ന്യൂദൽഹി: പെഷവാർ ജയിലിൽ കഴിയുന്ന ഭാരതീയ പൗരനെ സംരക്ഷിക്കാനുള്ള നടപടികളുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രംഗത്തെത്തി. മുംബൈ സ്വദേശിയും എഞ്ചിനീയറുമായ ഹമീദ് നെഹൽ അൻസാരിയെന്ന യുവാവിനെ രക്ഷിക്കാൻ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർക്ക് മന്ത്രി നിർദ്ദേശവും നൽകി.
ഓണ്‍ ലൈന്‍ വഴി കണ്ടുമുട്ടിയെ കാമുകിയെ കാണായി അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ് 31കാരനായ ഹമീദ് പാക്കിസ്ഥാനിലേയ്‌ക്ക് കടന്നത്. എന്നാൽ അനധികൃതമായി പാക്കിസ്ഥാനിൽ പ്രവേശിച്ചതിന് ഹമീദിനെ സൈന്യം 2012ൽ അറസ്റ്റ് ചെയ്ത് തുറങ്കലിൽ അടയ്‌ക്കുകയായിരുന്നു. തുടർന്ന് പട്ടാള കോടതി വ്യാജ പാക്കിസ്ഥാൻ തിരിച്ചറിയൽ ഉണ്ടാക്കിയതിന് ഇയാളെ മൂന്ന് വർഷത്തേക്ക് ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തു.
എന്നാൽ ജയിൽ വാസത്തിനിടെ ഹമീദിന് മാനസികമായും ശാരീരികമായും കൊടിയ പീഡനങ്ങളാണ് സഹതടവുകാരുടെ അടുക്കൽ നിന്നും ഉണ്ടായത്. മൂന്ന് തവണ വളരെ ക്രൂരമായി മർദ്ദിക്കപ്പെട്ട ഹമീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പീഡന വിവരങ്ങൾ മനസിലാക്കിയ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്റെ ഖേദം പ്രകടിപ്പിക്കുകയും ഹമീദിനെ രക്ഷപ്പെടുത്തന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് ആവശ്യപ്പെടുകയുമായിരുന്നു.
















