ആലപ്പുഴ: ദേശീയ റോഡുകള്‍ തകര്‍ന്നതു സംബന്ധിച്ച വിഷയം മന്ത്രി ജി. സുധാകരന്‍ ദേശീയപാത ചീഫ് എഞ്ചിനിയറുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്താനും, കുഴികള്‍ അടയ്‌ക്കാനും നിര്‍ദ്ദേശം നല്കി. അറ്റകുറ്റപ്പണികള്‍ തുടരുമ്പോഴും മറ്റുപല ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടു. ഇതേ തുടര്‍ന്നു, ഈ ഭാഗങ്ങളില്‍ നടന്ന പ്രവൃത്തികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രി ആവശ്യപ്പെട്ടു. ചീഫ് എഞ്ചിനീയര്‍ (എന്‍എച്ച്) നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷന്‍ മുതല്‍ കൃഷ്ണപുരം വരെ 71.500 കി.മീറ്റര്‍ റോഡ് അഞ്ചു പ്രവൃത്തികളായി ചെയ്താലും അതില്‍ ഒരു പ്രവൃത്തിയുടെ ഡിഫക്ട് ലയബിലിറ്റി കാലാവധി അടുത്ത വര്‍ഷം മെയ് 31 വരെയുള്ളതായും കാണുന്നു. മറ്റൊരു പ്രവൃത്തി കാലാവധി ഇക്കഴിഞ്ഞ മെയില്‍ അവസാനിച്ചുവെങ്കിലും, അതിനുമുമ്പ് തന്നെ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ പരിശോധിക്കാന്‍ ധനകാര്യവകുപ്പിലെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറെ (സിടിഇ) ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒപ്പം സാങ്കേതികമായി ഈ മേഖലയില്‍ നിര്‍മ്മാണ രീതിയില്‍ മാറ്റങ്ങള്‍ ആവശ്യമു ണ്ടോയെന്നു പരിശോധിക്കുന്നതിനു കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനേയും ചുമതലപ്പെടുത്തി. ഇക്കാര്യത്തില്‍ കരാറുകാരന്റെ വീഴ്ചയും, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തില്‍ ന്യൂനതയുണ്ടെങ്കില്‍ അതും പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് എഞ്ചിനീയറെ (എന്‍എച്ച്) ചുമതലപ്പെടുത്തിയിണ്ടുണ്ട്.
ഇതിന്റെ ഭാഗമായി കരാറുകാരന്‍ മന്ത്രിയെ നേരില്‍ കാണുകയും, മഴ കുറയുന്നതോടെ പൂര്‍ണ്ണമായും സ്വന്തം ചെലവില്‍ തന്നെ തകരാറുകള്‍ തീര്‍ക്കുമെന്നും, മഴക്കാലത്തു ചെയ്യുന്നതെല്ലാം പാഴാവുകയാണെന്നും അറിയിച്ചിട്ടുണ്ട്. അതിനാല്‍ മഴകുറയുന്ന തുവരെ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുഭാഗങ്ങളിലെ കുഴികള്‍ ദേശീയപാത വിഭാഗം നേരിട്ട് ചെയ്യുന്നുണ്ട്.
















