ചരിത്രപ്രാധാന്യമുള്ള പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹി ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ നടത്തിയത്. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ഒന്‍പതുപേരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മോദി. ഏതൊരു യുവാവിനെയും കര്‍മ്മനിരതനാക്കുന്ന അത്യുജ്വല പ്രസംഗം പ്രായോഗികതയില്‍ ഊന്നി യതായിരുന്നു. രാജ്യം എങ്ങോട്ടെന്ന് കൃത്യമായി വരച്ചുകാട്ടുന്ന പ്രഭാഷണത്തില്‍, രാജ്യം പ്രധാനമന്ത്രിയുടെ കരങ്ങളില്‍ എത്ര ഭദ്രമാണെന്നുകൂടി നൂറു മിനിറ്റുകൊണ്ട് മോദി വ്യക്തമാക്കുകയുണ്ടായി.
രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഓരോ വ്യക്തിക്കും സംഭാവന ചെയ്യാനുണ്ട്. ഞാന്‍ ഹിന്ദുവാണ്, ഞാന്‍ ക്രിസ്ത്യാനി ആണ്, ഞാന്‍ മുസ്ലിമാണ് എന്ന ചിന്തക്കുമുകളില്‍ ഞാന്‍ ഭാരതീയനാണ്, ഞാനും ഉള്‍പ്പെടുന്നതാണ് രാജ്യം, അതുകൊണ്ട് എന്റെ ചിന്തയും വിജയവും എന്റെ കുടുംമ്പത്തിന്റെയും അതുവഴി താനുള്‍പ്പെടുന്ന ഗ്രാമത്തിന്റെയും, അങ്ങനെ രാജ്യത്തിന്റെയും സമഗ്ര വികസനമാകണം എന്നത് ഓരോ പൗരന്റെയും ധര്‍മമെന്നു പറഞ്ഞാണ് പ്രധാനമന്ത്രി തുടങ്ങിയത്.
വോട്ടുചെയ്തതുകൊണ്ടുമാത്രം ജനാധിപത്യ പ്രക്രിയയില്‍ ഒരാളുടെ കടമ അവസാനിക്കുന്നില്ല. അവരവര്‍ ഉത്തരവാദിത്വം നിറവേറ്റണം. പഞ്ചായത്തില്‍ ഒരു വിഷയമുണ്ടാകുമ്പോള്‍ പ്രധാനമന്ത്രി ഉത്തരം പറയണമെന്ന ശൈലി ശരിയല്ല. അവിടെ ഭരിക്കുന്ന അധികൃതരാണ് ഉത്തരം പറയേണ്ടത്. അവരെ അധികാരികളാക്കിയിരിക്കുന്നത് അവിടുത്തെ പ്രശ്‌നങ്ങളില്‍ ഇടപെടാനാണ്. ഗ്രാമങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് ഗ്രാമ ഭരണകൂടവും, ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് ജില്ലാ ഭരണകൂടവും, സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരും ഇടപെടണം.
ഒരോ തലങ്ങളിലുമുള്ള ഭരണാധികാരികള്‍ അവരുടെ തലങ്ങളില്‍ കൃത്യവും വ്യക്തവും കാര്യക്ഷമവുമായുള്ള നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. അല്ലാതെ, എന്തിനും ഏതിനും പ്രധാനമന്ത്രി മറുപടി പറയണം എന്നത് പ്രായോഗികമല്ല. പ്രശ്‌നങ്ങള്‍ പഠിക്കേണ്ടതും, പരിഹരിക്കേണ്ടതും അതതിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഭരണകൂടങ്ങളല്ലെങ്കില്‍ പിന്നെ അവരുടെ ആവശ്യം എന്താണെന്ന പ്രധാനമന്ത്രിയുടെ ചോദ്യശരങ്ങള്‍ക്ക് അര്‍ത്ഥതലങ്ങള്‍ ഏറെയുണ്ട്.
യുപിയിലോ, ആസ്സാമിലോ, ഒരാള്‍ കൊല്ലപ്പെടുന്നുവെങ്കില്‍ പ്രധാനമന്ത്രി എന്തുപിഴച്ചു? നരേന്ദ്ര മോദിക്കു മുമ്പും ഇത്തരം സംഭവങ്ങളില്‍ പ്രധാനമന്ത്രിമാര്‍ അഭിപ്രായം പറഞ്ഞിരുന്നോ? അങ്ങനെ ആവശ്യപ്പെടുന്നത് രാഷ്‌ട്രീയം കളിയാണ്. വികസന, ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഒരു രാഷ്‌ട്രീയവും ഒരു പൗരനും ഉണ്ടാകരുത്. രാഷ്‌ട്രം മുന്നേറണം, രാഷ്‌ട്രീയം എന്തുമാകട്ടെ.
നമുക്ക് ലോകം അംഗികരിക്കുന്ന വലിയ ആശുപത്രികള്‍ ഉണ്ട്. അത് ധാരാളമായുണ്ട് താനും. പക്ഷെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ചികില്‍സ ലഭിക്കുന്നില്ല. എന്തുകൊണ്ട്? ഈ അവസ്ഥക്കു മാറ്റംവരണം.
ഒരിടത്ത് ആശുപത്രി മുറികള്‍ ഒഴിഞ്ഞുകിടക്കുകയും, സംവിധാനങ്ങള്‍ തുരുമ്പെടുക്കുകയും, ഡോക്ടര്‍മാര്‍ വിശ്രമിക്കുകയും ചെയ്യുമ്പോര്‍, മറ്റൊരിടത്ത് ചികില്‍സ കിട്ടാതെ നൂറുകണക്കിനു സാധാരണക്കാര്‍ ചത്തുവീഴാന്‍ അനുവദിക്കാമോ? പ്രധാനമന്ത്രി ഇങ്ങനെ പറയുന്നത്, ഭാരതം വികസിക്കുന്നു എന്നത് വെറും ഡംഭു പറച്ചില്‍ മാത്രമാകരുത് എന്ന കണക്കുകൂട്ടലിലാണ്. കണക്കിലല്ല, കാര്യത്തിലാണ് തന്റെ ഊന്നല്‍ എന്ന് പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അവസാന ദരിദ്രനും ഭക്ഷണവും വെള്ളവും ആഹാരവും മറവുചെയ്യാന്‍ ഒരു തുണ്ടു മണ്ണും ഉണ്ടാകുമ്പോള്‍ മാത്രമേ നാം വികസിച്ചു എന്ന് ചങ്കില്‍കൈവച്ചു പറയാന്‍ കഴിയൂ.
അതാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെയും പ്രവൃത്തികളുടെയും ഉദ്ദേശ്യം.
സ്മാര്‍ട്ട് സിറ്റികള്‍പോലെ സ്മാര്‍ട്ട് വില്ലേജുകളും ഉണ്ടാവണം. ഭാരതം എന്ന ശരീരത്തിന്റെ തലച്ചോറിലേക്കു രക്തം എത്തിക്കുന്ന ധമനികളാണ് ഗ്രാമങ്ങള്‍. ഇതു മനസ്സിലാക്കുന്ന മോദി ആദ്യപടിയായി റൂര്‍ബര്‍ മിഷന്‍ എന്ന പദ്ധതി ആവിഷ്‌കരിച്ച് 300 വില്ലേജുകളെ തെരഞ്ഞെടുത്ത് സംവിധാനങ്ങള്‍ ഒരുക്കും.
മോദി വിദേശത്തേക്കു പോകുന്നതില്‍ ചിലര്‍ അവതരിപ്പിക്കുന്ന കമന്റുകള്‍ നികൃഷ്ടവും നീചവുമാണ്. അവരുടെ കരണത്ത് കൊടുത്ത അടിപോലെയായിരുന്നു മോദിയുടെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരം. വിദേശയാത്രകളെ അവഹേളിക്കുന്നത് മോദി ആയതുകൊണ്ടാണെന്ന് മോദിക്കു നന്നായറിയാം. എന്തിനും കുറ്റംപറയുന്നത് ചിലരുടെ പ്രധാന ജോലിയാണ്. താജ്മഹല്‍ നിര്‍മ്മിച്ച രാജാവിനെയും അന്ന് കളിയാക്കിയിരുന്നിരിക്കണം. ഇതെന്തിന്? ആര്‍ക്ക്? എന്തു പ്രയോജനം? എന്നൊക്കെ ചോദിച്ച് ലേഖനം എഴുതിയിട്ടുണ്ടാകും. രാജാവിനെതിരെ അവാര്‍ഡ് വാപ്‌സി നടത്തിയിട്ടുണ്ടാകാം.
എന്നാല്‍ ഇന്നത്, ലോകത്തിന്റെ വിസ്മയമാണ്. ലക്ഷങ്ങള്‍ അതു കാണാനെത്തുന്നു. ഭാരതത്തിന്റെ ടൂറിസം വ്യവസായത്തിന്റെ കടിഞ്ഞാണണത്. ”ഞാന്‍ പോകുന്നത് ഇന്ത്യ ഫസ്റ്റ് എന്ന മുദ്രാവാക്യവുമായാണ്. ലോകം മുഴുവനും ഇന്ന് പരസ്പരാശ്രിതമാണ്. ചെറുതായാലും വലുതായാലും ഓരോ രാജ്യങ്ങള്‍ക്കും അവരവരുടെ ശക്തിയുണ്ട്. നമുക്കില്ലാത്ത വിഭവങ്ങളും സാങ്കേതിക വിദ്യകളും പുറത്തുനിന്ന് വാങ്ങണം. അതിന് ആദ്യം ബന്ധങ്ങള്‍ ദൃഢമാകണം. നാം കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ എല്ലാ രാജ്യത്തും പ്രിയപ്പെട്ടതാകണം. അയല്‍ക്കാരെ കാണുക എന്നതായിരുന്നു ആദ്യ ലക്ഷ്യം.
ലോകം മുഴുവനും നമുക്ക് സൗഹൃദം വേണം.” നെടുങ്കന്‍ യാത്ര ചെയ്യുമ്പോള്‍ പ്രധാനമന്ത്രിക്കു ക്ഷീണം തോന്നാത്തത് 125 കോടി ജനങ്ങളുടെ പ്രതീക്ഷ എന്ന ഊര്‍ജ്ജം സിരകളില്‍ നിറയുന്നതുകൊണ്ടാണ്. ”ഇത്ര ജോലി ചെയ്യുന്നതിന് ഇത്രയും ഊര്‍ജ്ജം ഉണ്ടാക്കുകയാണ് നാം ചെയ്യേണ്ടത്. അല്ലാതെ ഇത്ര ജോലി ചെയ്യാനുള്ള ഊര്‍ജ്ജമേ എനിക്കുള്ളൂ എന്നല്ല. അങ്ങനെ ഒരു ക്ഷീണം വരുത്തി കര്‍മ്മങ്ങളില്‍നിന്നു വ്യതിചലിക്കരുത്” പ്രധാനമന്ത്രി ഉപദേശിക്കുന്നു.
‘ഖാദി ഫോര്‍ നേഷന്‍: ഖാദി ഫോര്‍ ഫാഷന്‍’ എന്നതാണ് നമ്മുടെ തുണിവ്യവസായ അജണ്ട. വിദേശത്തുപോയാല്‍, 1000 കിലോമീറ്റര്‍ റോഡുമാര്‍ഗ്ഗം യാത്രചെയ്താല്‍ ഇടക്കിടക്ക് നമുക്കു ലഭിക്കുന്ന ഭക്ഷണം പിസ്സയാണ്.
ഒരേ രുചി, ഒരേ ആകൃതി. എന്നാല്‍ നമ്മുടെ നാട്ടില്‍ അങ്ങനെയല്ല. തമിഴ്‌നാട്ടില്‍ അഞ്ച് കി.മീ. ദൂരത്തില്‍ ലഭിക്കുന്ന ഇഡലിക്ക് അഞ്ഞൂറു രുചിയും, ആയിരം ആകൃതിയും ആണ്. ഈ വൈവിധ്യം മാത്രം മാര്‍ക്കെറ്റു ചെയ്താല്‍ വിദേശികള്‍ ഭാരതത്തിലേക്ക് ഒഴുകിയെത്തും. ടൂറിസം പുഷ്ടിപ്പെടും. കാടും കടലും കായലുമൊക്കെ ലോകത്തെല്ലായിടത്തുമുണ്ട്. അതും നമ്മുടേതിനേക്കാള്‍ മനോഹരമായവ. എവിടെയും ഇല്ലാത്തതിനെപ്പറ്റിയാണ് നമുക്കവരോടു പറയേണ്ടത്. ദാ… ഇത് അയ്യായിരം വര്‍ഷത്തെ പഴക്കമുള്ളതാണ്, ഇത് മൂവായിരം വര്‍ഷത്തെ സംസ്‌കൃതി ആണ്. ഇത് സനാതനമാണ്. ഇതു നിങ്ങള്‍ക്കിവിടയേ ലഭിക്കൂ. അപ്പോഴാണ് ടൂറിസ്റ്റുകള്‍ വരിക.
നമുക്കത് വേണ്ടുവോളം ഉണ്ട്. ലോകത്തുള്ള എല്ലാ വിശിഷ്ട ഗ്രന്ഥങ്ങളും നമുക്കുണ്ട്. അതു നമ്മള്‍ പഠിക്കുകയും ആദരിക്കുകയും ചെയ്യുന്നു. എന്നാല്‍ വേദങ്ങളും, ഉപനിഷത്തുകളും, ആയുര്‍ ധനുര്‍ തച്ചുശാസ്ത്രങ്ങളൊക്കെ നമുക്കുണ്ട്. അത് എല്ലായിടത്തും ലഭ്യമല്ല. ഇവയൊക്കെ വിദേശികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണെന്നതില്‍ തര്‍ക്കമില്ല.
എട്ട് ശതമാനം വച്ച് 30 വര്‍ഷം നാം വളര്‍ന്നാല്‍ ലോകത്തെ നല്ലതെല്ലാം നമ്മുടേതാകും എന്നു മോദി പറയുന്നതില്‍ രാജ്യത്തിന്റെ ഭാവി ഒളിഞ്ഞിരപ്പുണ്ട്. ഇതു സാധ്യമാണ്. അതിന് നമുക്ക് യുവാക്കളുണ്ട്, വിഭവങ്ങളുണ്ട്. പറഞ്ഞിരുന്നതുകൊണ്ട് കാര്യമില്ല. ഇവയെ കോര്‍ത്തിണക്കണം. അതിനെ സാങ്കേതിക വിദ്യയുമായി യോചിപ്പിക്കണം. ഭരണകൂടവും ജനങ്ങളും വിഭവങ്ങളും സങ്കേതികവിദ്യകളും പരസ്പരം ഇഴുകിച്ചേരണം. കര്‍ഷകന്റെ മകന്‍ കര്‍ഷകന്‍ മാത്രമാകുന്ന അവസ്ഥ മാറണം. അതിനുതകുന്ന നൂറുകണക്കിന് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിലേക്ക് ജനങ്ങളുടെ ശ്രദ്ധ പതിയണം.
ഇതായിരുന്നു പ്രധാന മന്ത്രിയുടെ വാക്കുകളില്‍ നിറഞ്ഞുനിന്നത്.
”ചില ആള്‍ക്കാര്‍ പശുസംരക്ഷണത്തിനായി കട തുറന്നുവച്ചിരിക്കുകയാണ്. എനിക്ക് ദേഷ്യംവരുന്നുണ്ട്. രാത്രി അവര്‍ക്കു വേറെ പരിപാടിയാണ്. പകല്‍ ഗോസംരക്ഷണവും. ഗുജറാത്തില്‍ ഗോ ഹെല്‍ത്ത് ക്യാമ്പ് നടത്തിയപ്പോള്‍ ഒരു പശുവിനെ ഓപ്പറേഷന്‍ നടത്തി. രണ്ടു ബക്കറ്റിലധികം പ്ലാസ്റ്റിക് കവറാണ് വയറില്‍ നിന്നെടുത്തത്. ഗോസംരക്ഷണം നടത്തുന്നവര്‍ ഇത്തരം ഹത്യകള്‍ക്കെതിരെ മിണ്ടുന്നില്ല.”
ഇങ്ങനെ പറയുമ്പോള്‍ ചില കാര്യങ്ങളില്‍ ക്ഷമയുടെ നെല്ലിപ്പലകയും കടന്നു എന്ന് പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. എന്തിന്റെ പേരിലായാലും അന്യായമായി അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ അതതു സംസ്ഥാനങ്ങള്‍ സ്വീകരിക്കണം. നടപടികള്‍ സ്വീകരിക്കുന്നതിനു പകരം മോദി ചെയ്തു, ബിജെപി ചെയ്തു എന്നുപറഞ്ഞ് വിഷയങ്ങളെ അവഗണിക്കുകയാണ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തുടരേണ്ടത് ചില ആള്‍ക്കാരുടെ ആവശ്യമാണ്. എതിര്‍ക്കുന്നു എന്ന നിലയില്‍ അവര്‍ ഇത്തരം അത്യാഹിതങ്ങള്‍ കണ്ട് ഉള്ളില്‍ സന്തോഷം കൊള്ളുകയാണ്. ഇത് കേന്ദ്രസര്‍ക്കാര്‍ കൃത്യമായി വിലയിരുത്തുന്നുണ്ട് എന്നു തന്നെയാണ് മോദി വ്യക്തമാക്കിയത്.
സര്‍വ്വതിലും രാഷ്‌ട്രീയം കലര്‍ത്തി നാം സ്വയം നശിക്കരുത്. മോദി നന്നായി പ്രസംഗിച്ചു. മോദിയുടെ പദ്ധതികള്‍ കൊള്ളം എന്നൊക്കെ ചിലര്‍ പറയും. വീട്ടില്‍ചെന്ന് പത്തുവര്‍ഷം മുമ്പ് മോദി ആരായിരുന്നു? എന്തായിരുന്നു? എന്നൊക്കെ പറഞ്ഞ് നിസംഗരാകും. ആ മാനസിക സ്ഥിതിയിലേക്ക് സാധാരണക്കാരെ കൊണ്ടെത്തിക്കുന്നത് ചിലരുടെ വ്യവസായങ്ങളാണ്. വിദ്യാഭ്യാസം ഏറെ ഉണ്ടെന്ന് ഘോഷിക്കുന്ന മലയാളികള്‍ ഇതില്‍ ഏറെ അകപ്പെടുന്നു. അതിലൊന്നും മനസ്സര്‍പ്പിക്കാതെ തനിക്കും, തന്റെ കുടുംബത്തിനും, രാജ്യത്തിനുംവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ഓരോ പൗരന്റെയും കടമ എന്ന് ഓര്‍മ്മിപ്പിക്കുകയായിരുന്നു ടൗണ്‍ ഹാള്‍ പരിപാടിയിലൂടെ പ്രധാനമന്ത്രി ചെയ്തത്.
ആ പ്രസംഗത്തിന്റെ പ്രതിധ്വനികള്‍ മലയാളി യുവാക്കളുടെ മനസ്സില്‍ നല്ലവണ്ണം പതിയുന്നില്ലെങ്കില്‍, നമ്മുടെ വരുംതലമുറ മുഖ്യധാരാ ദേശീയ സങ്കല്‍പങ്ങളില്‍ നിന്നു പുറത്താകുകതന്നെ ചെയ്യും.
















