കൈകേയിക്ക് പണ്ടൊരിക്കൽ കൊടുത്തവരത്താൽ ധർമ്മസങ്കടത്തിലായ അച്ഛന്റെ സത്യത്തെ രക്ഷിക്കാനായി ശ്രീരാമൻ സീതാലക്ഷ്മണന്മാരുമായി വനത്തിൽപ്പോയി. രാജ്യം, സുഹൃത്തുക്കൾ, അരമന, ഐശ്വര്യം, മാതാപിതാക്കൾ എന്നിവരെയെല്ലാം ഉപേക്ഷിക്കുവാനുള്ള വലിയമനസ്സ് അദ്ദേഹത്തിനുണ്ടായി. രാവണസോദരി ശൂർപ്പണഖയുടെ കാമം സാധിപ്പിക്കാത്തതിനാൽ അവൾ സീതയെ പിടിച്ചുതിന്നുവാൻ വന്നു.
ഈസമയം ലക്ഷ്മണൻ അവളുടെ മൂക്കും, കാതുകളും അറുത്തുനീക്കി വീരൂപിയാക്കി. അതിനാൽ കോപിച്ചുവന്ന ഖരൻ, ദൂഷണൻ, ത്രിശിരസ് എന്നീരാക്ഷസപ്രമാണിമാരേയും പതിനായിരം രാക്ഷസന്മാരേയും മൂന്നേമുക്കാൽ നാഴികകൊണ്ട് (ഒന്നരമണിക്കൂർ) കൊന്നൊടുക്കി.
ശൂർപ്പണഖ പറഞ്ഞ് സൗന്ദര്യവതിയായ സീതയെ പറ്റി മനസ്സിലാക്കിയ രാക്ഷസചക്രവർത്തി രാവണൻ, രാമനേയും ലക്ഷ്മണനേയും ആശ്രമത്തിൽ നിന്നകറ്റാൻ മാരീചനെ നിയോഗിച്ചു. അതിസുന്ദരനായ മാനിന്റെ രൂപത്തിൽ രാമനേയും ലക്ഷ്മണനേയും പ്രലോഭിപ്പിച്ചു. ആശ്രമത്തിൽനിന്ന് ദൂരേയ്‌ക്ക്‌കൊണ്ടു പോയി. മാരീചൻ ശരമേറ്റ് മരിച്ചു.
ലക്ഷ്മണനും ആശ്രമത്തിൽനിന്നകന്നുപോയസമയത്ത് രാവണൻ ചെന്നായ ആട്ടിൻകുട്ടിയെയെന്നവണ്ണം അപഹരിച്ചുകൊണ്ടു പോയി. ശ്രീരാമനാകെ തകർന്നു. കാടായ കാടുമുഴുവൻ സീതയെതിരഞ്ഞ് നടന്നു. സ്ത്രീകളിൽ താല്പര്യമുണ്ടായാൽ ദുഃഖിക്കേണ്ടിവരും എന്ന് തന്റെ ജീവിതത്തിലൂടെ രാമൻ ലോകത്തിന് കാണിച്ചുകൊടുത്തു.
സീതയെ രക്ഷിക്കാനായി കഠിനയുദ്ധംതന്നെവേണ്ടിവന്നു. ഒടുവിൽ ചിറകറ്റ് മൃതപ്രായനായ ജടായു രാവണൻ സീതയെ അപഹരിച്ചുകൊണ്ടു പോയ കഥപറഞ്ഞു. തനിക്കായി ദേഹത്യാഗം ചെയ്ത ആകഴുകനെ യഥാവിധി സംസ്‌കരിച്ചു. ശേഷക്രിയനടത്തി. കബന്ധന്റെ കൈകളിൽ അകപ്പെട്ട രാമലക്ഷ്മണന്മാർ അവനും സദ്ഗതി നൽകി.
സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിക്കുമോക്ഷം നൽകി. സുഗ്രീവനെ രാജാവാക്കി. സുഗ്രീവന്റെ വാനരപ്പട സീതയെ തിരഞ്ഞ് എല്ലായിടത്തുംനടന്നു. ഹനുമാനിലൂടെ സീത ലങ്കയിലാണെന്നവിവരം അറിഞ്ഞ് വലിയ വാനര സൈന്യവുമായി ശ്രീരാമൻ സമുദ്രതീരത്തുവന്നു. മൂന്നു ദിവസം വരുണനെ ഉപാസിച്ചു. എന്നിട്ടും മാറ്റമില്ലാത്തതിന്നാൽ ശ്രീരാമന് ദേഷ്യംവന്നു. സമുദ്രത്തെ ഒന്നുനോക്കി. അതോടെ സമുദ്രം തിളച്ചുമറിഞ്ഞു. ജലജീവികൾ അകെ ഭയന്നു. സമുദ്രദേവനായ വരുണൻ ശിരസിൽ പൂജാദ്രവ്യങ്ങളുമായി രാമനുമുന്നിൽ പ്രത്യക്ഷപ്പെട്ടു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: