ന്യൂദൽഹി: കശ്മീരിലെ എല്ലാ പ്രശ്നങ്ങൾക്ക് പിന്നിലും പാക്കിസ്ഥാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കശ്മീർ വിഷയത്തിൽ രാജ്യസഭയിൽ നടന്ന ചർച്ചയ്‌ക്ക് മറുപടി നൽകുകയെയാണ് അദ്ദേഹം പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചത്. ലോകത്തിലെ ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയിൽ നിന്നും അടർത്തിമാറ്റാൻ സാധിക്കില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
സ്വാർഥ താൽപര്യമുള്ളവരാണ് കശ്മീരിലെ സംഘർഷം രൂക്ഷമാക്കിയത്. എല്ലായ്‌പ്പോഴും സംസ്ഥാനത്തെ കർഫ്യൂവിന്റെ കീഴിൽ നിർത്താൻ സാധിക്കില്ലെന്നും രാജ്നാഥ് സിങ് സഭയിൽ പറഞ്ഞു. കശ്മീരിലെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്ന് സർക്കാരിന് പറയാൻ സാധിക്കില്ല. എന്നാൽ ജനങ്ങൾക്ക് സമാധാനപരമായ ജീവിതം നയിക്കുന്നതിന് വേണ്ടതെല്ലാം ജമ്മുകശ്മീർ സർക്കാർ ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി സഭയിൽ വ്യക്തമാക്കി.
കശ്മീരിൽ ഇതുവരെ 4515 സുരക്ഷ ഉദ്യോഗസ്ഥർക്കും, 3356 ജനങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. തന്റെ 20 വർഷത്തെ പാർലമെന്‍റ് ജീവിതത്തിൽ ഇതുവരെ കശ്മീർ വിഷയത്തിന്മേൽ ഇത്ര സുദീർഘമായ ചർച്ചയ്‌ക്ക് സാക്ഷിയായിട്ടില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
















