”ഞാന്‍ ഏതെങ്കിലും തരത്തില്‍ കടപ്പെട്ടിട്ടുള്ള ഋഷി ആഗമാനന്ദസ്വാമികളാകുന്നു. 1928 ല്‍ 32-ാം വയസില്‍ സന്ന്യാസജീവിതത്തിനുശേഷം പുതുക്കാട് അടുത്ത് പാഴായി എന്ന സ്ഥലത്ത് ഒരു ആശ്രമം സ്ഥാപിക്കുന്നതിനായി മൂന്നുവര്‍ഷത്തോളം പരിശ്രമിക്കുകയുണ്ടായി. ഇക്കാലത്ത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ആര്‍ജ്ജവാനന്ദസ്വാമികളുമൊത്താണ് താമസിച്ചിരുന്നത്. അന്‍പതോ നുറോ പുസ്തകങ്ങള്‍ അവരുടെ പക്കലുണ്ടായിരുന്നു.
അതില്‍നിന്ന് വിവേകാനന്ദപത്രാവലി, മഹര്‍ഷി നാഗമഹാശയന്‍ എന്നീ പുസ്തകങ്ങള്‍ വായിക്കാന്‍ തന്നു.” ഡോ. എന്‍.വി. കൃഷ്ണവാര്യരുടേതാണ് ഈ വാക്കുകള്‍
ദുര്‍ബലരും അധഃസസ്ഥിതരും അവശരുമായ ഒരു ജനവിഭാഗത്തെ എട്ട് പതിറ്റാണ്ടു മുന്‍പ് മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ നടത്തിയ ശ്രമഫലമായാണ് കാലടി മാണിക്കമംഗലം സ്വദേശിയായിരുന്ന കുട്ടപ്പന്‍ ഐഎഎസ്, മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പി.കെ. അയ്യപ്പന്‍ തുടങ്ങി സമസ്ത മേഖലകളിലും എത്തിച്ചേര്‍ന്നവരുണ്ട്.
ആ മഹാനുഭാവന്റെ ഓരോ ജയന്തി ആഘോഷം നടക്കുമ്പോഴും അനുഭൂതിയുടെ പ്രതിസ്ഫുരണം ദൃശ്യമാകാറുണ്ട്. കര്‍മ്മയോഗിയായ ശ്രേഷ്ഠസന്യാസിയുടെ ഓര്‍മ്മകള്‍ ഇഹലോകവാസം വെടിഞ്ഞ് 55 വര്‍ഷം കഴിഞ്ഞിട്ടും ഓര്‍മ്മയായി ഓരോരുത്തരുടേയും മനസില്‍ നിറഞ്ഞുനില്‍ക്കുന്നു. അതാണ് ആഗമാനന്ദസ്വാമികളുടെ പ്രത്യേകത.
സനാതനധര്‍മ്മ പ്രചാരണത്തിനായി സ്വജീവിതം ഉഴിഞ്ഞുവെച്ച പരമേശ്വരാനന്ദസ്വാമികള്‍ എന്ന സാധുശീലന്‍ പരമേശ്വരന്‍പിള്ള ധര്‍മ്മഭ്രംശം മൂലം നമുക്ക് നഷ്ടപ്പെടുമായിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് ശക്തിസ്രോതസായിട്ടുള്ള നിമിത്തമായി ഭവിച്ചത് ആഗമാനന്ദസ്വാമികളാണ്. പരമേശ്വരാനന്ദസ്വാമികളുടെ വാക്കുകളിലൂടെ നമുക്ക് അക്കാര്യം വായിച്ചെടുക്കാം.
”ഇനി 1937 ല്‍ കല്‍ക്കത്തയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഉണ്ടായ അനുഭവം. കൗമാരാവസ്ഥ കഴിഞ്ഞ ഈ യുവാവിന് എന്തെങ്കിലും പണിയെടുത്ത് വിദ്യാഭ്യാസം തുടരേണ്ടിവന്നു.
പൈതൃകമായി ലഭിച്ച അല്‍പവിദ്യാഭ്യാസത്തിലും വേദാന്തതത്വം ഉള്‍ക്കൊണ്ടിരുന്നതിനാല്‍ ഇതര മതാചാര്യന്മാരെയും ബഹുമാനാദരവുകളോടെ വീക്ഷിക്കുവാന്‍ വിഷമം ഉണ്ടായില്ല. അങ്ങനെ ബിഷപ്‌സ് കോളേജില്‍ തമിഴ്‌നാട്ടുകാരനും വൈസ്പ്രിന്‍സിപ്പലുമായ റവ. തോമസ് സിദ്ധനരുടെ അനുഭാവത്തില്‍ അവിടെ പ്രവേശിച്ചു. സ്വകുടുംബാംഗങ്ങളില്‍ ഒരുവനെപ്പോലെ അദ്ദേഹം പെരുമാറുകയും ദിവസവും അവര്‍ക്കൊപ്പം ബൈബിള്‍ പഠിപ്പിക്കുകയും ചെയ്തു.
