രാമായണത്തെപ്പറ്റി കേൾക്കുന്നവർക്ക് അതിലെ പ്രധാന കഥാപാത്രങ്ങളായി കടന്നു വരുന്ന ഹനുമാനും ബാലിയും സുഗ്രീവനും ഉൾപ്പെടുന്ന വാനര പ്രമുഖന്മാരെയും വലിയ വാനര സൈന്യത്തേയും ഓർക്കാതിരിക്കാൻ കഴിയില്ല.
ശ്രീരാമന്റെ ദാസന്മാരായി രാമായണത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ വാനരന്മാർ യഥാർഥത്തിൽ അക്കാലത്തെ നിരക്ഷരരും സാമൂഹ്യമായി അധഃകൃതരുമായിരുന്ന വനവാസികളായിരുന്നു എന്നാണ് ചില ബുദ്ധിജീവി നാട്യക്കാർ പ്രചരിപ്പിച്ച കണ്ടുപിടിത്തം. ഉത്തരേന്ത്യൻ ആര്യനായിരുന്ന രാമൻ തെക്കേ ഇൻഡ്യൻ ദ്രാവിഡനായിരുന്ന രാവണനോട് ഏറ്റുമുട്ടാൻ കൂട്ടുപിടിച്ച താഴ്ന്ന ജാതിക്കാരായ വനവാസികൾ !
അവരെ മനുഷ്യരായിപ്പോലും കണക്കാക്കാൻ തയ്യാറാകാത്ത വിധം ഔദ്ധത്യമുണ്ടായിരുന്ന ആര്യസംസ്‌ക്കാരം അവരെ വാനരന്മാരായി ചിത്രീകരിക്കുകയായിരുന്നത്രെ ! ഇപ്പോൾ അടിത്തറതന്നെ തകർന്നടിഞ്ഞു കഴിഞ്ഞിരിക്കുന്ന ആര്യ-ദ്രാവിഡ വിവാദത്തിലേക്ക് തൽക്കാലം ഇവിടെ കടക്കുന്നില്ല. എന്നാൽ ‘താഴ്ന്ന ജാതിക്കാരായ വനവാസികളെ ചിത്രീകരിക്കാൻ സവർണ്ണരും നാഗരികരും ആയ മേലാളന്മാർ ഉപയോഗിച്ച ഒരു ഇകഴ്‌ത്തൽ സങ്കല്പമാണ് വാനരസൈന്യം‘ എന്ന സിദ്ധാന്തം ചിലരെയെങ്കിലും ചിന്താക്കുഴപ്പത്തിലാക്കും. അങ്ങനെയെങ്കിൽ വീണ്ടും രാമായണ വരികളിലൂടെ ഒന്നു കണ്ണോടിക്കൂ. രാമായണത്തിന്റെ തുടക്കത്തിൽ രാക്ഷസന്മാരുടെ അക്രമത്തിൽ സഹികെട്ട് ഭൂഭാരം കുറയ്‌ക്കാനായി മഹാവിഷ്ണുവിനെ സമീപിയ്‌ക്കുന്ന ദേവന്മാരോട് മഹാവിഷ്ണു ഇങ്ങനെ അരുളിചെയ്യുന്നു:
യോഗമായാദേവിയും ജനകാലയേ വന്നു
കീകസാത്മജകുല നാശകാരിണിയായി
മേദിനിതന്നിലയോനിജയായുണ്ടായ് വരു
മാദിതേയൻമാർ കപിവീരരായ് പിറക്കേണം
പിന്നീട് ദേവന്മാരെ ആശ്വസിപ്പിച്ചു കൊണ്ട് ബ്രഹ്മാവ് ഇതേകാര്യം ആവർത്തിച്ചു പറയുന്നു
ദാനവാരാതി കരുണാനിധി ലക്ഷ്മീപതി
മാനവപ്രവരനായ് വന്നവതരിച്ചീടും
വാസരാധീശാന്വയേ സാദരമയോദ്ധ്യയിൽ
വാസവാദികളായ നിങ്ങളുമൊന്നുവേണം
വാസുദേവനെപ്പരിചരിച്ചു കൊൾവാനായി
ദാസഭാവേന ഭൂമിമണ്ഡലേ പിറക്കണം
മാനിയാം ദശാനനഭൃത്യന്മാരാകും യാതു
ധാനവീരന്മാരോടു യുദ്ധം ചെയ് വതിന്നോരോ
കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങൾതോറും
വാനരപ്രവരൻമാരായേതും വൈകീടാതെ
അതായത്, രാമായണത്തിലെ വാനരന്മാർ മനുഷ്യരേക്കാൾ ഉയർന്നവരാണ്. ദേവന്മാരുടെ അവതാരങ്ങളായിട്ടാണ് അവരെ ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് വസ്തുത. അവരിലെ പ്രമുഖനായ ശ്രീ ആഞ്ജനേയ സ്വാമി, ഭക്തിയുടേയും, ശക്തിയുടേയും, ബുദ്ധിയുടെയും, നയചാതുര്യത്തിന്റെയും ഒക്കെ ഉത്തമ ദൃഷ്ടാന്തമായിട്ടാണ് രാമായണത്തിൽ നിറഞ്ഞു നിൽക്കുന്നത്. അദ്ദേഹം ഈശ്വരനാണ്. അനേകം ഭക്തരുടെ ഉപാസനാ മൂർത്തിയാണ്.
ശ്രീരാമൈക്യം നേടിയ ബ്രഹ്മജ്ഞാനിയാണ്. എന്നാൽ മറ്റുള്ളവരെ കുരങ്ങൻ എന്നു വിളിച്ചാക്ഷേപിക്കുന്ന ഒരു സംസ്‌ക്കാരം വൈദേശികമായ ചില മതഗ്രന്ഥങ്ങളിൽ ഉണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു വസ്തുത. ഒരുപക്ഷേ തങ്ങൾക്കു കൂടുതൽ പരിചയമുള്ള ഗ്രന്ഥങ്ങളിലെ ഈ ഒരു അധിക്ഷേപ രീതി അബോധതലത്തിൽ ഉണ്ടായിരുന്നതു കൊണ്ടാവാം ഭാരതീയ സങ്കൽപ്പങ്ങൾക്കു പിന്നിലും അതേ ചേതോവികാരം തേടാൻ പാശ്ചാത്യരായ ബുദ്ധിജീവികൾ തയ്യാറായത്. കഥയറിയാതെ ആട്ടം കാണുന്ന ഇന്നാട്ടിലെ ചില ബുദ്ധിജീവികളും ഇതെല്ലാം അതേപടി ഏറ്റുപാടി നടക്കുന്നു.
കേരളത്തിലെ അതിവേഗം മാറി വരുന്ന രാഷ്‌ട്രീയ സാഹചര്യത്തിൽ ഇനിയൊരു പക്ഷേ കാര്യങ്ങൾ നേരെ തിരിഞ്ഞുകൂടാ എന്നുമില്ല.
ഒരിക്കൽ ബൂർഷ്വാസിയും, പിന്തിരിപ്പനും ഒക്കെയായി ചിത്രീകരിക്കപ്പെട്ടിരുന്ന പല ബിംബങ്ങളെയും കടമെടുത്ത് തങ്ങളുടെ പോസ്റ്റർ ഐക്കണുകൾ ആക്കാൻ വിപ്ലവപാർട്ടികൾ മൽസരിക്കുന്ന കാഴ്ചയാണ് ഇന്നിപ്പോൾ കാണുന്നത്. ആർക്കറിയാം സാമൂഹ്യ പരിഷ്‌ക്കർത്താവായ രാമനെ എതിർക്കാൻ പുറപ്പെട്ട ബ്രഹ്മണ മേധാവിത്ത വാദിയായ പരശുരാമൻ യഥാർഥത്തിൽ പിന്തിരിഞ്ഞത് ചെങ്കൊടിയേന്തി രാമനെ അനുഗമിച്ചിരുന്ന സഖാക്കളെ കണ്ടിട്ടാണ് എന്നു വരെ നാളെ രാമായണത്തിൽ നിന്ന് ചിലർ കണ്ടെത്തിയേക്കാം !
വെൺകൊറ്റക്കുട തഴ വെഞ്ചാമരങ്ങളോടും
തിങ്കൾ മണ്ഡലം തൊഴുമാലവട്ടങ്ങളോടും
ചെങ്കൊടിക്കൂറകൾ കൊണ്ടങ്കിത ധ്വജങ്ങളും
കുങ്കുമ മലയജ കസ്തൂരി ഗന്ധത്തോടും
നടന്നു വിരവോടു മൂന്നുയോജനവഴി
കടന്ന നേരം കണ്ടു ദുർനിമിത്തങ്ങളെല്ലാം
(പരശുരാമ സമാഗമം)
ഏതായാലും അനുസന്ധാനം ചെയ്യുന്ന എല്ലാവർക്കും രാമായണത്തിൽ നിന്ന് ആനന്ദം ലഭിക്കും. അതിൽ യാതൊരു സംശയവുമില്ല.
(അവസാനിച്ചു)
















