പാനൂര്‍: സഹജീവികളോട്് കരുണ പ്രകടിപ്പിക്കാനെന്ന പേരില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സിപിഎമ്മിന്റെ സാന്ത്വനപരിചരണമെന്ന പൊറോട്ടു നാടകം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഉപദേശകസമിതി ചെയര്‍മാനായി രണ്ടു വര്‍ഷം മുന്‍പ് തോന്നിയ സാന്ത്വനപരിപാടി ഇന്നലെ പി.കൃഷ്ണപ്പിളള ദിനത്തില്‍ ജില്ലയിലെങ്ങും കൊട്ടിഘോഷിച്ച് കൊണ്ടാടി. കൊല്ലും കൊലയും കൈകാല്‍ വെട്ടും നടത്തിയവര്‍ക്ക് പെട്ടെന്ന് ബോധോദയം വരികയും സഹജീവികളോട് കരുണ തോന്നിയതും ജില്ലാ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണമാണെന്ന് വ്യക്തം. അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധങ്ങളില്‍ പ്രതിപ്പട്ടികയില്‍ വന്നതും ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ ആസൂത്രക വേഷമുണ്ടെന്ന ആര്‍എംപിയുടെ ആരോപണവും കണ്ണൂര്‍ലോബിക്കേറ്റ തിരിച്ചടിയായിരുന്നു. ജില്ലാ സെക്രട്ടറിക്കെതിരെ അക്രമികളുടെ നേതാവ് എന്ന പേരില്‍ പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച വന്നതോടെയാണ് ഐആര്‍പിസി തുടങ്ങാന്‍ തീരുമാനമാകുന്നത്.
1995 ല്‍ കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ പാപ്പിനിശേരിയിലെ പാമ്പിനെയും മൃഗങ്ങളെയും തീയ്യിട്ടു കൊന്നവര്‍ക്ക് സഹജീവികളോട് കരുണയുണ്ടാകില്ലെന്ന് ആര്‍ക്കാണറിയാത്തത്? 1969ല്‍ തലശേരിയിലെ വാടിക്കല്‍ രാമകൃഷ്ണനെന്ന ആര്‍എസ്എസ് അനുഭാവിയെ കൊലപ്പെടുത്തി തുടങ്ങിയ നരമേധം ഇന്ന് പയ്യന്നൂരിലെ ബിഎംഎസ് നേതാവ് സി.കെ.രാമചന്ദ്രനില്‍ എത്തിനില്‍ക്കുന്നു. 73പേരെ ഇതിനകം സിപിഎം കാലപുരിക്കയച്ചു. 1973ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കുരിശുംമുട്ടില്‍ ജോര്‍ജുകുട്ടി അടക്കം 33പേരെ കോണ്‍ഗ്രസിനും നഷ്ടമായി. മുസ്ലീംലീഗിന് 6പ്രവര്‍ത്തകരെയും എസ്ഡിപിഐയുടെ 3പേരെയും കാലപുരിക്കയച്ചു കണ്ണൂരിലെ സാന്ത്വനക്കാര്‍. ഇതിനു പുറമെ എതിരാളികളെ വകവരുത്താന്‍ ബോംബ് നിര്‍മ്മാണം നടത്തുന്നതിനിടെ സിപിഎം പ്രവര്‍ത്തകര്‍ തന്നെ പൊട്ടിത്തെറിച്ച് മരിച്ചത് 12പേര്‍. കുണ്ടൂര്‍മലയിലും മട്ടന്നൂരും പുല്ല്യോട്ടും ചെറ്റക്കണ്ടിയിലും നടന്ന സ്‌ഫോടനങ്ങള്‍ ജനം ഇന്നും ഓര്‍ക്കുന്നു. ഇതിനിടെ സ്‌ഫോടനത്തില്‍ കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ ഇന്നും ശയ്യാവലംബികളായി കിടക്കുന്നു. പാര്‍ട്ടിക്കു വേണ്ടി പണിയെടുത്തതിന് വരമ്പത്ത് കൂലി കിട്ടിയവരാണ് ഈ ഹതഭാഗ്യര്‍. 2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പാട്യത്തെ ബോംബ് നിര്‍മ്മാണത്തില്‍ പി.ജയരാജന്റെ മകനും സഹപ്രവര്‍ത്തകനും പരിക്കേറ്റതും സാന്ത്വനപ്രവര്‍ത്തനത്തിന്റെ ആവശ്യകതയെ ദ്യോതിപ്പിക്കുന്നു. സിപിഎം പ്രവര്‍ത്തകര്‍ തല്ലിയും വെട്ടിയും കിടത്തിയ നൂറ്കണക്കിന് രാഷ്‌ട്രീയ എതിരാളികളെ കാണാതെ കണ്ടില്ലെന്ന് നടിച്ചാണ് ഇന്നലെ ഐആര്‍പിസി വളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തിയത്. രാഷ്‌ട്രീയ ഭീകരത സൃഷ്ടിച്ച് ജില്ലയെ കുപ്രസിദ്ധമാക്കിയവര്‍ നടത്തുന്ന സാന്ത്വനപരിചരണം അക്ഷരാര്‍ത്ഥത്തില്‍ പരിഹാസ്യമാവുകയാണ്. സമ്പന്നരില്‍ നിന്നും കോടികള്‍ സമാഹരിച്ച് ആരംഭിച്ച ഐആര്‍പിസിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന ആക്ഷേപവും ശക്തമാണ്. പാര്‍ട്ടിക്കുളളില്‍ തന്നെ ഇതിന്റെ സാമ്പത്തിക അച്ചടക്കം ചോദ്യംചെയ്യപ്പെട്ടു കഴിഞ്ഞു. തന്‍പ്രമാണിത്തത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ചോദ്യമുന്നയിക്കുന്നവരെ പിന്നാമ്പുറത്തിരുത്തുന്ന ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യനിലപാട് കൈക്കൊളളാന്‍ പലരും മടികാണിക്കുന്നുവെന്നതാണ് വാസ്തുത. ഐആര്‍പിസി പ്രവര്‍ത്തനം നിലവില്‍ സര്‍ക്കാറിനെതിരെയുളള പ്രവര്‍ത്തനമാണെന്നും ചില നേതാക്കള്‍ പറയുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷവും സമാന്തര ആരോഗ്യപരിപാലനം വേണ്ടെന്ന നിലപാട് പാര്‍ട്ടിക്കുളളില്‍ ശക്തമാണ്. ജില്ലയില്‍ തന്നെയുളള ആരോഗ്യമന്ത്രി കെ.കെ.ശൈലജക്ക് ഐആര്‍പിസി പ്രവര്‍ത്തനം ഭീഷണിയാണ്. ജില്ലാ സെക്രട്ടറിയെ ശുദ്ധീകരിക്കാന്‍ ആരംഭിച്ച ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോകുന്ന പ്രമാദമായ കൊലക്കേസുകളുടെ വിചാരണയെ സ്വാധീനിക്കാനാണെന്നും സൂചനയുണ്ട്. മനോജ് വധത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ പി.ജയരാജന്‍ നേതൃത്വം നല്‍കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തിയിരുന്നു. സമാധാനം കെടുത്തിയവര്‍ തന്നെ സാന്ത്വനവുമായി രംഗത്തിറങ്ങിയത് നന്മ ആഗ്രഹിച്ചാണെങ്കില്‍ എന്ന ആശയാണ് ഏവരിലുമുളളത്.
















