കേരളത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമാക്കുന്നതില്‍ ഒരു വലിയ പങ്കാണ് മറുനാടന്‍ മലയാളികള്‍ക്കുള്ളത്. ഗള്‍ഫില്‍നിന്നുള്ള ധനവരവ് 72,680 കോടി രൂപയാണെങ്കില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്നയയ്‌ക്കുന്നത് 17,500 കോടി രൂപയാണ്. കേരള ജിഡിപിയുടെ നാലുശതമാനം വരുമിത്.
കേരളത്തില്‍ ഇന്ന് ബംഗാളില്‍നിന്നും അസമില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമൊക്കെയായി 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രം എറണാകുളം ജില്ലയിലെ പെരുമ്പാവൂരും മൂവാറ്റുപുഴയും മറ്റുമാണ്. പെരുമ്പാവൂരില്‍ ഇപ്പോള്‍ ‘ഭായ് ബസാര്‍’ കൂടിയുണ്ട്. ഭാരതത്തിലെ ഒരു പൗരന് രാജ്യത്ത് എവിടെവേണമെങ്കിലും ജോലിചെയ്യാനുള്ള അവകാശമുണ്ട്. പക്ഷേ കേരളത്തില്‍ ഇവര്‍ അപകടകാരികളാകുന്നു. ലഹരി വസ്തുക്കള്‍ വിറ്റ് ഇവര്‍ യുവാക്കളെ ലഹരിയ്‌ക്കടിമകളാക്കുകയും മോഷണം, കവര്‍ച്ച മുതലായവ നടത്തുകയും സ്ത്രീപീഡനം നടത്തുകയും ചെയ്യുന്നു. പെരുമ്പാവൂരിലെ ജിഷ ഇവരുടെ ക്രൂരതയുടെ ഇരയാണല്ലൊ.
ഇപ്പോള്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ ഭായ്’ എന്ന പേരില്‍ പെരുമ്പാവൂര്‍-മൂവാറ്റുപുഴ, അങ്കമാലി, ആലുവ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 20 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍, അരക്കിലോഗ്രാം കഞ്ചാവ്, മൂന്ന് ഗ്രാം ബ്രൗണ്‍ ഷുഗര്‍ മുതലായവ പിടിച്ചെടുത്തിരിക്കുന്നു. 35 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ബാര്‍ നിരോധനത്തോടെ മദ്യേതര ലഹരിവസ്തുക്കളുടെ ഉപയോഗം 70 ശതമാനമാണ് വര്‍ധിച്ചത്. ഇവ വില്‍ക്കുന്നവര്‍ക്ക് കൊയ്‌ത്തുകാലമായി. സ്‌കൂള്‍ പരിസരത്തും കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് യുവതലമുറയെ തന്നെ നശിപ്പിക്കുകയാണ്. കഞ്ചാവ്, ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍ മുതലായ ലഹരി വസ്തുക്കള്‍ മാത്രമല്ല, ഫോണില്‍ ബന്ധപ്പെട്ടാല്‍ മദ്യവും കുട്ടികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഇതരസംസ്ഥാന സംഘമാണ് സ്‌കൂള്‍ പരിസരത്തും മറ്റുള്ളിടത്തും യഥേഷ്ടം വിഹരിക്കുന്നത്.
നിരോധിക്കപ്പെട്ട ഒട്ടേറെ പുകയില ഉല്‍പ്പന്നങ്ങളും ലഹരിവസ്തുക്കളും ഇതരസംസ്ഥാന തൊഴിലാളികളിലൂടെ കേരളത്തിലേക്കൊഴുകുന്നു. പണ്ട് കേരളം ഭ്രാന്താലയമായത് തീണ്ടലും തൊടീലും നിലനിന്നിരുന്നതിനാലാണ്. ഇന്ന് വിവിധ ലഹരികള്‍ക്കടിമയായി കേരളം യഥാര്‍ത്ഥ ഭ്രാന്താലയമായി മാറുന്നു. ‘ബംഗാളി കോളനി’ എന്നറിയപ്പെടുന്ന ചേരിയിലെത്തിയ ഉദ്യോഗസ്ഥരെ അവിടെ കാണാനിടയായ പരിസരമലിനീകരണം ഞെട്ടിച്ചു. കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍, പാന്‍പരാഗ് മുതലായവയുടെ വില്‍പ്പന സജീവമാണ്.
താമസിക്കുന്നതിനടുത്ത് കഞ്ചാവ് ചെടി വളര്‍ത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുമുണ്ട്. പെരുമ്പാവൂര്‍ ടൗണ്‍, വാഴക്കുളം, വെങ്ങോല, രായമംഗലം മുതലായ സ്ഥലങ്ങളില്‍ പോലീസും എക്‌സൈസും നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളും ലഹരി വ്യാപാരം നടക്കുന്നതും കണ്ടെത്തിയത്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം കൂടിയതായി എക്‌സൈസ് വകുപ്പിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പോള്‍ തോമസ് പറയുന്നു.
ലഹരി വസ്തുക്കള്‍ ബംഗാളില്‍നിന്ന് ട്രെയിനിലാണ് ആലുവയില്‍ എത്തുന്നത്.
ഇന്ന് പെരുമ്പാവൂര്‍-മൂവാറ്റുപുഴ മേഖലകളില്‍ കുറ്റകൃത്യനിരക്ക് വര്‍ധിക്കുകയാണ്. 38 കൊലപാതക കേസുകള്‍ ആണ് പെരുമ്പാവൂരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം റൂറലില്‍ 323 കേസുകളും. മയക്കുമരുന്നുമായി ബന്ധപ്പെട്ട എണ്‍പതുശതമാനം കേസുകളിലും ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രതികള്‍.
കേരളം ഇപ്രകാരം അപകടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും സര്‍ക്കാര്‍ ഇതില്‍ നിസ്സംഗമാണ്. മറുനാടന്‍ തൊഴിലാളികളുടെ അംഗസംഖ്യ ശേഖരിക്കുന്നില്ല. അവര്‍ എത്തിയാല്‍ രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന നിയമം നടപ്പാക്കാത്തതിനാല്‍ കുറ്റം ചെയ്തശേഷം ഇക്കൂട്ടര്‍ സ്വദേശത്തേയ്‌ക്ക് പലായനം ചെയ്യുമ്പോള്‍ അവരെ പിടികൂടാനുള്ള സാധ്യതയും മങ്ങുന്നു. ഇന്ന് കേരളത്തില്‍ ഇസ്ലാമിക ഭീകരവാദവും ശക്തിപ്പെടുന്നതിന്റെ സൂചനയാണ് ഐഎസ് സാന്നിദ്ധ്യവും കേരളത്തില്‍നിന്നും യുവതീയുവാക്കളെ കാണാതാകുന്നതും.
മയക്കുമരുന്ന് ലഹരിയ്‌ക്കടിമയാകുന്നവര്‍ ബന്ധങ്ങള്‍ മറക്കുകയും ഭീകരവാദത്തില്‍ ആകൃഷ്ടരാകുകയും ചെയ്യുന്നു. ഇപ്പോള്‍ ഋഷിരാജ് സിങ് സ്‌കൂള്‍ പരിസരങ്ങളില്‍നിന്ന് കടകളെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്. പുതിയ തലമുറ ലഹരിക്കടിമപ്പെട്ട് ഭീകരവാദികളായാല്‍ കേരളത്തിന്റെ ഭാവി എന്താകും?
















