപറമ്പ്, കുളത്തൂര്‍ ) മികച്ച യുവകര്ഷകന്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമുള്പ്പെടുന്ന അവാര്‍ഡിന് മൃഗസംരക്ഷണ സംരംഭങ്ങള്‍ നടത്തുന്ന 35 വയസ്സില്താഴെയുളള യുവതി,യുവാക്കളെയാണ് പരിഗണിക്കുന്നത്. പ്രതിമാസം രണ്ട്ലക്ഷത്തിലേറെ വരുമാനമുള്ള ഫാമാണ് ഹൈദര്‍ നിയാസിന്റേത്.
ജില്ലാതലത്തിലെ മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള പുരസ്കാരങ്ങളും മന്ത്രി കെ.രാജു പ്രഖ്യാപിച്ചു. യുവാക്കളെ വനിതകളെയും ക്ഷീരകര്‍ഷക മേഖയലയിലേക്ക് ആകര്‍ഷിക്കാന്‍ ഇവര്‍ക്കുള്ള പുരസ്കാരതുക വര്‍ധിപ്പിക്കുന്ന കാര്യം വരുംവര്‍ഷങ്ങളില്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 11ന് തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ വനംമന്ത്രി പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: