മനുഷ്യാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും നിരീക്ഷിക്കുമ്പോള്‍ ആര്‍ക്കും തോന്നിപ്പോകും സൂര്യനുകീഴില്‍ നടക്കുന്ന ഒരുവിധപ്പെട്ട എല്ലാ പ്രശ്‌നങ്ങളിലും ആ കമ്മീഷന് ഇടപെടാന്‍ അധികാരമുണ്ടെന്ന്.
വാക്‌സിനേഷനെടുക്കാത്ത കുട്ടികളെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിക്കരുതെന്നും അവരുടെ രക്ഷകര്‍ത്താക്കളെ ശിക്ഷിക്കണമെന്നുകൂടി മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടതായി ജന്മഭൂമി വാര്‍ത്ത കണ്ടു. ഈ അഭിപ്രായം നടപ്പാക്കിയാല്‍ കേരളത്തില്‍ മാത്രം ആയിരക്കണക്കിന് രക്ഷിതാക്കാള്‍ ശിക്ഷിക്കപ്പെടും. സ്വന്തം കുഞ്ഞിന് വാക്‌സിനേഷനെടുക്കാതിരുന്ന മുന്‍ നിയമസഭാംഗം വരെ ശിക്ഷിക്കപ്പെടാം.
ഇങ്ങനെ അഭിപ്രായപ്പെട്ട മനുഷ്യാവകാശ കമ്മീഷന്‍ ഇനിപ്പറയുന്ന ചില സംഗതികള്‍ കൂടി പരിഗണിക്കുന്നത് നന്നായിരിക്കും.
ഏത് രോഗം വരാതിരിക്കാനാണോ വാക്‌സിനേഷന്‍ നല്‍കുന്നത് ആ രോഗം വരില്ലെന്ന് രേഖാമൂലം ബന്ധപ്പെട്ട ഡിഎംഒ രക്ഷകര്‍ത്താവിന് ഉറപ്പുനല്‍കണം. ഉദാ: ബിസിജി വാക്‌സിനെടുത്താല്‍ ക്ഷയരോഗം വരില്ല; പോളിയോ വാക്‌സിനെടുത്താല്‍ പോളിയോ ബാധിച്ച് കാല്‍ തളരില്ല എന്നിങ്ങനെ.
നൂറുശതമാനം സുരക്ഷിതമായതും നൂറുശതമാനം ദോഷഫലരഹിതവുമായ ഒരു വാക്‌സിനും ഇന്നേവരെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ അതേരോഗം ബാധിച്ചില്ലെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ കുട്ടിക്ക് ഭാവിയില്‍ ഉണ്ടായെന്നുവരാം. ഓട്ടിസം സെറിബല്‍ പാള്‍സി, ഭാവിയിലെ വന്ധ്യത എന്നിങ്ങനെ. അപ്രകാരം വാക്‌സിനുമായി ബന്ധപ്പെട്ട അനുബന്ധ തകരാറുകള്‍ ഉണ്ടായാല്‍ ”വാക്‌സിന്‍ ഇന്‍ജ്വറി കോമ്പന്‍സേഷന്‍” വ്യവസ്ഥയുണ്ടാകണം.
അമേരിക്കയില്‍ ”വാക്‌സിന്‍ കോര്‍ട്ടുകള്‍”സ്ഥാപിച്ച് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പരിപാടി പണ്ടേ നിലവിലുണ്ട്. ഇവിടെയും അതിനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടു മതി പ്രവേശനം നിഷേധിക്കലും ശിക്ഷാവിധിയുമൊക്കെ.
ഈയിടെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച നൂറുകണക്കിന് ”അശാസ്ത്രീയ ഔഷധ ചേരുവ”കള്‍ മൂന്നുനാലു പതിറ്റാണ്ടുകളായി ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് പ്രിസ്‌ക്രൈബ് ചെയ്തുപോന്നു. പ്രസിദ്ധ ന്യൂറോസര്‍ജനും കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ.ബി.ഇക്ബാല്‍, മുന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ.കെ.പി.അരവിന്ദന്‍ തുടങ്ങിയവര്‍ ഈയിടെ പറഞ്ഞു, മൂന്നുപതിറ്റാണ്ടായി പ്രസ്തുത മരുന്നുകള്‍ അശാസ്ത്രീയമായതിനാല്‍ നിരോധിക്കപ്പെടേണ്ടതാണെന്ന് ഞങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു എന്ന്.
ഇപ്പോള്‍ വളരെ വൈകി അവ നിരോധിക്കപ്പെടുമ്പോള്‍ നാളിതുവരെ പ്രസ്തുത മരുന്നുകള്‍ കഴിച്ച് ആന്തരാവയവത്തകര്‍ച്ച നേരിട്ടവര്‍ക്കും ഇതരരോഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നവര്‍ക്കും എന്തുപരിഹാരമാണു ലഭിക്കുക.രക്ഷകര്‍ത്താക്കളെ ശിക്ഷിക്കുന്നതിനുമുന്‍പ് ഇത്തരം ആരോഗ്യത്തിന് ഹാനികരമായ മരുന്ന് പ്രിസ്‌ക്രൈബ് ചെയ്തവരെയും ശിക്ഷിക്കേണ്ടതല്ലേ? അതോ മെഡിക്കല്‍ കോളേജില്‍ പഠിച്ച് ശാസ്ത്രജ്ഞാനം നേടിയവരുടെ തെറ്റ് ന്യായീകരിക്കത്തക്കതാണോ?
പാക്കിസ്ഥാനിലും നമ്മുടെ നാട്ടിലെ മലപ്പുറത്തും മറ്റും ചില മതമൗലികവാദികള്‍ പ്രതിരോധ കുത്തിവെയ്‌പ്പിനെതിരെ രംഗത്തുവരുന്നതിന്റെ പ്രശ്‌നം മറ്റ് ചിലതാണ്. ശാസ്ത്രബോധമുള്ളവര്‍ മെഡിക്കല്‍ മാഫിയയ്‌ക്കെതിരെ ഉയര്‍ത്തുന്ന ആശങ്കകള്‍ ഇക്കൂട്ടരുടെ മതഭ്രാന്തില്‍നിന്ന് വേറിട്ടുകാണണം.
ഏതായാലും യാതൊരുവിധ വാക്‌സിനേഷനുകളും എടുക്കാത്ത ഒത്തിരിക്കുട്ടികള്‍ പൂര്‍ണാരോഗ്യത്തോടെ ഈ കൊച്ചുകേരളത്തില്‍ത്തന്നെയുണ്ട്. അത്തരം കുട്ടികള്‍ രോഗരഹിത ജീവിതം നയിക്കുന്നതെങ്ങനെ എന്ന പഠനവും ഇവിടെ നടക്കേണ്ടതുണ്ട്. അത് അലോപ്പതി ഡോക്ടര്‍മാര്‍ നടത്തിയാല്‍ പോര. ഒരു ന്യായാധിപന്റെ നേതൃത്വത്തിലുള്ള കമ്മറ്റി (അലോപ്പതി, ആയുഷ് ചികിത്സാ വിദഗ്‌ദ്ധരും അംഗങ്ങളായുള്ള) പഠിച്ച് ഒരു നിഗമനത്തിലെത്തട്ടെ.
അഡ്മിഷന്‍ നിഷേധം, രക്ഷകര്‍ത്താക്കളെ ശിക്ഷിക്കല്‍ ഒക്കെ മേല്‍പ്പറഞ്ഞ പഠനത്തിനുശേഷം മതി. അതല്ലേ കൂടുതല്‍ ശാസ്ത്രീയമായ സമീപനം?
















