കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ട പശ്ചാത്തലത്തില്‍ 13ാം പഞ്ചവല്‍സര പദ്ധതിയുമായി മുന്നോട്ടുപോവുമെന്നു പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ.വി.കെ.രാമചന്ദ്രന്‍. ഡിസംബറോടെ പഞ്ചവല്‍സര പദ്ധതിയുടെ കരട് തയ്യാറാക്കാനാണ് ബോര്‍ഡിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജില്ലകളിലൂടെ നടത്തുന്ന പഠനയാത്രയുടെ ഭാഗമായി കണ്ണൂരിലെത്തിയ അദ്ദേഹം ഡിപിസി കോണ്‍ഫറന്‍സ് ഹാളില്‍ വകുപ്പുതലവന്‍മാരുമായി സംസാരിക്കുകയായിരുന്നു.
ഓരോ ജില്ലയിലെയും വിവിധ മേഖലകളിലെ നിലവിലെ അവസ്ഥ, ശക്തി-ദൗര്‍ബല്യങ്ങള്‍, പ്രശ്‌നങ്ങള്‍, വികസന സാധ്യതകള്‍ എന്നിവയെക്കുറിച്ച് മനസ്സിലാക്കുകയാണ് യാത്രയുടെ ലക്ഷ്യം. ചരിത്രപരമായും സാംസ്‌കാരികമായും രാഷ്‌ട്രീയമായും ഏറെ സവിശേഷതയുള്ള ജില്ലയാണ് കണ്ണൂര്‍. കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ വികസന രംഗത്ത് ഏറെ സാധ്യതകള്‍ ഇവിടെയുണ്ട്. അവ പരമാവധി ഉപയോഗപ്പെടുത്തും വിധമുള്ള പ്രത്യേക വികസന പദ്ധതികളാണ് ജില്ലയ്‌ക്കാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്‍പ്പെടെ വ്യക്തമാക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാണ് ആസൂത്രണ ബോര്‍ഡിന്റെ ശ്രമമെന്ന് ചര്‍ച്ചയ്‌ക്കു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ സ്വപ്‌നതുല്യവും എന്നാല്‍ പ്രായോഗികവുമായ വികസന പദ്ധതികള്‍ ബജറ്റിലൂടെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. ധനികര്‍ക്ക് മാത്രം പ്രയോജനം ലഭിക്കുന്നതാണ് വിമാനത്താവളം പോലുള്ള വന്‍കിട പദ്ധതികളെന്ന വാദത്തില്‍ കഴമ്പില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. നാടിന്റെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം നാനാതലങ്ങളിലായി വന്‍വികസന സാധ്യതയാണ് ഇത് തുറന്നിടുന്നത്. ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളുടെ വളര്‍ച്ചയിലൂടെ നാടിന്റെ സാമ്പത്തികരംഗത്തെ ശക്തിപ്പെടുത്തുന്ന ഘടകം കൂടിയാണിത്.
ആഗോള, ദേശീയ സമ്പദ്‌വ്യവസ്ഥകളുടെ ഭാഗമെന്ന നിലയ്‌ക്ക് അവയില്‍ നിന്ന് പാടെ മാറിനില്‍ക്കാന്‍ കേരളത്തിനാവില്ല. എന്നാല്‍ ആഗോളീകരണകാലത്ത് ബദല്‍മാര്‍ഗങ്ങളും ആശ്വാസനടപടികളും ഉള്‍പ്പെടുത്തി മുന്നോട്ടുപോവുകയാണ് പ്രായോഗിക വഴി. നയങ്ങള്‍ രൂപീകരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളാണെന്നതിനാല്‍ വികസനവും രാഷ്‌ട്രീയവും പരസ്പരം കലരരുതെന്ന വാദം ശരിയല്ല. രാഷ്‌ട്രീയം ഉള്‍ച്ചേര്‍ന്നതാണ് വികസന കാഴ്ചപ്പാടുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചര്‍ച്ചയില്‍ കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, റോഡുകള്‍, ടൂറിസം, ജലസേചനം, മൃഗസംരക്ഷണം, ക്ഷീരവികസനം, വൈദ്യുതി, തുറമുഖ വികസനം, ഫിഷറീസ് തുടങ്ങിയവ മേഖലകളിലെ ജില്ലയിലെ പ്രശ്‌നങ്ങളും സാധ്യതകളും വകുപ്പുതല ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ധരിപ്പിച്ചു.
സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വികസന രംഗത്ത് ഏറെ പിറകിലാണ് കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മലബാര്‍ മേഖലയെന്ന കാര്യം കാണാതിരുന്നുകൂടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ഇത് ചെറിയതോതിലെങ്കിലും പരിഹരിക്കുന്നതാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച നടപടികളെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വിമാനത്താവളം, തുറമുഖം തുടങ്ങി വികസനത്തിന്റെ അനന്ത സാധ്യതകളാണ് കണ്ണൂരിനെ കാത്തിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. ഭരണതലത്തിലും രാഷ്‌ട്രീയ രംഗത്തും ഇത്രയേറെ പ്രാധാന്യം മുമ്പൊരിക്കലും ജില്ലയ്‌ക്ക് ലഭിച്ചിരിക്കാനിടയില്ല. വികസനകാര്യത്തില്‍ മാതൃകാജില്ലയായി കണ്ണൂരിനെ മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എ.ഡി.എം മുഹമ്മദ് യൂസുഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ സി.എം ഗോപിനാഥന്‍, പി.വി ഗംഗാധരന്‍, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പഠനയാത്രയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കരിമ്പം കൃഷിഫാം, കല്യാശ്ശേരി നെയ്‌ത്ത് സഹകരണ സംഘം, ചോനാടത്തെ റബ്‌കോ ഫാക്ടറി എന്നിവ ഡോ.വി.കെ.രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു, സെക്രട്ടറി എം.കെ.ശ്രീജിത്ത്, പ്ലാന്‍ കോഡിനേറ്റര്‍ കെ.വി.ഗോവിന്ദന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
















