അച്ഛന്റെ വാക്കുകൾ കേട്ട് ആ സുന്ദരി, മുനി തപസ്സു ചെയ്യുന്നിടത്ത് ചെന്നു. ശുക്രാചാര്യൻ തിപ്പലിപ്പുക ആചമനം ചെയ്ത് അതി കഠിനമായ തപസ്സിൽ ആമഗ്‌നനായി, തല കീഴായി തൂങ്ങിക്കിടക്കുന്നു. ജയന്തി ഒരു വാഴയിലയെടുത്ത് മുനിയെ വീശിത്തണുപ്പിച്ചു. നല്ല തെളിനീരും പക്വഫലങ്ങളും തയ്യാറാക്കി വച്ച് അദ്ദേഹത്തെ സേവിച്ചു. നട്ടുച്ച നേരത്ത് തന്റെ മേൽവസ്ത്രം കൊണ്ട് അദ്ദേഹത്തിനായി തണലൊരുക്കി.
തത്തപ്പച്ച നിറത്തിലുള്ള പുതു ദർഭപ്പുല്ല് ഒരു ചാൺ നീളത്തിൽ മുറിച്ചൊരുക്കി അവൾ നിത്യകർമ്മത്തിനായി അദ്ദേഹത്തിനെ സഹായിച്ചു. നല്ല പൂക്കളും തയ്യാറാക്കി വച്ചു. ഉറങ്ങാൻ അദ്ദേഹത്തിനവൾ തളിർമെത്തയൊരുക്കി. വിശറികൊണ്ടു സാവകാശം വീശിക്കൊടുത്തു. എന്നാൽ മുനിശാപം ഭയന്ന് ജയന്തി അദ്ദേഹത്തിൽ ആവേശമുണർത്തുന്ന ചേഷ്ടകൾ ഒന്നും കാണിക്കുകയുണ്ടായില്ല. കൃശഗാത്രിയായ ആ സുന്ദരി സദുക്തികൾ കൊണ്ട് മുനിയെ സന്തോഷിപ്പിച്ചു. മുനിയെ വാഴ്‌ത്തി സ്തുതിച്ചു. ദിനവും മുനി ഉണരുമ്പോഴേയ്‌ക്ക് ആചമനത്തിനുള്ള ജലവുമായി അവൾ തയ്യാറായി നിന്നു.
എന്നാൽ ഇന്ദ്രൻ കൗശലക്കാരനായിരുന്നതിനാൽ ആശ്രമത്തിലെ കാര്യങ്ങൾ അറിയാൻ ചാരന്മാരെ ഏൽപ്പിച്ചിരുന്നു. അനേക വർഷം ജയന്തി മുനീന്ദ്രനെ അദ്ദേഹത്തിെൻറ ബ്രഹ്മചര്യനിഷ്ഠയ്‌ക്ക് ഭംഗമേൽക്കാതെ ശുശ്രൂഷിച്ചു. ആയിരം വർഷം കഴിഞ്ഞപ്പോൾ മുനിയ്‌ക്ക് മുന്നിൽ മഹാദേവൻ പ്രത്യക്ഷപ്പെട്ട് ഇഷ്ടവരങ്ങൾ നൽകി അനുഗ്രഹിച്ചു. ‘ഈ ലോകത്തുള്ള സകലതിനെയും നീ ജയിക്കും. എല്ലാവർക്കും നീ അവധ്യനായിരിക്കുകയും ചെയ്യും’ ഭഗവാൻ അനുഗ്രഹം നൽകി മറഞ്ഞു.
അടുത്തു നിൽക്കുന്ന ജയന്തിയോട് കാവ്യൻ ചോദിച്ചു: നീയാരുടെ മകളാണ്? നീയെന്തിനാണിങ്ങുവന്ന് എന്നെ ഇത്ര ഭംഗിയായി ശുശ്രൂഷിച്ചത്? നിന്നിൽ ഞാൻ അതീവ സംപ്രീതനായിരിക്കുന്നു. വ്രതനിഷ്ഠയുള്ള നിനക്ക് എന്ത് വരമാണ് വേണ്ടത്? നീ ചോദിക്കുന്നതെന്തും ഞാൻ നൽകും.’
















