ന്യൂദൽഹി: ആർഎസ്എസ്, വിഎച്ച്പി, ബിജെപി നേതാക്കളെ വധിക്കുവാനായി ഐഎസ് ഭീകരർ പടയൊരുക്കം നടത്തുന്നതായി നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി റിപ്പോർട്ട്. അറസ്റ്റിലായ ഐഎസ് അനുഭാവിയെ ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്.
ഐഎസ് സംഘടനയുമായി ബന്ധപ്പെട്ട് സിറിയയിൽ പ്രവർത്തിക്കുന്ന കർണാടകയിലെ ഭട്കൽ സ്വദേശി ഷാഫി അർമാറാണ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ യുവാവ് വെളിപ്പെടുത്തി. ഭാരതത്തിലെ പ്രമുഖ വിച്ച്‌പി, ബിജെപി, ആർഎസ്എസ് നേതാക്കളെ വധിക്കുവാനായി ഷാഫി അർമാർ അടക്കം സിറിയയിൽ ചേർന്ന ഐഎസ് നേതാക്കളുടെ ചർച്ചകളിൽ പദ്ധതി രൂപികരിച്ചിരുന്നുവെന്നാണ് ഇയാൾ മൊഴി നൽകിയത്. ഇതിനു പുറമെ രാജ്യത്ത് എത്തുന്ന വിദേശപൗരന്മാരെ തോക്കിനിരയാക്കുവാനും ഇവർ ഉദ്ദേശിക്കുന്നുണ്ടെന്ന് അറസ്റ്റിലായ ഐഎസ് അനുഭാവി ഏജൻസിയെ അറിയിച്ചു.
ഐഎസിനു വേണ്ടി ഭാരതത്തിൽ നിന്നും യുവാക്കളെ സിറിയയിലേക്ക് റിക്രൂട്ട് ചെയ്യുകയാണ് കർണാടക സ്വദേശിയായ ഷാഫി അർമാറിന്റെ ചുമതല. ഇതിനു പുറമെ ഭാരതത്തിൽ ഐഎസ് പ്രവർത്തകരെ വളർത്തിയെടുക്കാനും ഇയാൾ ശ്രമിക്കുന്നുണ്ട്.
