അവര്‍ പോകുന്നിടത്തെല്ലാം കൊണ്ടുപോകയും ചെയ്തിരുന്നു. അത്തരം വേളകളില്‍ േക്ഷത്രങ്ങളും പുണ്യതീര്‍ത്ഥങ്ങളും ദര്‍ശിക്കുവാനും സാധിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ സിദ്ധനര്‍ തൃശിനാപ്പള്ളിക്ക് സ്ഥലംമാറിപ്പോയി. ബിഷപ്‌സ് കോളേജ് ആയതിനാല്‍ സ്വാഭാവികമായും ക്രൈസ്തവസഹോദരന്മാരായിട്ടാണ് അടുത്ത സമ്പര്‍ക്കം. അവരില്‍ ചിലര്‍ കേരളത്തില്‍നിന്ന് മതംമാറി വന്നവരായിരുന്നു. വല്ലാത്ത മതാവേശമുള്ളവര്‍ക്ക് പരമേശ്വരന്‍ എന്ന് നീട്ടിവിളിക്കാന്‍ വിഷമം. അതുകൊണ്ട് ജോണ്‍ എന്ന് വിളിക്കാന്‍ തുടങ്ങി. അവരോടൊപ്പം പള്ളിയില്‍ പോകാന്‍ തുടങ്ങി.
എന്നാലും ആഴ്ചയില്‍ ഒരുദിവസം കാളിഘട്ടിലും മറ്റ് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുമായിരുന്നു. ഇത് അക്കൂട്ടര്‍ക്ക് പിടിച്ചില്ല. ഇനി ക്രിസ്തുമതത്തില്‍ ചേരണമെന്നായി. അതിനു വിസമ്മതിച്ചപ്പോള്‍ മുതല്‍ ഹിന്ദുക്കളെയും ഹിന്ദുമതത്തെയും അപലപിച്ചുകൊണ്ട് ഭീഷണിസ്വരത്തില്‍ സംസാരിക്കാന്‍ തുടങ്ങി.
അതൊക്കെ സഹിച്ചുകൊണ്ട് പൈതൃകസ്വത്ത് പോലെ സൂക്ഷിച്ചിരുന്ന രണ്ട് പുസ്തകങ്ങള്‍- വാചസ്പതി പരമേശ്വരന്‍ മൂസതിന്റെ ‘ലോകമാന്യം’ ഭാഷ്യത്തോടുകൂടിയ ഭഗവദ്ഗീതയും, കൃഷ്ണന്‍ നമ്പ്യാതിരി (ആഗമാനന്ദസ്വാമിയുടെ പൂര്‍വ്വനാമം) വിവര്‍ത്തനം ചെയ്ത ‘ശ്രീവിവേകാനന്ദ പത്രാവലിയും വായിച്ച് ആശ്വസിക്കയും അവരുെട കാര്‍ക്കശ്യം കൂടുന്തോറും എന്റെ ഹിന്ദുത്വാഭിമാനവും ആത്മവിശ്വാസവും വികസിച്ചുകൊണ്ടിരുന്നു. മാത്രമല്ല ശ്രീകൃഷ്ണാശ്രമം, ഭാരതസേവാശ്രമസംഘം, ആര്യസമാജം, ഹിന്ദുമഹാസഭ മുതലായ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടാന്‍ തുടങ്ങി. 1940 ല്‍ ക്രൈസ്തവ വലയം ഭേദിച്ച് പുറത്തുപോരുകയും ചെയ്തു.”
പിന്നീട് ആഗമാനന്ദസ്വാമികള്‍ സാധുശീലന്‍ മാത്രമല്ല ശൂരശീലനുമാണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.
പണ്ഡിതന്‍, യുക്തിഭദ്രങ്ങളും സുഘടിതങ്ങളുമായ പ്രസംഗങ്ങള്‍ നടത്തുന്നയാള്‍, തെരഞ്ഞെടുത്ത ലക്ഷ്യം നേടുന്നതിനുവേണ്ടി അക്ഷീണം, അനവരതം, അവിശ്രമം പ്രവര്‍ത്തിക്കാനുള്ള കഴിവ്, നമ്മെയെല്ലാം അത്ഭുതസ്തബ്ധരാക്കുന്നവയാണ് ഇവയെല്ലാം. ഉദാരമായ മനുഷ്യസ്‌നേഹം മാതൃകയാണ്.
പഠിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് സ്വാമിജിയെ സമീപിച്ചവര്‍ക്കെല്ലാം കഴിവില്‍ കവിഞ്ഞ സഹായം നല്‍കിയിരുന്നു. ഒരൊറ്റ വിദ്യാര്‍ത്ഥിക്കുപോലും വിദ്യയോ ഭക്ഷണമോ ആശ്രയമോ നിഷേധിക്കുക ഉണ്ടായിട്ടില്ല എന്ന് എം.കെ. കുഞ്ഞോല്‍ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. ക്ഷേത്രപ്രവേശന വിളംബരം ഉണ്ടാകുന്നതിന് മുന്‍പ് ക്ഷേത്രപൂജാരിയായി ഹരിജനെ നിയോഗിച്ചത് മറ്റാരുമായിരുന്നില്ല. മനസ് നിറയെ സ്വാമികളുടെ സ്മരണയുമായി ജീവിക്കുന്ന എം.കെ. വാസുക്കുട്ടന്‍ മാസ്റ്റര്‍ ആയിരുന്നു ആ ഭാഗ്യവാന്‍.
















