ഇംഫാല്‍: മണിപ്പൂരിലെ ജനങ്ങള്‍ക്ക് വേണ്ടി രക്തസാക്ഷിയാകാനും താന്‍ തയാറാണെന്ന് ഇറോം ചാനു ശര്‍മിള. രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് പോരാട്ടത്തിന്റെ പുതിയ രൂപമാണ്. അധികാരം ഉണ്ടെങ്കിലേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. ഈ തിരിച്ചറിവാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ചതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നിരാഹാര സമരം അവസാനിപ്പിച്ച ഇറോം ശര്‍മ്മിള ഇപ്പോഴും ഇംഫാലിലെ ആശുപത്രിയില്‍ തന്നെയാണ് കഴിയുന്നത്. മണിപ്പൂരിലെ ജനങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നെ അവര്‍ മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ജനങ്ങളെ സഹായിക്കാന്‍ അധികാരം ആവശ്യമാണെന്നും ഒരു വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഇറോം ശര്‍മിള പറഞ്ഞു.
തന്നെ രക്തസാക്ഷിയാക്കാന്‍ ചിലര്‍ ആലോചിക്കുന്നുണ്ട്. മണിപ്പൂരിലെ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ അതിനും തയാറാണ്. മഹാത്മാഗാന്ധിയും നാടിന് വേണ്ടി രക്തസാക്ഷിയായിട്ടുണ്ടെന്നും ഇറോം ശര്‍മിള പറഞ്ഞു. 2000ല്‍ സൈനിക വെടിവയ്പില്‍ പത്ത് പേര് മരിച്ചതോടെയാണ് നിരാഹാരം ആരംഭിച്ചത്. നീണ്ട പതിനാറ് വര്‍ഷത്തെ നിരാഹാരം ചൊവ്വാഴ്ചയാണ് അവര്‍ അവസാനിപ്പിച്ചത്.
സംസ്ഥാനത്ത് സൈനികര്‍ക്കുളള പ്രത്യേക അധികാരം (അഫ്സ്പ) പിന്‍വലിക്കണമെന്നായിരുന്നു ഇറോം ശര്‍മിളയുടെ ആവശ്യം. അടുത്ത വര്‍ഷം നടക്കുന്ന മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ ഇവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹവും അവര്‍ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഇരുപത്താറിനാണ് എല്ലാവരെയും ഞെട്ടിച്ച് ഉപവാസം നിര്‍ത്തുന്ന കാര്യം ശര്‍മിള പ്രഖ്യാപിച്ചത്. ഗോവയില്‍ താമസമാക്കിയ ബ്രിട്ടീഷ് പൗരനെയാണ് ഇവര്‍ വിവാഹം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: