നീസ്: ഫ്രാൻസ് നഗരമായ നീസിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന് പിന്നിലും ഐഎസ്. ഐഎസിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ അമാക്കാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിവരം പുറത്തുവിട്ടത്.
അക്രമി മുഹമ്മദ്ദ് ലാഹൗഞ്ചെ ബൗഹേലിന് ചില ഇസ്ലാം സംഘടനകളുമായി ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി മാനുവൽ വാൽസ് പറഞ്ഞിരുന്നു അതിന് തൊട്ടുപുറകെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതിനിടെ ആക്രമണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്‌ച്ചയായിരുന്നു 84 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം. ജനക്കൂട്ടത്തിലേക്ക് ട്രക്കുമായി അക്രമി ഇടിച്ചു കയറുകയായിരുന്നു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടിയ ആളുകളുടെ ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയാണ് മനുഷ്യക്കുരുതി നടത്തിയത്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നിരുന്നു.
അക്രമിയുമായി അടുത്ത് ബന്ധമുള്ള ആളുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണത്തെ തുടർന്ന് ഇറ്റലി, സ്‌പെയിൻ, ജർമനി, ബ്രിട്ടൻ, ബെൽജിയം എന്നീ അയൽരാജ്യങ്ങൾ സുരക്ഷ വിലയിരുത്താൻ പ്രത്യേക യോഗവും ചേർന്നു. ഒരു വർഷത്തിനിടെ യൂറോപ്പിനെ നടുക്കിയ മൂന്നാമത്തെ ഭീകരാക്രമണമാണിത്.















