ഫാ. സ്‌ട്രോഷ്യോ, ഹെന്‍ട്രി ഡിസൂസ , മദര്‍ തെരേസ
കൊല്‍ക്കത്ത: അന്ത്യനാളുകളില്‍ മദര്‍ തെരേസയെ പിശാചു ബാധിച്ചിരുന്നുവെന്നും അവരുടെ അനുവാദത്തോടെ താനാണ് ഉച്ചാടനം നടത്തിയതെന്നും സിസിലിയിലെ ഫാ. റൊസാരിയോ സ്‌ട്രോഷ്യോ സ്ഥിരീകരിച്ചു. ഫാ. സ്‌ട്രോഷ്യോ (79) റോമന്‍ കത്തോലിക്കാ പുരോഹിതനും ക്ഷുദ്രോച്ചാടകനുമാണ്
97ലാണ് അവശനിലയില്‍ 87 വയസുള്ള മദറിനെ കൊല്‍ക്കത്തയിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിളറി വെളുത്ത് ആരോഗ്യം മോശമായ അവര്‍ക്ക് ഹൃദ്രോഗം ഉണ്ടായിരുന്നു. 83ലും 89ലും ഹൃദയാഘാതം ഉണ്ടായി. 96ല്‍ ഹൃദയത്തിന്റെ ഇടത്തെ അറയ്‌ക്കും കുഴപ്പം പിടിപെട്ടു. വിശ്രമ ജീവിതം നയിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു.
ആശുപത്രിയില്‍ പകല്‍ അവര്‍ ശാന്തയായിരുന്നു. ഇരട്ടു വീഴുന്നതോടെ അസ്വസ്ഥയായാകും. രാവേറുമ്പോള്‍ അസ്വസ്ഥത കൂടും, ചുറ്റുമുള്ള സാധനങ്ങള്‍ തട്ടിത്തെറിപ്പിക്കും. ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ഉപകരണങ്ങള്‍ വലിച്ചൂരി എറിയും. അവശതയിലും അവര്‍ക്ക് കൂടുതല്‍ കരുത്ത് ലഭിക്കും. ഉറക്കമില്ലാതെ രാത്രി മുഴുവന്‍ അസ്വസ്ഥയായി കഴിയും. മികച്ച ചികിത്സ നല്‍കിയിട്ടും ഉറക്കം ലഭിച്ചില്ല. ശാന്തയാക്കാന്‍ ഒരു മരുന്നിനും കഴിഞ്ഞില്ല.
ഈ സമയത്താണ് കൊല്‍ക്കത്ത ആര്‍ച്ച് ബിഷപ്പ് ഹെന്‍ട്രി ഡിസൂസയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ മദറിന്റെ ഉറക്കമില്ലായ്‌മക്ക് വൈദ്യശാസ്ത്രപരമായി ഒരു കാരണവുമില്ലെന്ന് വിശദീകരിച്ചപ്പോള്‍ അദ്ദേഹമാണ് അവരെ പിശാച് ബാധിച്ചു കാണുമെന്ന് പറഞ്ഞത്. അദ്ദേഹം തന്നെയാണ് ഫാ. റൊസാരിയോ സ്‌ട്രോഷ്യോയെ ഇക്കാര്യം ഏല്‍പ്പിച്ചതും. അദ്ദേഹമെത്തി ബാധയൊഴിപ്പിക്കാനുള്ള പ്രാര്‍ഥന ചൊല്ലി. പ്രാര്‍ഥിക്കും മുന്‍പ് വിചിത്രമായി പെരുമാറി, പക്ഷേ പ്രാര്‍ഥന തുടങ്ങിയതോടെ ശാന്തയായി.
അന്ന് നിശബ്ദത പാലിച്ച അദ്ദേഹം മദറിന്റെ മരണാനന്തരം നാലു വര്‍ഷം കഴിഞ്ഞാണ് ഇത് വെളിപ്പെടുത്തിയത്. വിവാദമായപ്പോള്‍ അത് മദറിന്റെ മാനുഷിക വശവും അവര്‍ ദൈവത്തോട് എത്രമാത്രം അടുപ്പമുള്ളയാളാണെന്നുമാണ് തെളിയിക്കുന്നതെന്നായിരുന്നു ബിഷപ്പിന്റെ വിശദീകരണം. ഇത് നിഷേധിക്കാന്‍ അദ്ദേഹം പിന്നീട് ശ്രമിച്ചെങ്കിലും ഫാ. സ്‌ട്രോഷ്യോയുടെ പഴയ കുറിപ്പുകളും മറ്റും അദ്ദേഹം ഉച്ചാടനപ്രാര്‍ഥന നടത്തിയ കാര്യം വ്യക്തമാക്കുന്നു. ആര്‍ച്ച് ബിഷപ്പ് ജൂണിലാണ് അന്തരിച്ചത്.
സലേഷ്യന്‍ സമൂഹം
കൊല്‍ക്കത്തയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ഫാ. സ്‌ട്രോഷ്യോ, നഗരത്തില്‍, സലേഷ്യന്‍ സന്യാസ സമൂഹത്തിലെ ഏക പുരോഹിതനായിരുന്നു. ധനമന്ത്രി തോമസ് ഐസക്, കൈരളി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ എന്നിവര്‍ ഈ സമൂഹത്തില്‍ നിന്ന് പിരിഞ്ഞവരാണ്. 1967-72 കാലത്ത് പ്രൊവിന്‍ഷ്യലായിരിക്കെ, മതംമാറ്റ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ഫാ, സ്‌ട്രോഷ്യോയെ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും, മദര്‍ ഇടപെട്ട് അതു തടഞ്ഞ് സ്വന്തം സന്യാസ സമൂഹത്തില്‍ ചാപ്‌ളെയിനാക്കി. ലോക കന്യാമറിയ പ്രസ്ഥാനത്തിന്റെ ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം.
















