തിരിച്ചെത്തിയ ഭരതൻ തന്റെ പിതാവിന്റെ ശേഷക്രിയ ചെയ്യുന്നത് പന്ത്രാണ്ടാം ദിവസമാണ് പിതാവിന്റെ ശരിരം എണ്ണത്തോണിയിൽ നിന്ന് പുറത്തെടുത്തപ്പോൾ ഭരതൻ പറയുന്നത് ‘അങ്ങും വിട്ടുപോയി രാമനെ വനത്തിലും അയച്ചു‘ ആരീപ്രജകളെ സംരക്ഷിക്കും എന്നാണ്; രാജകീയമായ ഒരു വിലാപം. ചന്ദനം, ദേവതാരം, നീലഗിരി എന്നി എണ്ണയും സുഗന്ധവുമുള്ള മരങ്ങൾ ഉപയോഗിച്ച് ചിതയൊരുക്കി പത്തുദിവസം രാജ്യത്ത് ദുഃഖാചരണമായിരുന്നു.
പിന്നീട് അസ്ഥിപെറുക്കുമ്പോഴും ഭരതൻ കൗസല്യമാതാവിന്റെ മകൻ വനത്തിൽ, വൈധവ്യവും വന്നുചേർന്നു എന്തൊരു ദൗർഭാഗ്യകരമായ കാലഘട്ടമെന്ന് വിലപിക്കുന്നു. ശത്രുഘ്‌നനും വിലപിച്ചു. ക്രിയകൾക്ക് ശേഷം ശത്രുഘ്‌നൻ ഭരതനോട് ചോദിച്ചു. ‘ എന്തേ ലക്ഷ്മണൻ കൈകേകി, ദശരഥൻ എന്നിവരെ കൊന്ന് രാമാഭിഷേകം നടത്തിയില്ല. അതോടെ വരങ്ങളുടെ കഥയും തീരുമായിരുന്നല്ലോ‘? എന്ന്.
അണിഞ്ഞൊരുങ്ങിവന്ന് മന്ഥര ദൗർഭാഗ്യത്തിന് വന്ന് പെട്ടത് ശത്രുഘ്‌നന്റെ ഭടന്മാരുടെ മുന്നിലാണ്. അവർ അവളെ ശത്രുഘ്‌നന്റെ മുന്നിലെത്തിച്ചു. അവളെയും കൈകേകിയേയും നിറയെ ചിത്തവിളിച്ച് ശത്രുഘ്‌നൻ അവളുടെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു. അവളുടെ വിലാപം കേട്ടെത്തിയ ഭരതൻ, ‘ ധർമാത്മാവായ രാമൻ , വധിക്കപ്പെടേണ്ടവനാണെങ്കിലും കൈകേകി മന്ഥരമാരെ ഉപദ്രവിച്ചാൽ, നമ്മോട് മിണ്ടില്ല‘ എന്ന് പറഞ്ഞ് മന്ഥരയെ വിടുവിച്ചു.
വസിഷ്ഠ മഹർഷി ഭരതനെയും മന്ത്രിമാരെയും പൗരമുഖ്യൻ മാരെയും വിളിച്ചുവരുത്തി സഭയിൽ വച്ച് രാജ്യം അനാഥമായി തുടരുകയാണെന്നും ദശരഥൻ തീരുമാനിച്ചതനുസരിച്ച് ഭരതൻ രാജവാകണമെന്നും ആവശ്യപ്പെട്ടു. ഭരതനപ്പോൾ രാജ്യധർമ്മമനുസരിച്ച് തന്റേതല്ലെന്നും ശ്രീരാമനെയും ശ്രീരാമനയും സീതയേയും കൂട്ടികൊണ്ടുവരാൻ വനത്തിൽ പോകാനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് വേണ്ടതെന്നും പ്രഖ്യാപിച്ചു.
നേരത്തെ തന്റെ ശൃംഗിവേരപുരം വരെയുള്ള മാർഗം പണിയാൻ യന്ത്രകരേയും (എഞ്ചിനീയർമാർ) കുശലരായ പണിക്കാരെയും ഭരതൻ നിയോഗിച്ചിരുന്നു. അവർ വഴി വീതികൂട്ടി നിരപ്പാക്കി . രണ്ടുവശത്തും ധാരാളം (ഒറ്റനിരയല്ല) മരങ്ങൾ നട്ടു. വഴിനിളേ കിണറുകളും വിശ്രമസ്ഥലങ്ങളും നിർമ്മിച്ചു, നദികൾക്ക് പാലം കെട്ടി. പാറകളും മലകളും തുരന്ന് വഴികളുണ്ടാക്കി. വഴി കുമ്മായമിശ്രിതംകൊണ്ട് (സിമന്റും കുമ്മായ മിശ്രിതം തന്നെ) വഴി ഉറപ്പുള്ളതാക്കി. അങ്ങനെയതു ദേവപാതപോലെ (ദേശീയപാതയേക്കാളും ശ്രേഷ്ഠം) തിളങ്ങി.
വിശ്രമത്തിന് കുടാരങ്ങൾ ഉയർത്തുകയും ചെയ്തു. അവയ്‌ക്കു ചുറ്റും മണ്ണുമാട്ടങ്ങളും, കിടങ്ങുകളും നിർമ്മിച്ച് സുരക്ഷിതമാക്കി. ഇടയിൽ ചതുരാകൃതിയിൽ വഴികൾ നിർമ്മിച്ചു. ഈ വർണ്ണനകളാണ് രാമായണത്തെ ഇതിഹാസമാക്കുന്നത്. ചരിത്രമെന്നാൽ ആക്രമണകാരികളുടെ വിജയഗാഥയല്ല ജനജീവിതം പ്രതിഫലിക്കുന്ന വായിക്കുന്ന സ്വദേശിയതയിൽ അഭിമാനം ഉണർത്തുന്ന ചിത്രണമായിരിക്കണം ഇതിഹാസം.
വസിഷ്ഠൻ വിണ്ടും തന്റെ അഭിപ്രായം പറഞ്ഞു. ധന ധാന്യ സമൃദ്ധമായ ഈ രാജ്യം തനിക്ക് പിതാവ് തന്നിരിക്കുന്നു. ഇതു നീ പരിപാലിക്കുക. സഹ്യപർവതത്തിനും അപ്പുറത്തുള്ള രാജക്കന്മാർ വരെ നിനക്ക് കാണിക്ക സമർപ്പിക്കട്ടെ എന്ന് ഇക്ഷ്വാകു വംശജനായ താൻ രാജ്യം അന്യായമായി തട്ടിപ്പറിച്ചവൻ എന്നറിയപ്പെടാനല്ല ആഗ്രഹിക്കുന്നത്, അതിനാൽ ശ്രീരാമനെ തിരികെകൊണ്ടുവരാൻ പൗരപ്രമുഖന്മാർ, മാതാക്കൾ, ഗുരുക്കന്മാർ, മന്ത്രിമാർ ഇവരും സൈന്യവുമായി നാളെതന്നെ പുറപ്പെടുമെന്ന് ഭരതനും പ്രഖ്യാപിച്ചു. പിറ്റേന്നു വനയാത്ര ആരംഭിച്ചു.
കച്ചവടക്കാർ, കുശവന്മാർ, നെയ്‌ത്തുകാർ, വിശറി നിർമ്മാതാക്കൾ മരക്കച്ചവടക്കാർ, രത്‌നപണിക്കാർ, മുശാരിമാർ, സുഗന്ധ വ്യാപാരിമാർ, സ്വർണ്ണപ്പണിക്കാർ, കമ്പിളി നിർമ്മാതാക്കൾ, സ്‌നാന മുറിക്കാർ, ഉഴിച്ചിലുകാർ, വൈദ്യൻമാർ, പുകയ്‌ക്കുന്ന ജീവനക്കാർ, അലക്കുകാർ, തുന്നൽക്കാർ, വേദപണ്ഡിതർ, കാളവണ്ടിക്കാർ, നർത്തകിമാർ, തുഴക്കാർ എന്നിവരെല്ലാം പുറപ്പെട്ടു. ഗംഗാതിരത്തെത്തി ഗുഹൻ ഭരതനെ സംശയിച്ചു.
മനസ്സുശുദ്ധമാക്കണമെന്ന് ഉറപ്പുവരുത്തി. അക്കരെ കടത്തിവിട്ടു. ഭരദ്വാജ ഋഷിയുടെ ആശ്രമത്തിൽ ഭരതനും യാത്രക്കാർക്കും വരവേൽപ്പു ലഭിച്ചു. സ്വയം കർക്കശ ജീവിതമാണ് താപസന്മാർ നയിച്ചിരുന്നതെങ്കിലും സാധാരണക്കാർക്ക് മനസ്സിനു തൃപ്തി നൽകുന്നതെല്ലാം ഉണ്ടായിരുന്നു. വാൽമികിയുടെ വർണ്ണന ഒരു സെവൻസ്റ്റാർ ഭക്ഷണത്തിനെ വെല്ലുന്നതരത്തിലാണ്. ഭക്ഷണം ധാന്യപ്രധാനമല്ല, ഫല രസ പ്രധാനമാണ്. പല്ലുതേയ്‌ക്കാൻ വ്യവസ്ഥയുണ്ട്. പ്രതിമകൾ സ്ഥാപിച്ച് സുന്ദരമാക്കിയ സ്ഥലത്താണ് സദ്യ. വിധവകളെന്ന് തരം തിരിച്ച് ഭരദ്വാജനോ ആർക്കെങ്കിലുമോ ദശരഥപത്‌നിമാരോടില്ല. പിന്നീട് വന്ന് ചേർന്ന ദുരാചാരമാണ് വൈധവ്യ ദുരിതങ്ങൾ.
വനത്തിൽ വഴിവെട്ടിയല്ല ചിത്രകൂടത്തിലേക്ക് നീങ്ങുന്നത്. ശ്രീരാമനും പിന്നീട് ചോദിക്കുന്നത് വനങ്ങൾ നീ സംരക്ഷിക്കുന്നില്ലേ എന്നാണ്. ശ്രീരാമൻ സീതയോട് വനവർണ്ണനയും മന്ദാകിനി മാഹാത്മ്യവും പറഞ്ഞ് കൊടുക്കുമ്പോഴാണ് കോസല സൈന്യത്തിന്റെ ആരവംകേൾക്കുന്നത്. മരത്തിൽ കയറി നോക്കിയ ലക്ഷ്മണൻ കോസലസൈല്യത്തെകണ്ട് ക്രോധിതനാകുന്നു. എന്നാൽ രാമൻ അച്ഛൻ പറഞ്ഞയച്ച് എന്നെതിരികെ കൊണ്ടുവരാനാകും. ഭരതൻവരുന്നതെന്ന് വിശ്വാസം പ്രകടിപ്പിച്ചപ്പോൾ ലക്ഷ്മണൻ ലജ്ജിതനായി.
ഭരതൻ കരഞ്ഞുകൊണ്ടുവന്ന് ശ്രീരാമന്റെ കാൽക്കൽ വീണു. ഭരതനെ ആശ്വസിപ്പിച്ച് മടിയിലിരുത്തി. രാജ്യകാര്യവിശേഷങ്ങൾ ചോദിച്ച്‌ശേഷം പിതാവിന്റെ ശ്രാദ്ധകർമ്മങ്ങൾ ശ്രീരാൻ്‌ചെയ്യുന്നു. പിണ്ണാക്കാണ് അർപ്പിക്കുന്നത്. തന്റെ ഭക്ഷണം ഇത്രയൊക്കെയേ ഉള്ളൂ എന്നതാണ് സൂചന. പിണ്ണാക്ക് എന്നത് സംസ്‌കൃതം വാക്കാണ്. (തലയിൽ പിണ്ണാക്കില്ലാത്തവർക്ക് സംസ്‌കൃതം മൃതഭാഷയാണെന്നു പറയാനാവില്ല.) രാജ്യകാര്യങ്ങളിൽ മന്ത്രിമാരുടെ തെരഞ്ഞെടുപ്പ്, ശമ്പളം, നയതന്ത്രജ്ഞത എല്ലാം വരുന്നു.
ഭരതൻ ശ്രീരാമനോട് മടങ്ങാൻ ആവശ്യപ്പെട്ടു. ധർമ്മവഴിയിൽ ലഭിക്കാത്ത രാജ്യം. താൻ സ്വീകരിക്കില്ലെന്ന് ഭരതൻ പറയുന്നു. എന്നാൽ രാമൻ പിതൃവാക്യം പാലിക്കുന്നതാണ് ധർമ്മമെന്ന് ഉറച്ച നിലപാടെടുക്കുന്നു. ഇടയ്‌ക്ക് വസിഷ്ഠനും മാതാക്കളും നിർബന്ധിച്ചു പറഞ്ഞിട്ടും രാമൻ നിലപാടുമാറ്റിയില്ല. ഇതിനിടെ ജബാലിഎന്ന നാസ്തികൻ കാണാത്ത ധർമ്മത്തിനുവേണ്ടി ഇന്നു കിട്ടുന്ന രാജ്യംവെടിയുന്നത് മണ്ടത്തരമാണ്.
പിതാവ്, പിതൃവാക്യം എന്നിവയെല്ലാം അർത്ഥ ശൂന്യമാണ്. ഒരു ശുക്ലകണം മാത്രമാണ് പിതാവ് നമുക്ക് എന്നതെന്നെല്ലാം പറയുന്നത് കേട്ട് രാമൻ പൊട്ടിത്തെറിച്ചു. സത്യേ പ്രതിഷ്ഠിതാ ലോകേ എന്ന തത്ത്വമാണ് താൻ അംഗീകരിക്കുന്നത് എന്നദ്ദേഹം മറുപടിപറയുന്നു. താൻ ഉപവസിക്കും, വനത്തിൽതന്നെ വസിക്കുമെന്നെല്ലാം ഭരതൻ പറഞ്ഞപ്പോൾ രാമൻഅവയെല്ലാം തടഞ്ഞു. അവസാനം രാമപാദങ്ങളുമായി ഭരതന് മടങ്ങേണ്ടിവന്നു.
തുളസീ ദാസ രാമായണത്തിൽ ഈ സമയത്ത് ജനകമഹാരാജാവും വരുന്നുണ്ട്. അദ്ധ്യാത്മ രാമായണം, തുളസീദാസ രാമായണം എന്നിവയിൽ ഭരതന്റെ യാത്ര, ഭരക്തന്റെ വിരഹദു:ഖമായാണ് ചിത്രീകരിച്ചരിക്കുന്നത്. വിരഹയോഗം അതിപ്രബലമത്രേ. നന്ദിഗ്രാമത്തിൽ രാമപാദുകം പ്രതിഷ്ഠിച്ച് ഭരതൻ ഭരണം നടത്തുന്നു. ഖരനെ ഭയന്ന് ചിത്രകൂടത്തിൽ നിന്ന് താപസന്മാർ മാറിത്താമസിക്കുന്നു. ഖരനെഭയന്നല്ലെങ്കിലും അയോദ്ധ്യാവസികൾ വീണ്ടും വരുമെന്ന കാരണത്താൽ രാമനും മാറിത്താമസിക്കാനാലോചിച്ച് അഗസ്ത്യാശ്രമത്തിലേയ്‌ക്ക് പോകുന്നു.
ഇന്നത്തെ സുഭാഷിതം
യഥാകാഷ്ഠം ച കാഷ്ഠംച സമേയാതിംമഹാർണ്ണവേ സമേരാതു വ്യപേയാനാം
കാലമാസാദ്ധ്യ കഞ്ചന -ഏവം ഭാര്യശ്ച പുത്രാശ്ചജ്ഞാതയശ്ചസ്വവസുനിച
(മരമുട്ടികൾ സമുദ്രത്തിൽ കൂടിച്ചേരുകയും അകലുകയും ചെയ്യുന്നതു പോലെയാണ് ഭാര്യാപുത്രാദികളുമായി അടുക്കുകയും മറ്റും ചെയ്യുന്നത്.)
(തുടരും)
















