റിയോ: ഒളിംപിക്‌സിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ബ്രസീലില്‍ തീവ്രവാദ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 10 പേര്‍ അറസ്റ്റിലായി. പിടിയിലായവര്‍ എല്ലാവരും ബ്രസീല്‍ സ്വദേശികളാണ്. ഇവര്‍ക്ക് ഏതെങ്കിലും തീവ്രവാദിസംഘടനകളുമായി ബന്ധമില്ലെന്നും അതേസമയം ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരുകയാണെന്ന് ബ്രസീല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
റിയോ ഒളിംപിക്‌സ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സിക വൈറസ് ഭീതി കൂടാതെ ബ്രസീലിന് ഒരു തലവേദന കൂടിയായി. ഒളിന്പിക്‌സിനിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട പത്ത് പേരാണ് പൊലീസ് പിടിയിലായത്. ഒളിന്പിക്‌സിനിടെ ഭീകരാക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി.
അതിനായി ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയായിരുന്നു. ബ്രസീലിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. അറസ്റ്റിനെത്തുടര്‍ന്ന് ബ്രസീല്‍ മന്ത്രിസഭയുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരായ ഇവരില്‍ പലര്‍ക്കും പരസ്പരം നേരിട്ട് അറിയില്ലായിരുന്നുവെന്നും ഇന്റര്‍നെറ്റ് ആശയവിനിമയങ്ങളിലൂടെയാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും ബ്രസീല്‍ അലക്‌സാന്ദ്രേ ദേ മൊറേസ് പറഞ്ഞു.
എന്നാല്‍ ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സംഘത്തിലെ ചിലര്‍ അടുത്തിടെ അയല്‍രാജ്യമായ പരഗ്വേയിലെ ഒരു ആയുധവിപണി സന്ദര്‍ശിച്ചിരുന്നതായും എകെ 47 തോക്കുകള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ ബ്രസീല്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം ഒളിംപിക്‌സിന് ഭീഷണിയൊന്നും ഇല്ലെന്നും സുരക്ഷ ശക്തമാണെന്നും അലക്‌സാന്ദ്രേ ദേ മോറേസ് പറഞ്ഞു. കനത്ത സുരക്ഷാസന്നാഹമാണ് ഒളിന്പിക്‌സിനായി ബ്രസീലില്‍ വിന്യസിച്ചിരിക്കുന്നത്. പൊലീസും സൈന്യവുമടങ്ങുന്ന എണ്‍പതിനായിരം വരുന്ന സേനയുടെ നിയന്ത്രണത്തിലാണ് റിയോ ഡി ജനീറോയിലെ ഓരോ തെരുവും. 24 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ കൂടി ഒളിന്പിക്‌സ് സുരക്ഷക്കായി അനുവദിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു.
റിയോ ഡി ജനീറോ ബാലാരിഷ്ടതകള്‍ അതിജീവിച്ചതായും 2016 ഒളിംപിക്‌സിനായി ലോകത്തെ വരവേല്‍ക്കാന്‍ സുസജ്ജമാണെന്നും അന്താരാഷ്‌ട്ര ഒളിന്പിക് കമ്മിറ്റി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് പുതിയ സംഭവവികാസം. നിരവധി മുന്‍നിര കായികതാരങ്ങള്‍ സിക വൈറസ് ബാധയുടെ ഭീഷണിയില്‍ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറിയതിനുപിന്നാലെയാണ് തീവ്രവാദി ഭീഷണിയുടെ നിഴലും റിയോക്ക് മേല്‍ വീഴുന്നത്.
















