രാഷ്‌ട്രീയ പിത്തലാട്ടത്തിന്റെ നികൃഷ്ടവഴികളിലൂടെ പോകാന്‍ താല്‍പ്പര്യം കാണിക്കുന്ന നേതാക്കന്മാര്‍ക്കുള്ള കനത്ത നിര്‍ദ്ദേശവും താക്കീതുമാണ് കഴിഞ്ഞ ദിവസം ഉന്നത ന്യായാലയത്തില്‍ നിന്നുണ്ടായത്. മുന്‍ കേരള മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജി തള്ളിയ അവസരത്തിലാണ് രാഷ്‌ട്രീയ അജണ്ടയ്‌ക്കായി കോടതിയെ ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്ന താക്കീതുണ്ടായത്.
20 വര്‍ഷമായി തുടരുന്ന ഒരു കേസിന്റെ പേരില്‍ അനാവശ്യമായി കോടതിയുടെ സമയം അപഹരിച്ചതിനെതിരെയുള്ള രൂക്ഷമായ പ്രതികരണമായിരുന്നു അത്. ഓരോ ഹര്‍ജിയുടെയും ഉദ്ദേശ്യങ്ങളിലേക്ക് കണ്ണോടിക്കാന്‍ സാധിക്കുന്നതാണ് പ്രസ്തുത നിര്‍ദ്ദേശം. രാജ്യത്ത് ലക്ഷക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം രാഷ്‌ട്രീയ ദുഷ്ടലാക്കിന്റെ വഴിയിലൂടെ മാത്രം പോവുന്നത് രാജ്യത്തിനു കനത്ത നഷ്ടം തന്നെയെന്ന് പറയാതെ പറയുകയാണ് സുപ്രീംകോടതി.
കോഴിക്കോട്ടെ വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് സിബിഐ അന്വേഷിക്കണമെന്നാണ് വി.എസ്. താല്‍പ്പര്യപ്പെട്ടിരുന്നത്. ഇത്തരമൊരു ആവശ്യം ഹൈക്കോടതി നിരാകരിച്ചതിനെതിരെയായിരുന്നു അദ്ദേഹം മേല്‍ക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഹര്‍ജിക്കാരന്‍ ലക്ഷ്യമിടുന്ന വസ്തുതകള്‍ക്ക് വേണ്ടത്ര ബലമില്ലെന്നും ആവശ്യമെങ്കില്‍ തന്റെ വാദഗതികള്‍ വിചാരണക്കോടതിയില്‍ ഉന്നയിക്കാമെന്നുമാണ് ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ നിര്‍ദ്ദേശിച്ചത്.
രാഷ്‌ട്രീയ അജണ്ടകള്‍ക്ക് കോടതിയെ ഭാഗഭാക്കാക്കുന്നതിലുള്ള അസ്വസ്ഥതയും അനാശാസ്യതയും ഈ അഭിപ്രായത്തില്‍ നിഴലിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകം എടുത്തു പറയേണ്ട വസ്തുത. കാര്യങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണ കോടതിക്കുണ്ടായതിന്റെ പശ്ചാത്തലത്തിലാവാം വിഎസ്സിന് ഇടിത്തീയായ നിര്‍ദ്ദേശം വന്നത്.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന് കൂടുതല്‍ സാധുത നല്‍കുന്ന തരത്തിലാണ് കേരള സര്‍ക്കാറിന്റെ നിലപാടുമെന്നതാണ് ഇതിലെ ആശ്ചര്യകരമായ വസ്തുത. രാഷ്‌ട്രീയ അജണ്ടയിലേക്ക് കോടതിയെ വലിച്ചിഴക്കരുതെന്ന് ഓര്‍മ്മിപ്പിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ കെ.കെ. വേണുഗോപാലും സ്റ്റാന്റിങ് കോണ്‍സല്‍ ജി. പ്രകാശും അതിന് കൂടുതല്‍ കരുത്തുപകര്‍ന്നു.
അച്യുതാനന്ദന്റെ ഹര്‍ജി അനുവദിക്കപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ വിദഗ്ധമായ കളിച്ചു എന്നതാണ് ഏറെ അത്ഭുതകരമായത്. ഇത് വളരെയേറെ ദുരൂഹത ഉണര്‍ത്തുന്നുമുണ്ട്. വാസ്തവത്തില്‍ വിഎസ്സിനെ അപമാനിച്ച് നിശ്ശബ്ദമാക്കാനാണോ, അതല്ല അരോപണവിധേയനായ മുസ്ലിംലീഗ് നേതാവിനെ രക്ഷപ്പെടുത്താനാണോ സംസ്ഥാന സര്‍ക്കാറിന് കൂടുതല്‍ താല്‍പ്പര്യം എന്നതാണ് അറിയേണ്ടത്. പിണറായി സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരെ വിഎസ്സും വി.എസ്സിനെതിരെ പിണറായി സര്‍ക്കാറും സുപ്രീംകോടതിയില്‍ നിലപാടെടുത്തു എന്നു പറയുന്നതാവും ശരി.
