പ്രിട്ടോറിയ: ഭീകരവാദം എന്നത് പടർന്ന് പിടിക്കുന്ന ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗത്താഫ്രിക്ക സന്ദർശനവേളയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സൗത്താഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയും അദ്ദേഹത്തോടൊപ്പം മാധ്യമങ്ങളെ നേരിൽ കണ്ടു.
‘ഭീകരത എന്ന ഭീഷണി സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്, ആഭ്യന്തരമായും അന്തർദേശീയമായും ഭീകരവാദത്തെ ഉൻമൂലനം ചെയ്യാൻ നമ്മൾ ശ്രമിക്കണം, തന്റെ ഈ ആശയത്തോട് പ്രസിഡന്റ് ജേക്കബ് സുമയും യോജിക്കുന്നുണ്ട്, അതിനാൽ ഇനിമുതൽ ഇരു രാജ്യങ്ങളും ഭീകരതക്കെതിരെ ജാഗ്രതയോടെ ഒന്നിച്ച് പോരാടാൻ തയ്യാറാണ്’- മോദി പ്രസംഗത്തിൽ പറഞ്ഞു. ഭാരതത്തിന്റെ എൻഎസ്ജി പ്രവേശനത്തിന് സൗത്താഫ്രിക്ക പിന്തുണ നൽകിയതിന് മോദി നന്ദി രേഖപ്പെടുത്തി. സൗത്താഫ്രിക്ക ഭാരതത്തിന്റെ ഉറ്റ സുഹൃത്താണെന്നും അദ്ദേഹം തന്റെ സംഭാഷണത്തിൽ പറഞ്ഞു.
ഭാരതവും സൗത്താഫ്രിക്കയും കോളനിവാഴ്ചക്കും വംശീയഹത്യകൾക്കുമെതിരെ പോരാടീയ രണ്ട് ധീരരാജ്യങ്ങളാണ്, തന്റെ ഈ സന്ദർശന വേളയിൽ മഹത് വ്യക്തികളായ മഹാത്മ ഗാന്ധിക്കും നെൽസൺ മണ്ടേലയ്‌ക്കും ആദരം അർപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളുടെ ഉന്നമനത്തിനായി പരസ്പര സഹരണത്തോടെ മുന്നോട്ട് പോകാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
















