പത്തനംതിട്ട: വനംവകുപ്പിന്റെ നിസ്സഹകരണം ശബരിമലയിലെ വെടിവഴിപാട് പുനരാരംഭിക്കുന്നത് വൈകാന്‍ ഇടയാക്കിയേക്കും. വെടിപ്പുരയ്ക്ക് ചുറ്റും കമ്പിവേലി കെട്ടി സംരക്ഷിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കത്തെ തടസ്സപ്പെടുത്തിയതിന് പുറമേ കഴിഞ്ഞ ദിവസം നടന്ന സംയുക്ത സര്‍വ്വേയ്ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ എത്താതിരുന്നതും വനംവകുപ്പിന്റെ പിടിവാശി വ്യക്തമാക്കുന്നു. കര്‍ക്കിടകമാസ പൂജകള്‍ക്കായി 15ന് ക്ഷേത്രനട തുറക്കാനിരിക്കെ വനംവകുപ്പിന്റെ നിലപാട് വിവാദമായിരിക്കുകയാണ്.
സുരക്ഷാകാരണങ്ങളുടെ പേരില്‍ ശബരിമല സന്നിധാനത്തെ വെടിവഴിപാട് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിരോധിച്ചിരുന്നു. ഇതിനെതിരേ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി. എന്നാല്‍ ഇതിന്റെ കാലാവധി കഴിഞ്ഞമാസം 23ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വെടിവഴിപാടിനുള്ള തടസ്സം നീക്കുന്നതിന് വെടിപ്പുരയ്ക്ക് 15 മീറ്റര്‍ ചുറ്റളവില്‍ കമ്പിവേലി കെട്ടി സംരക്ഷിക്കണമെന്ന് പരിശോധന നടത്തിയ തിരുവല്ല സബ് കളക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഇതിന് വനംവകുപ്പ് തടസ്സം ഉന്നയിച്ചു. ഇതേത്തുടര്‍ന്നാണ് സന്നിധാനത്തെ ദേവസ്വം ഭൂമി അളന്ന് തിരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. മന്ത്രിതല യോഗത്തിലെ തീരുമാനപ്രകാരം ജില്ലാ കളക്ടറാണ് ദേവസ്വംബോര്‍ഡും വനംവകുപ്പും സംയുക്തമായി സര്‍വ്വേ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഇതനുസരിച്ച് കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനടക്കമുള്ളവര്‍ സന്നിധാനത്ത് എത്തിയെങ്കിലും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാരുംതന്നെ സ്ഥലപരിശോധനയ്ക്ക് എത്തിയില്ല. മൊത്തം 67.5 ഏക്കര്‍ ഭൂമിയാണ് ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ളത,് ഇതിന്റെ സ്കെച്ചും പ്ലാനും അനുസരിച്ച് സര്‍വ്വേ നടത്താനാണ് ദേവസ്വം അധികൃതര്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ വനഭൂമിയുടെ അതിരുകള്‍ നിശ്ചയിക്കുന്ന ജണ്ടകള്‍ അടിസ്ഥാനമാക്കി സര്‍വ്വേ നടത്തിയാല്‍ മതിയെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. ഏതാനും ഫോറസ്റ്റ് ഗാര്‍ഡുകളെ മാത്രമാണ് ഇതിനായി സന്നിധാനത്തേക്ക് നിയോഗിച്ചത്.
ഏറെ വൈകി എത്തിയ റേഞ്ച് ഓഫീസര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി ഈ ആഴ്ചയില്‍ സംയുക്തസര്‍വ്വേ നടത്താമെന്ന് തീരുമാനിച്ചു. എങ്കിലും ഇതുവരെയുള്ള വനംവകുപ്പിന്റെ നിലപാടുകള്‍ കണക്കിലെടുക്കുമ്പോള്‍ കര്‍ക്കിടകമാസ പൂജകള്‍ക്ക് നടതുറക്കുന്നതിന് മുമ്പായി വെടിവഴിപാട് പുനരാരംഭിക്കുന്നതിനുള്ള സാധ്യത കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: