കണ്ണൂര്‍: ആധാരമെഴുത്തുമായ് ബന്ധപ്പെട്ട സര്‍ക്കാരിന്റെ തെറ്റായ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കേരളത്തിലെ 311 രജിസ്ട്രേഷന് കേന്ദ്രങ്ങളിലും 13ന് കാലത്ത് ആധാരം എഴുത്തുകാര്‍ പണിമുടക്കി ധര്‍ണാ സമരം നടത്തുമെന്ന് ആധാരമെഴുത്ത് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആധാരമെഴുത്ത് തൊഴിലാക്കിയിട്ടില്ലാത്തവര്ക്കും ആധാരം എഴുതാം എന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ വരും നാളുകളില്‍ സംസ്ഥാനത്ത് സ്വത്ത് തര്‍ക്കങ്ങളും മറ്റുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ കൂമ്പാരങ്ങള്‍ ഉണ്ടാകുമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. അല്പ്പജ്ഞാനകളും ഭൂമാഫിയകളും ഈ രംഗത്ത് കടന്നുവന്ന് ആധാരം തയ്യാറാക്കി കക്ഷികള്‍ തയ്യാറാക്കിയതാണെന്ന് പറഞ്ഞ് അവരെ കൊണ്ട് ഒപ്പിടുവിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്ക്കെല്ലാം കക്ഷികളാണ് ഉത്തരവാദികളാവുക. ആധാരമെഴുത്തിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവര്‍ യാതൊരു നിയമവശങ്ങളും നോക്കാതെയാണ് ആധാരം എഴുതുക. ഇങ്ങനെ വരുമ്പോള്‍ ഭാവിയില്‍ സ്ഥലമുടമയ്ക്ക് പിന്നീട് സ്ഥലം വെച്ച് ലോണ്‍ എടുക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാകുമെന്ന് കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്റ് സ്ക്രൈബേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഇറക്കിയ ഉത്തരവുകളില്‍ ഒന്നാണ് ഇത്. ഈ ഉത്തരവ് ഭൂമാഫിയകളുടെയും ഉദ്യോഗസ്ഥന്മാരുടെയും പിന്തുണയോടെ മാത്രം നടപ്പാക്കിയതാണ്. മുന്‍കാലങ്ങളെപ്പോലെ പരീക്ഷകള്‍ നടത്തി ലൈസന്‍സ് കൊടുത്ത് ആധാരമെഴുത്ത് തൊഴിലിനെയും തൊഴിലാളികളെയും സംരക്ഷിക്കണം. ഭാരവാഹികളായ പി.പി.വത്സലന്‍, എ.പുരുഷോത്തമന്, സജീവന് യദുകുലം, മുഹമ്മദ് റഫീഖ്, മുഹമ്മദ് മുര്‍ഷിദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: