ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തിനിരയായ ഗ്രാമങ്ങളില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുന്നു
ഡെറാഡൂണ്‍: മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പേമാരിക്ക് ശേഷം ഇന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് ഓറഞ്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അടുത്ത 24 മണിക്കൂറിനുളളില്‍ ചിലസ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ട്. കടുത്ത പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടായ ശേഷം പ്രദേശത്ത് വീണ്ടും സമാനമായ സാഹചര്യമുളളപ്പോഴാണ് അധികൃതര്‍ ഓറഞ്ച് ജാഗ്രത മുന്നറിയിപ്പ് നല്‍കുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ പ്രദേശവാസികള്‍ സ്വയം മുന്‍കരുതല്‍ എടുക്കണമെന്നാണ് ഇത്തരം നിര്‍ദ്ദേശത്തിന്റെ അര്‍ത്ഥം.
ചിലയിടങ്ങളില്‍ ജലവിതാനം ഉയര്‍ന്നേക്കാം. നേരത്തെ പ്രദേശത്ത് റെഡ് അലര്‍ട്ട് ഏര്‍പ്പെടുത്തിയിരുന്നു. ഓറഞ്ച് ജാഗ്രതാനിര്‍ദേശം നല്‍കിയ ശേഷം ചെറിയ മഴകളുണ്ടായിട്ടുണ്ട്. ഭരണകൂടത്തിന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നതിനാല്‍ അവര്‍ക്ക് പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാനായി. ദുരിത ബാധിത പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടരുകയാണ്.
ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ ഫണ്ട്, സൈന്യം, ഭാരത-തിബറ്റന്‍ അതിര്‍ത്തി പോലീസ്, സശസ്ത്ര സീമാബെല്‍, സംസ്ഥാന പോലീസ്, റവന്യൂ വകുപ്പ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. പിതോറഗഡ്, ചമോലി ജില്ലകളില്‍ മരണം പതിനാറായി.
ബസ്താരി അടക്കമുളള ഏഴ് ഗ്രാമങ്ങളില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 13 പേരെ രക്ഷപ്പെടുത്തി. 10 മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. 17 പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുകയാണ്.
ചമോലി ജില്ലയിലെ നാല് ഗ്രാമങ്ങളിലായി ആറ് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഋഷികേശ്-ബദരീനാഥ് പാതയിലെ ഗതാഗതം ഇപ്പോഴും തടസപ്പെട്ടിരിക്കുകയാണ്. ഗംഗോത്രി, യമുനോത്രി പാതകളിലെ ഉത്തരകാശിയിലെ ഏഴിടങ്ങളില്‍ ഗതാഗത തടസമുണ്ട്. എല്ലാ പാതകളും സഞ്ചാര യോഗ്യമാക്കാനായി പൊതുമരാമത്ത് വകുപ്പും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനും കഠിനമായി ശ്രമം തുടരുകയാണ്.
സംസ്ഥാനത്തെ മിക്ക നദികളിലെയും ജലനിരപ്പ് അപകടനില കടന്നു. അതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ഉയര്‍ന്ന ഇടത്തേക്ക് മാറിത്താമസിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
















