ബ്രഹ്മാവിന്റെ മാനസപുത്രന്മാരായിരുന്നു സനകാദി മഹർഷിമാർ. സനകൻ, സനന്ദനൻ, സനത്കുമാരൻ, സനാതനൻ എന്നിവരാണ് ആ നാല് പേർ. അവർ ശ്രീ മഹാവിഷ്ണുവിന്റെ മഹാഭക്തന്മാരായിരുന്നു. നൈഷ്ഠിക ബ്രഹ്മചാരികളുമായിരുന്നു. അവരുടെ അപേക്ഷയനുസരിച്ച് രാമായണം പാരായണം ചെയ്താലുള്ള ഗുണമെന്താണെന്ന് സാക്ഷാൽ നാരദമഹർഷി വിസ്തരിച്ചു പറഞ്ഞു. ശിവഭക്തനായ സൗദാസിന്റെ ശാപമോക്ഷത്തിന്റെ കഥയിലൂടെ രാമായണ മാഹാത്മ്യം ധരിപ്പിച്ചു. ആ കഥ ഇപ്രകാരമായിരുന്നു.
പണ്ട് സൗദാസ് എന്നു പേരായ ഒരു മഹാബ്രാഹ്മണനുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം മഹാദേവനെ പൂജിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന്റെ ഗുരുവായ ഗൗതമമുനി കടന്നുവന്നത്. ശിവധ്യാനത്തിൽ മുഴുകിയ സൗദാസ് ഗൗതമമുനിയെ വന്ദിക്കാൻ മറന്നുപോയി. പക്ഷേ, തന്റെ ശിഷ്യന്റെ ഈശ്വരചിന്തയിൽ അദ്ദേഹം സന്തോഷവാനായിരുന്നു.
എന്നാൽ ഭഗവാൻ ശ്രീ ശങ്കരന് സൗദാസിനോട് അതൃപ്തിയാണ് തോന്നിയത്. അദ്ദേഹം സൗദാസിനെ രാക്ഷസനായിപ്പോകട്ടെ എന്നു ശപിച്ചു. സൗദാസിന്റെ മറ്റൊരു പേരാണ് സോമദത്തൻ. സോമദത്തനോട് ഗൗതമമുനിക്ക് ദയ തോന്നി. അദ്ദേഹം പറഞ്ഞു: ‘‘സോമദത്താ, നീ പന്ത്രണ്ട് വർഷം കാത്തിരിക്കൂ. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിൽ ഒമ്പതു ദിവസം രാമായണകഥ കേൾക്കൂ. നീ ശാപമുക്തനാകും.’‘
രാക്ഷസനായി മാറിയ സോമദത്തൻ കണ്ണിൽ കണ്ടവരെ പിടിച്ചു ഭക്ഷിച്ച് കാലം കഴിച്ചു. നാടും കാടും വിറപ്പിച്ചുകൊണ്ട് അവൻ നർമ്മദാതീരത്തെത്തി. മനുഷ്യ മാംസം തിന്ന് അവൻ തടിച്ചു കൊഴുത്തിരുന്നു. അവിടം മുഴുവൻ കൊല്ലപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും അസ്ഥികളുടെ കൂമ്പാരമായിരുന്നു.
ആയിടയ്‌ക്കാണ് ചുണ്ടിൽ രാമമന്ത്രവും ചുമലിൽ ഗംഗാജലവുമായി ഗർഗമുനി അവിടെ എത്തപ്പെട്ടത്. അദ്ദേഹത്തെ കാണേണ്ട താമസം സോമദത്തൻ ഗർഗമുനിയുടെ മുമ്പിൽ ചാടിവീണു. പക്ഷേ, രാമമന്ത്രമഹിമ കാരണം ഭീകരനായ രാക്ഷസന് മഹാമുനിയെ തൊടാൻ പറ്റിയില്ല. മാത്രമല്ല അദ്ദേഹത്തിന്റെ മന്ത്രജപം കേട്ട് രാക്ഷസന്റെ മനസ്സ് മാറി. അവൻ തന്റെ കഥയെല്ലാം വിസ്തരിച്ചു പറഞ്ഞു.
അതൊരു കാർത്തികമാസത്തിലെ വെളുത്ത പക്ഷമായിരുന്നു. ഗർഗമുനി സോമദത്തന്റെ അപേക്ഷ സ്വീകരിച്ച് നർമ്മദാതീരത്ത് രാമായണ നവാഹം ആരംഭിച്ചു. രാമകഥ കേട്ട് കേട്ട് സോമദത്തൻ ഭക്തിയിലാറാടി. അനുദിനം അവന്റെ രാക്ഷസീയത മങ്ങി മങ്ങി വന്നു. ഒമ്പതാംദിവസം അവഭൃഥസ്‌നാനം കഴിയുമ്പോഴേക്കും ശംഖ് ചക്രഗദാധാരിയായ ഭഗവാന്റെ ദർശനം ലഭിച്ചു.
നാരദമഹർഷിയുടെ മുഖത്തുനിന്ന് ഈ കഥ കേട്ട സനകാദികൾ അത്ഭുത പരതന്ത്രരായി രാമമന്ത്രം ഉരുവിടാൻ തുടങ്ങി.
ജീവിത പ്രതിസന്ധികൾക്കു മുമ്പിൽ പകച്ചുനിൽക്കുമ്പോൾ പണ്ഡിതനെയും പാമരനേയും കൈപിടിച്ചു കരകയറ്റുന്നതാണ് രാമമന്ത്രം. അതുകൊണ്ട് തന്നെ ഇതിന് താരകമന്ത്രമെന്ന പേരും സിദ്ധിച്ചു. അദ്ധ്യാത്മ രാമായണപാരായണ സമയത്ത് നാം ഈ മന്ത്രം എത്രയോ തവണ ആവർത്തിക്കുന്നു. കഴിയുമെങ്കിൽ കർക്കടകമാസത്തിൽ മാത്രമല്ല, നിത്യവും ഈ മഹാഗ്രന്ഥം വായിക്കുന്നത് ജീവിതത്തിന് ഒരുപാട് ഉപകാരം ചെയ്യും. കുട്ടികളെ വായിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്താൽ ഒരു നല്ല തലമുറയെ നമുക്കു പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: