മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കനത്ത മഴയില്‍ സാവിത്രി നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് കാണാതായവരില്‍ നാലു സ്ത്രീകളുള്‍പ്പെടെ 13 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടത്തെി.
വ്യാഴാഴ്ച അര്‍ത്ഥ രാത്രിയില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകട സ്ഥലത്തുനിന്ന് കിലോമീറ്ററുകളോളം ദൂരെനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഹരിഹരേശ്വര്‍ ബീച്ച്, കെമ്പുര്ളി, നീല്‍കമല്‍ ഹോട്ടല്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്.
ജയവന്ത് സഖാറാം മിര്‍ഗല്‍ (40), ശേവന്തി മിര്‍ഗല്‍, സന്തോഷ് സിതാറാം വാജെ (40), രഞ്ജന വാജെ, പ്രശാന്ത് മാനെ, പാണ്ഡുരംഗ് ധാഗ, ആവേശ് ചൗഗുലെ, സ്നേഹല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചു. കൊങ്കണ്‍ മേഖലയിലെ പാലങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദേശീയപാത അതോറിറ്റിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ചൊവ്വാഴ്ച രാത്രി 11.30നാണ് 88 വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നത്. പാലത്തിന്റെ തൂണുകളില്‍ ഒന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. 18 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്ന രണ്ട് മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് ബസുകളും 10 യാത്രക്കാരുള്ള ടവേരയുമാണ് കാണാതായതായി സ്ഥിരീകരണമുള്ളത്.
ഇവയെ കൂടാതെ മൂന്നോളം മറ്റ് വാഹനങ്ങളും അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നു.കണാതായ വാഹനങ്ങളുടെ തെരച്ചിലിനായി 300 കിലോ ഭാരമുള്ള കാന്തം 40 അടി താഴ്ചയില്‍ നദിയില്‍ ഇറക്കിയാണ് തെരച്ചില്‍ നടത്തുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കാന്തം എവിടെയൊ തട്ടിനിന്നെങ്കിലും എന്താണെന്ന് കണ്ടത്തൊന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കനത്ത മഴയും നദിയിലെ കുത്തിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ ദേശീയ ദുരിതനിവാരണ സേനയുടെ ബോട്ടുമറിഞ്ഞ് നദിയില്‍ വീണ ജവാന്മാരെ രക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച സംഭവ സ്ഥലത്തുനിന്ന് 150 കിലോമീറ്റര്‍ അകലെ അഞ്ചാര്‍ലെ ബീച്ചിനടുത്തു നിന്നും കാണാതായ ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവര്‍മാരില്‍ ഒരാളായ ശ്രീകാന്ത് കാംബ്ളെയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.
ദേശീയ ദുരിത നിവാരണ സേനക്കു പുറമെ തീരദേശ, നാവിക, വ്യോമ സേനകയും തെരച്ചില്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: