കൊച്ചി: ഐഎസ് ഭീകരതയോടൊപ്പം കേരളത്തിലെ ഇസ്ലാമിലെ അവാന്തര വിഭാഗങ്ങളും ചര്‍ച്ചയാകുന്നു. സംസ്ഥാനത്ത് നിന്നും ഐഎസ്സില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍ യമനില്‍ ആവിര്‍ഭവിച്ച ‘ദമ്മാജ് സലഫിസം’ എന്ന ചിന്താധാരയുടെ ഭാഗമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ജീവിതത്തെക്കുറിച്ച് പ്രാകൃത കാഴ്ച്ചപ്പാട് പുലര്‍ത്തുന്നവരാണിവര്‍. എന്നാല്‍ തീവ്രമതചിന്ത വളര്‍ത്തുകയും ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്ന വിശ്വാസത്തെ നിസാരവത്കരിക്കാനുള്ള നീക്കവും മുസ്ലിം സംഘടനകളും ഒരു വിഭാഗം മാധ്യമങ്ങളും ആസൂത്രിത നീക്കം ആരംഭിച്ചിട്ടുണ്ട്.
മുജാഹിദ് പ്രസ്ഥാനങ്ങളെയാണ് ആഗോളതലത്തില്‍ സലഫിസം കൊണ്ടുദ്ദേശിക്കുന്നത്. കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പാണ് തീവ്രമത ചിന്തയിലേക്ക് ഒരു വിഭാഗത്തെ ആകര്‍ഷിച്ചത്. ആശയപരമായ ഭിന്നതയെത്തുടര്‍ന്ന് മുജാഹിദ് പ്രസ്ഥാനം രണ്ട് വിഭാഗങ്ങളായും ഒട്ടനേകം ഗ്രൂപ്പുകളായും പിളര്‍ന്നു. ഇതില്‍ ഒരു അധ്യാപകന്റെ നേതൃത്വത്തിലുള്ളവരാണ് തീവ്രമത ചിന്തയിലേക്ക് തിരിഞ്ഞത്.
ഇസ്ലാമിനോട് പുലര്‍ത്തുന്ന കര്‍മശാസ്ത്രപരമായ നിലപാടുകള്‍ ഇവരെ പ്രാകൃത കാലത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. പ്രവാചകന്റെ ജീവിതത്തിന് സമാനമായ ജീവിതം നയിക്കണമെന്നും വിദ്യാഭ്യാസവും സ്ത്രീ സ്വാതന്ത്ര്യവും കുറ്റമാണെന്നും ഇവര്‍ നിഷ്കര്‍ഷിക്കുന്നു. ഇത്തരത്തില്‍ ജീവിക്കുന്നതിനായി നിലമ്പൂര്‍ അത്തിക്കാട്ട് സ്ഥലം വാങ്ങുകയും പള്ളി പണിയുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്കിടയില്‍ ഭിന്നതയുണ്ടാവുകയും ചിലര്‍ ഇവിടം ഉപേക്ഷിക്കുകയും ചെയ്തു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന സമീപവാസിയുടെ പരാതിയെ തുടര്‍ന്ന് സംഭവം ഇപ്പോള്‍ പോലീസ് അന്വേഷിക്കുകയാണ്.
ഇത്തരം വിശ്വാസം പുലര്‍ത്തിയിരുന്ന അരീക്കോട് സ്വദേശി യമനിലെത്തിയതും നേരത്തെ വിവാദമായിരുന്നു.
ഐഎസ്സില്‍ ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യുവാക്കളില്‍ ചിലര്‍ ഇത്തരം വിശ്വാസം പുലര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിട്ടുണ്ട്. ഇവര്‍ അത്തിക്കാട് സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തീവ്ര മതയാഥാസ്ഥിത വിശ്വാസത്തിലൂടെ ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട് നടക്കുന്നതിനെ നിസാരവത്കരിക്കാനാണ് ശ്രമം നടക്കുന്നത്.
അപകടകരമല്ലെന്നും വിശ്വാസത്തിന്റെ വകഭേദം മാത്രമാണെന്നും സ്ഥാപിക്കാനാണ് ചില മുസ്ലിം സംഘടനകളും മാധ്യമങ്ങളും ശ്രമിക്കുന്നത്. സംഘടനാപരമായി ശത്രുത പുലര്‍ത്തുന്ന ഇതര മുസ്ലിം സംഘടനകളും ഇതിനൊപ്പമെന്നതാണ് ശ്രദ്ധേയം. ഐഎസ് വിഷയത്തില്‍ ഇരവാദമുയര്‍ത്തി ഈ മാസം അവസാനം കോഴിക്കോട് പരിപാടി സംഘടിപ്പിക്കുന്നതിനും സംഘടനകളുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.
വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്ക് സലഫി ആശയക്കാരനാണ്. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉള്‍പ്പെടെ ഒരു വിഭാഗം ലീഗ് നേതാക്കളും മുജാഹിദ് ആശയക്കാരാണ്. ഇതിനാലാണ് സക്കീര്‍ നായിക്കിനെ ലീഗ് പിന്തുണച്ചതെന്ന വാദവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: