പാരീസ്: ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ 84 ജീവനുകള്‍ പൊലിയുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 50 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച രാത്രി ഫ്രാന്‍സിലെ നൈസില്‍ ട്രക്കിലെത്തിയ അക്രമി ആള്‍കൂട്ടത്തിനിടയിലേയ്‌ക്ക് വാഹനമിടിച്ച് കയറ്റുകയും തുരു തുര വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അക്രമിയെ പോലീസ് വെടിവച്ച് വീഴ്‌ത്തി.
ഫ്രാന്‍സിന്റെ ദേശീയ ദിനമായ ജൂലൈ 14ന് രാത്രിയിലാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. ആയിരക്കണക്കിനാളുകളാണ് ദിനാഘോഷത്തില്‍ പങ്കെടുക്കാനായി നൈസ് നഗരത്തില്‍ തടിച്ചുകൂടിയത്. കരിമരുന്ന് പ്രയോഗവും മറ്റും കണ്ടുകൊണ്ടിരുന്ന ആളുകള്‍ക്കിടയിലേക്ക് അമിത വേഗതയിലെത്തിയ വലിയ ട്രക്ക് ഇടിച്ച് കയറ്റുകയായിരുന്നു.
കരുതിക്കൂട്ടിയുള്ള ആക്രമണത്തില്‍ നൂറുകണക്കിനാളുകളെ ട്രക്ക് ഇടിച്ചു തെറിപ്പിച്ചു. ട്രക്കില്‍ നിന്ന് ഡ്രൈവര്‍ ആള്‍കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഡ്രൈവര്‍ മരിച്ചു. ട്രക്കിനുള്ളില്‍ നിന്ന് നിരവധി തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തു.
ആക്രമണത്തെ തുടര്‍ന്ന് പരിഭ്രാന്തിയിലായ ജനങ്ങള്‍ തെരുവിലൂടെ ഓടി രക്ഷപെടുന്ന മൊബൈല്‍ ക്യാമറാദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആളുകളില്‍ പലരും റോഡില്‍ ഇരിക്കുകയായിരുന്നതിനാല്‍ ട്രക്ക് വരുമ്പോള്‍ ഓടി മാറാനും സാധിച്ചിരുന്നില്ലെന്ന് സംഭവത്തിന്റെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ജനങ്ങളെ ഇടിച്ചവീഴ്‌ത്തി ട്രക്ക് രണ്ട് കിലോമീറ്ററോളം മുന്നോട്ട് പോയി. പാഞ്ഞുവരുന്ന ട്രക്ക് കണ്ട് പരിഭ്രാന്തരായ ജനക്കൂട്ടം നിലവിളിച്ചു കൊണ്ട് ഓടി മാറുകയായിരുന്നു.
ഭീകരാക്രമണം തന്നെയാണ് നടന്നതെന്ന് ഫ്രാന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ടെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ആക്രമണത്തെ കുറിച്ച് പാരിസ് പ്രോസിക്യൂട്ടർ അന്വേഷണം ആരംഭിച്ചു.
ആക്രമണത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സെ ഒലന്ദ് വിദേശയാത്ര വെട്ടിച്ചുരുക്കി ഫ്രാന്‍സില്‍ മടങ്ങിയെത്തി. നൈസിലേത് ഭീകരാക്രമണമാണെന്നും രാജ്യം ഒറ്റക്കെട്ടായി ആക്രമണത്തെ ചെറുക്കണമെന്നും ഒലാങ്കോ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ആക്രമണം നടന്ന സ്ഥലം ഒലാങ്കോ സന്ദർശിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ മൂന്നു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നടുക്കം രേഖപ്പെടുത്തി. നൈസ് അക്രമണത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചു. ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്ക് ഇരുവരും ആദരമര്‍പ്പിച്ചു.
ആക്രമണത്തില്‍ ഭാരതീയര്‍ക്കാര്‍ക്കും പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭാരത എംബസി പാരിസില്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചു. +33-1-40507070 എന്ന നമ്പറില്‍ വിവരങ്ങള്‍ ലഭ്യമാകും.
ഫ്രാന്‍സ് തുടര്‍ച്ചയായി ഭീകരരുടെ ആക്രമണത്തിന് ഇരയാവുകയാണ്. ഇക്കഴിഞ്ഞ നവംബറില്‍ പാരിസിലുണ്ടായ ഭീകരാക്രമണത്തില്‍ 130 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
Footage shows the moments truck rammed into crowd in Nice, France killing 73 and injuring 120.#NiceAttack pic.twitter.com/SF2vWAJbQO
— Press TV (@PressTV) July 14, 2016
















