ന്യൂദൽഹി: ഇസ്ലാമാബാദിലെ ഭാരത എംബസിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്‌ക്കാനും ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ നാട്ടിലേക്ക് മടക്കി അയയ്‌ക്കാനും കേന്ദ്ര സർക്കാർ നിർദ്ദേശം.സുരക്ഷാ കാരണങ്ങളാലാണ് പാക്കിസ്ഥാനിലെ ഭാരത മിഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്‌ക്കുന്നത്. ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും നേരേ ഭീകരാക്രമണ ഭീഷണി സ്ഥിരീകരിച്ചതോടെ സർക്കാർ തീരുമാനം. ഇസ്ലാമാബാദിലെ അമേരിക്കൻ സ്‌കൂളിൽ ഭാരത ഉദ്യോഗസ്ഥരുടെ അമ്പതോളം കുട്ടികളാണ് പഠിക്കുന്നത്.
ഇസ്ലമാബാദിലെ സ്‌കൂളുകളിൽ കുട്ടികളെ പഠനത്തിനായി അയയ്‌ക്കുന്നത് വലിയ സുരക്ഷാ പ്രശ്‌നമെന്ന് സുരക്ഷാ ഏജൻസികൾ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. കുട്ടികളെ തിരികെ ഭാരതത്തിലേക്ക് അയക്കണമെന്നും അല്ലാത്തവർ കുടുംബത്തോടൊപ്പം പാക്കിസ്ഥാനിൽ നിന്നു മടങ്ങണമെന്നുമാണ് നിർദ്ദേശം. പാക്കിസ്ഥാനിലുള്ള ഒരു ഭാരത സർക്കാർ ഉദ്യോഗസ്ഥനുമൊപ്പം കുട്ടികൾ പാടില്ലെന്ന നിർദ്ദേശം നൽകിക്കഴിഞ്ഞതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
എന്നാൽ, പാക്കിസ്ഥാനിൽ നിന്നു ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ മടക്കിവിളിക്കുന്നത് പതിവ് നടപടികളുടെ ഭാഗമായി മാത്രമെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നത്. അതാത് സ്ഥലങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കും. പാക്കിസ്ഥാന് പുറത്തേക്ക് കുട്ടികളുടെ വിദ്യാഭ്യാസം മാറ്റാൻ നിർദ്ദേശം നൽകിയതായി കേന്ദ്ര വിദേശകാര്യ വക്താവ് വികാസ് സ്വരൂപും വ്യക്തമാക്കി. 2015ലെടുത്ത തീരുമാനമാണിതെന്നും കുട്ടികളെ മടക്കിയെത്തിക്കുന്നതിനാവശ്യമായ സമയം നൽകിക്കഴിഞ്ഞതായും വികാസ് സ്വരൂപ് പറഞ്ഞു.
കാശ്മീർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിൽ നടക്കുന്ന ഭാരത വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് ഭാരത വിദേശകാര്യ ഉദ്യോഗസ്ഥർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഭാരതം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനതത്തിൽ ഇസ്ലാമാബാദിലെ ഭാരത ഹൈക്കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും കനത്ത സുരക്ഷയാണ് പാക്കിസ്ഥാൻ ഏർപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: