ഏതൻസ്: ഗ്രീസിലെ ഏതൻസിൽ പഴയ ശ്മശാന പരിസരത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ കണ്ടെത്തിയ 80 അസ്ഥികൂടങ്ങൾ ചരിത്രത്തിലേക്ക് വഴി തുറക്കുന്നു. ഇരുമ്പു ചങ്ങലകൊണ്ട് കണങ്കൈ ബന്ധിച്ച്, ജഡങ്ങൾ നിരത്തിക്കിടത്തി അടക്കം ചെയ്യുകയായിരുന്നുവെന്നു വേണം കരുതാനെന്ന് ചരിത്ര ഗവേഷകർ വിലയിരുത്തുന്നു. നാടകശാലയും ഗ്രന്ഥശാലയും നിർമ്മിക്കാനായിരുന്നു കുഴിയെടുക്കൽ.
ശിക്ഷയുടെ ഭാഗമായാണവർ കൊല്ലപ്പെട്ടത്. പക്ഷേ, ഏറെ ബഹുമാന്യതയോടെയാണ് സംസ്‌കരിച്ചിരിക്കുന്നത്. പലരും പരിക്കേറ്റാണ് മരിച്ചതെന്ന് അവശിഷ്ടങ്ങൾ കണ്ടാൽ ബോധ്യമാകും. കൂട്ടവധമായിരുന്നുവെന്നു വ്യക്തമെന്ന് ഉദ്ഖനന സംഘത്തലപ്പത്തുള്ള ഡോ. സ്‌റ്റെല്ലാ ക്രിസ്സോലകി പറയുന്നു. എന്നാൽ, ഡിഎൻഎ പരിശോധനയിലേ കൃത്യമായ വിവരങ്ങൾ വ്യക്തമാകൂ.
ക്രിസ്തുവിനു മുൻപ് എട്ടു മുതൽ അഞ്ചു വരെ നൂറ്റാണ്ടു പഴക്കമുള്ള ശ്മശാനത്തിൽ സംസ്‌കരിച്ച, 1,500ൽ അധികം ജഡങ്ങളിൽ ഈ എൺപതെണ്ണത്തിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഏഥൻസിൽ ഏറ്റവും കൂടുതൽ അസ്വസ്ഥതകൾ നിലനിന്നകാലമായിരുന്നു അത്. അധികാരത്തിനു വേണ്ടി കുലീനരും മാടമ്പികളും യുദ്ധംവെട്ടിയകാലമായിരുന്നുവെന്നും ഡോ. സ്‌റ്റെല്ലാ അഭിപ്രായപ്പെടുന്നു.
ഏതൻസിലെ മാടമ്പികളുടെ നേതാവും ഒളിംപിക് ചാമ്പ്യനുമായിരുന്ന സൈലോൺ ക്രിസ്തുവിനു മുമ്പ് 632-ൽ മെഗാറായിലെ സ്വേച്ഛാധിപത്യത്തിനെതിരേ അട്ടിമറിശ്രമം നടത്തിയിരുന്നതായി ചരിത്രമുണ്ട്. പരാജയപ്പെട്ടതിനെ തുടർന്ന് സൈലോൺ അനുകൂലികൾ കൂട്ടമായി വധിക്കപ്പെട്ടു. സൈലോൺ രക്ഷപ്പെട്ടു. ഒരുപക്ഷേ, ആ സൈനികരുടെ അസ്ഥികൂടമായിരിക്കാമിതെന്നും കരുതപ്പെടുന്നു.
നിർദ്ദിഷ്ട നാടകശാല- ഗ്രന്ഥശാലാ നിർമ്മാണത്തിന് 1,70,000 ചതുരശ്ര മീറ്ററിലാണ് പണി നടക്കുന്നത്.
