മജിസ്‌ട്രേറ്റു കോടതിയില്‍ ഇപ്പോള്‍തന്നെ വിഎസ്സിന്റെ രണ്ട് ഹര്‍ജികള്‍ നിലനില്‍ക്കുന്നുണ്ട്. ഒന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) റിപ്പോര്‍ട്ടിനെതിരെയുള്ള വിയോജിപ്പ് ഹര്‍ജി. മറ്റത്, കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി. കേസ് അട്ടിമറിച്ചതില്‍ പങ്ക് ആരോപിക്കപ്പെടുന്ന എം.കെ. ദാമോദരനാണ് അഡ്വക്കറ്റ് ജനറല്‍ എന്ന നിലയില്‍ നേരത്തെ നിയമോപദേശം നല്‍കിയതെന്നും ഇപ്പോള്‍ അദ്ദേഹം പിണറായി വിജയന്റെ നിയമോപദേഷ്ടാവാണെന്നും വിഎസ്സിനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ആര്‍. സതീഷ് വാദിച്ചിരുന്നു.
ഇതുസംബന്ധിച്ച നിയമന ഉത്തരവ് ഹാജരാക്കാന്‍ ഓരാഴ്ച സമയം ചോദിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും തന്നെ കോടതി അംഗീകരിക്കുകയുണ്ടായില്ല.
ഒരു തരത്തില്‍ പറഞ്ഞാല്‍ വിഎസ്സിനെതിരെ സുപ്രീംകോടതിയും സംസ്ഥാന സര്‍ക്കാറും ഒരേ നിലപാടു സ്വീകരിച്ചുവെന്ന് കരുതേണ്ടിവരും. വിഎസ്സിന്റെ നീക്കങ്ങളെ എങ്ങനെയും ടോര്‍പിഡൊ വെക്കാന്‍ വര്‍ദ്ധിതാവേശത്തോടെ മുന്നിട്ടിറങ്ങിയ പിണറായി സര്‍ക്കാറിന് കൂടുതല്‍ കരുത്താണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം പ്രദാനം ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ വേണ്ടതിലധികം ഉപയോഗപ്പെടുത്തിയ വിഎസ് ഫാക്ടര്‍ തങ്ങളുടെ ഇച്ഛാനുസരണം പ്രയോഗിക്കേണ്ട ഒരായുധമാണെന്ന് വിഎസ്സിനെതന്നെ ബോധ്യപ്പെടുത്താനുള്ള തന്ത്രമാണ് പിണറായിയുടേത്. അത് നിരന്തരം വിജയം വരിക്കുമ്പോള്‍ ഒരു മൂലയ്‌ക്ക് ഒതുങ്ങിയിരിക്കേണ്ട ഗതികേടാണ് മുന്‍ മുഖ്യമന്ത്രിക്കുള്ളത്. ആ ബോധ്യം കോടതിയെക്കൊണ്ട് കൂടി അംഗീകരിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ വിജയപ്രദമായി എത്തിയിരിക്കുന്നു.
ആരോപണ വിധേയനായ ലീഗ് നേതാവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തങ്ങള്‍ക്ക് എത്ര പ്രിയങ്കരരാണെന്ന തിരിച്ചറിവുകൂടി വിഎസ്സിനുണ്ടാവണമെന്നും ഇതിലൂടെ അറിയിച്ചുകൊടുക്കുകയാണ്. സുപ്രീംകോടതിയിലെ സര്‍ക്കാറിന്റെ നിലപാടില്‍നിന്ന് അത് തീര്‍ച്ചയായും വായിച്ചെടുക്കാം. മഹാസാഗരത്തിനു മുമ്പില്‍ ബക്കറ്റിലെ തിരയടിക്ക് എന്ത് പ്രസക്തിയെന്ന വലിയ ചോദ്യത്തെ അഭിമുഖീകരിച്ച് ഖിന്നനായി കുത്തിയിരിക്കുന്ന വിഎസ്സിന് കാലം തിരിച്ചടി നല്‍കിത്തുടങ്ങുകയാണോ?
















