ലാഹോര്‍: നിയന്ത്രണ രേഖയിലേക്ക് മാര്‍ച്ച് നടത്തിയ ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് സെയിദിന്റെ മകന്‍ തല്‍ഹ സെയിദിനെയും സംഘത്തെയും പാക് സൈന്യം തടഞ്ഞു. സംഘര്‍ഷമുണ്ടായ കശ്മീരിലെ ജനങ്ങള്‍ക്ക് ആവശ്യമായ മരുന്നും മറ്റുസാധനങ്ങളുമായാണ് സംഘമെത്തിയത്. ഇവരെ നിയന്ത്രണരേഖയ്‌ക്കു സമീപം ചക്കോത്തി എന്ന സ്ഥലത്തു പാക് സൈന്യവും പോലീസും തടയുകയായിരുന്നു.
കശ്മീരിലെ ജനങ്ങള്‍ക്കായി എത്തിച്ച ഭക്ഷണ സാധനങ്ങള്‍ ഭാരതത്തില്‍ എത്തിക്കുന്നത് വരെ സമരം ചെയ്യുമെന്നാണ് ഇവരുടെ നിലപാട്. കശ്മീരില്‍ പരിക്കേറ്റ സഹോദരങ്ങള്‍ക്കായി പത്തിലധികം ട്രക്കുകളില്‍ എത്തിച്ച ഭക്ഷണപദാര്‍ഥങ്ങളും മരുന്നും മറ്റു സാധനങ്ങളും സ്വീകരിക്കുന്ന കാര്യം ഭാരതത്തോട് സംസാരിക്കാന്‍ പാക് അധികാരികളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സമരക്കാര്‍ വ്യക്തമാക്കി.
ചൊവ്വാഴ്‌ച്ച ഉച്ചയ്‌ക്കു ശേഷമാണ് മുസഫര്‍ബാദില്‍നിന്നു സംഘം പുറപ്പെട്ടത്. വിവിധ ഭാഗങ്ങളില്‍ സംഘത്തിനു സ്വീകരണം ലഭിച്ചെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കൂടുതല്‍ ജനങ്ങള്‍ നാളെ സംഘത്തിനൊപ്പം ചേരും. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹാഫിസ് സയീദ്. യുഎസ് 10 മില്യണ്‍ ഡോളര്‍ തലയ്‌ക്കു വിലയിട്ട ഭീകരനാണെങ്കിലും പാക്കിസ്ഥാനില്‍ ഇയാള്‍ക്കും സംഘടനയ്‌ക്കും വിലക്കില്ല.
അതിനിടെ, കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന പ്രമേയം പാക്ക് പാര്‍ലമെന്റ് പാസാക്കി. ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷന്‍ ഒരു സംഘത്തെ കശ്മീരില്‍ അയച്ചു വസ്തുതകള്‍ പഠിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പെല്ലറ്റ് തോക്കുകള്‍ വന്‍തോതില്‍ കശ്മീരില്‍ ഉപയോഗിച്ചുവെന്നും ഇത് മനുഷ്യാവകാശലംഘനമാണെന്നും പ്രമേയത്തില്‍ പറയുന്നു.
അതിനിടെ സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാകിസ്ഥാനിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ തടയുമെന്ന ഹാഫിസ് സെയ്ദിന്റെ ഭീഷണി വിലപ്പോവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്‌നാഥ് പാക് അതിര്‍ത്തിയില്‍ പ്രവേശിക്കുമെങ്കില്‍ തടയുമെന്ന് ഹാഫിസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഭീഷണി കണക്കിലെടുത്ത് മന്ത്രിക്ക് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ബി.എസ്.എഫ് അധികൃതര്‍ വിശദീകരിച്ചു.
















