‘ഭൂരഹിതരില്ലാത്ത കേരളം’ എന്നത് യുഡിഎഫ് സര്‍ക്കാരിന്റെയും ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും നയമായി കേരള അസംബ്ലിയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടും കേരളത്തിലെ ഭൂരഹിതര്‍ ഭൂരഹിതരായി തുടരുന്നു.
ഇതില്‍ ഏറെപ്പേരും ദളിതഹിന്ദുക്കളുമാണ്. സംസ്ഥാനത്തെ രണ്ടരലക്ഷത്തോളം വരുന്ന ഭൂരഹിതര്‍ക്ക് ഭൂമികണ്ടെത്താന്‍ കഴിയാത്തതാണ് ഏറെ കൊട്ടിഘോഷിച്ച യുഡിഎഫിന്റെ ‘ഭൂരഹിത കേരളം’ സ്വപ്നമായി അവശേഷിപ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിനും ഇതുവരെ ഇതിന് പരിഹാരം കണ്ടെത്താനായിട്ടില്ല. ‘ഭൂരഹിത കേരളം’ എന്നുദ്ഘോഷിച്ച യുഡിഎഫ് സര്‍ക്കാര്‍ മെത്രാന് കായല്‍ പദ്ധതിയും മറ്റും ആവിഷ്കരിച്ചത് ഭൂരഹിതര്‍ക്ക് വേണ്ടിയായിരുന്നില്ല. വാസയോഗ്യമല്ലാത്ത പുറമ്പോക്ക് ഭൂമി കണ്ടെത്താന്‍ കളക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നതാണ് പദ്ധതി നടപ്പാക്കാത്തതിന്റെ ന്യായവാദം.
സംസ്ഥാനത്ത് പാട്ടക്കാലാവധി കഴിഞ്ഞ അറുപതിനായിരത്തില്‍പ്പരം ഏക്കര്‍ തോട്ടഭൂമി നിലവിലുണ്ടെങ്കിലും അത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ റവന്യൂ വകുപ്പോ സര്‍ക്കാരോ തയ്യാറാകുന്നില്ല. ചെങ്ങറ സമരവും മുത്തങ്ങ സമരവും മറ്റും ഭൂമിയ്ക്കുവേണ്ടി ഉള്ളതായിരുന്നുവല്ലോ. ചെങ്ങറ സമരക്കാര്‍ക്ക് ലഭിച്ചത് വാസയോഗ്യമല്ലാത്ത പാറക്കെട്ടുകളും മറ്റുമായിരുന്നു. കേവലം 125 പേര്‍ക്കാണ് ഭൂമി ലഭിച്ചത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള കമ്പനി അനധികൃതമായി വിറ്റത് മുപ്പതിനായിരം ഏക്കര്ഭൂമിയായിരുന്നു. അത് കേസായി കോടതിയില്‍ കുടുങ്ങിക്കിടക്കുകയാണ്. കേരളത്തിലെ യഥാര്‍ത്ഥത്തില്‍ ഭൂരഹിതരുടെ കണക്കുകള്‍ രണ്ടു സര്‍ക്കാരുകളും ശേഖരിക്കാന്‍ മിനക്കെട്ടില്ല.
പക്ഷെ 2014 ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ സ്വീകരിച്ച അപേക്ഷകള്‍ റവന്യൂ സര്‍വ്വേ അദാലത്ത് പരിശോധിച്ച് ഗുണഭോക്താക്കളെ കണ്ടെത്തുന്ന പദ്ധതിയും മരവിച്ചിരിക്കുകയാണ്.
കണ്ണൂര്‍ കേരളത്തിലെ ആദ്യ ഭൂരഹിതരില്ലാത്ത ജില്ല എന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോഴും അവിടെ 5000 വനവാസി ഭൂരഹിതര്‍ ഉണ്ടായിരുന്നു. 2013 സെപ്തംബറില്‍ ‘സിറോ ലാന്‍ഡ്ലെസ്സ്’ സ്കീമില്‍ മൂന്ന് സെന്റ് വീതം ചിലര്‍ക്ക് ലഭിച്ചിരുന്നു. മൂന്നരലക്ഷം അപേക്ഷകള്‍ ഭൂരഹിതരില്നിന്നും കിട്ടിയത് തീര്‍പ്പാകാതെ കിടക്കുന്നുണ്ട്; എല്‍ഡിഎഫ് പ്രചാരണത്തിന്റെ ഫ്ളാഗ്ഷിപ്പ് പ്രോഗ്രാമായിരുന്നിട്ട് പോലും.
ഇന്ന് നിലംനികത്തല്‍ തകൃതിയായി നടക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ കരുമാലൂരില്‍ പൊക്കാളികൃഷി പുനരുദ്ധരിക്കാനുള്ള നീക്കവും നടക്കുന്നു. പക്ഷേ ഇതൊന്നും ഭൂരഹിതരുടെ ശോച്യാവസ്ഥ മാറ്റാന്‍ പര്യാപ്തമല്ല. കേരളം ഭാരതത്തിലെ ഏറ്റവുമധികം ഭൂരഹിതരുള്ള മൂന്നു സംസ്ഥാനങ്ങളിലൊന്നാണ്. 72 ശതമാനം ഗ്രാമീണ ജനത ഭൂരഹിതരാണ്. ദേശീയ ശരാശരിയേക്കാള്‍ രണ്ടര ശതമാനം ജനസാന്ദ്രതയുള്ള മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. കമ്മ്യൂണിസ്റ്റുകാര്‍ ആദ്യമായി അധികാരത്തില്‍ വന്നതുതന്നെ ”നിങ്ങള്‍ കൊയ്യും വയലെല്ലാം നിങ്ങളുടെതാകും പൈങ്കിളിയേ” എന്നുപറഞ്ഞാണെങ്കിലും പാട്ടക്കാരനാണ്, കര്ഷകത്തൊഴിലാളിക്കല്ല ആ ഭരണം ഗുണം ചെയ്തത്. വനവാസികള്‍ക്ക് ഈ പരിഷ്കാരം ഒരു ഗുണവും ചെയ്തില്ല.
സര്‍ക്കാര്‍ അനുവദിച്ച ചില സ്ഥലങ്ങള്‍ കേരള വാട്ടര്‍ അതോറിറ്റിയുടേതാണെന്ന വാദം ഉയരുകയുണ്ടായി. അത് തിരിച്ചെടുക്കപ്പെട്ടു. മറ്റുള്ളവരുടെ സ്ഥലമോ, പാറക്കെട്ടുകളോ ഒക്കെയാണ് സ്ഥലമില്ലെന്ന് കേഴുന്നവര്‍ക്കായി എഴുതിത്തള്ളുന്നത്. കേരളത്തില്‍ 0.11 ദശലക്ഷം ഏക്കര്‍ മിച്ചഭൂമിയുണ്ടത്രെ. പക്ഷേ സ്ഥലമില്ലാത്ത 12,500 ദളിത്ഹിന്ദു കുടുംബങ്ങള്‍ക്കോ വനവാസികള്‍ക്കോ ഈ ഭൂമി വിതരണം ചെയ്യുന്നില്ല; ഭൂരഹിത കേരളം എന്നത് ഇടത്-വലതു മുന്നണികളുടെയും നയമായിരുന്നിട്ടും. 60,000-ലേറെ ഏക്കര്‍ തോട്ടഭൂമി വിതരണം ചെയ്യാന്‍ സര്‍ക്കാരുകള്‍ അലംഭാവം കാട്ടുന്നു.
സംസ്ഥാനത്ത് മൂന്നുലക്ഷത്തിലേധികം പേര് ഭൂമിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ 2,43,928 പേരെ തെരഞ്ഞെടുത്തിരുന്നു. ഒന്നാംഘട്ടമായി 36,398 ഗുണഭോക്താക്കള്‍ക്ക് പട്ടയവും ലഭിച്ചു. ഏറ്റവുമധികം ഭൂരഹിതര്‍ തിരുവനന്തപുരത്താണത്രെ. 35,851 പേര്‍ക്ക് കിടപ്പാടമില്ല. എറണാകുളത്ത് 31379, കൊല്ലത്ത് 29,591, തൃശ്ശൂരില്‍ 26776, മലപ്പുറത്ത് 23,962, പാലക്കാട് 23974, ആലപ്പുഴ 14163, കോട്ടയം 10306, കണ്ണൂരില്‍ എല്ലാവര്ക്കും എന്ന രീതിയില്‍ ഭൂമി കൊടുത്തു എന്നാണ് അവകാശവാദം.
മറ്റു ജില്ലകളിലും സമാനമായ രീതിയില്‍ ഭൂരഹിതരുണ്ട്. പുതുതായി ഭൂമി കണ്ടെത്താന്‍ കഴിയാത്തതാണ് ഭൂമി നല്കാന് തടസ്സം എന്നുവാദിക്കുമ്പോഴും സന്തോഷ് മാധവനും പോബ്സ് ഗ്രൂപ്പും ഹാരിസണും എല്ലാം ഭൂമി യഥേഷ്ടം കൈവശം വയ്ക്കുന്നുണ്ട്. ഉന്നതര്‍ ഒരിക്കലും നടപ്പാക്കാത്ത പദ്ധതികളുടെ പേരില്‍ ഭൂമി കൈവശം വയ്ക്കുമ്പോള്‍ ഇത് നിയമദുരുപയോഗമാണെന്ന് പറയാന്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ധൈര്യപ്പെടുന്നില്ല. അങ്ങനെ ഭൂരഹിതര്‍ ഭൂരഹിതരായി തുടരുമ്പോഴും അവര്‍ക്ക് ഇടതു-വലതു സര്‍ക്കാരുകളുടെ മുദ്രാവാക്യങ്ങളില്‍ വലിയ സ്ഥാനം ലഭിക്കുന്നു. ഇതൊരു വിരോധാഭാസം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: