വിഴിഞ്ഞം: വിഴിഞ്ഞം തീരദേശ പ്രദേശമായ ഫിഷിംഗ് ഹാര്‍ബറില്‍ മത്സ്യങ്ങള്‍ വേര്‍തിരിക്കാനുള്ള സൗകര്യത്തിനായി സോര്‍ട്ടിംഗ് പ്ലാറ്റ്‌ഫോമിന്റെ നിര്‍മ്മാണത്തിനായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മണലെടുക്കാന്‍ ശ്രമിച്ചത് തീരദേശ വാസികള്‍ തടസ്സപ്പെടുത്തി. മണ്ണെടുക്കാന്‍ കൊണ്ടുവന്ന വാഹനങ്ങളേയും ഉദ്യോഗസ്ഥന്‍മാരേയും ഏറെ നേരം തടഞ്ഞു വച്ചു. വിഴിഞ്ഞം പോലീസ്, ജമാഅത്ത് ഭാരവാഹികള്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്‌നങ്ങള്‍ക്ക് താത്കാലിക പരിഹാരമായത്. പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉള്‍പ്പെടെയുളള കാര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മറ്റ് കേന്ദ്രങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് ശ്രദ്ധ എന്നാരോപിച്ചായിരുന്നു തടഞ്ഞത്.
ഫിഷ് ലാന്‍ഡിംഗ് സെന്ററിന്റെ നവീകരണ പദ്ധതിയുടെ ഭാഗമായാണ് വിഴിഞ്ഞം പഴയ വാര്‍ഫിന് സമീപം സോര്‍ട്ടിംഗ് പ്ലാറ്റ് ഫോമും, മത്സ്യബന്ധന വളളങ്ങള്‍ അടുപ്പിക്കുന്നതിനായി 45 മീറ്റര്‍ നീളത്തിലുളള രണ്ട് വാര്‍ഫുകളും, മറ്റ് അനുബന്ധ സൗകര്യങ്ങളും നിര്‍മിക്കുന്നത്. ദേശീയ മത്സ്യവികസന ബോര്‍ഡിന്റ 790 ലക്ഷം രുപാ ഫണ്ട് ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 90 ശതമാനമായിട്ടുണ്ടെന്നും സോര്‍ട്ടിംഗ് പ്ലാറ്റ്‌ഫോവും വൈദ്യുതീകരണം കൂടി കഴിഞ്ഞാല്‍ പദ്ധതി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യാനാകുമെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അധികൃതര്‍ പറഞ്ഞു. ഫണ്ടും മറ്റും വൈകിയതുമൂലം പല ഘട്ടങ്ങളില്‍ നിര്‍മാണം തടസ്സപ്പെട്ട പദ്ധതിയാണ് അടുത്ത കാലത്ത് വീണ്ടും പുനരാരംഭിച്ചത്. മണ്ണെടുത്തത് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റ സ്ഥലത്തുനിന്നാണെന്നും അത് തടസ്സപ്പെടുത്തേണ്ട കാര്യമില്ലെന്നും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അധികൃതര്‍ പറഞ്ഞു. ഏകദേശം 45 മീറ്റര്‍ നീളത്തിലും, 35 മീറ്റര്‍ വീതിയിലുമുളള സോര്‍ട്ടിംഗ് പഌറ്റ്‌ഫോമിന്റ നിര്‍മാണത്തിന് ഏകദേശം 2000 ക്യുബിക് മീറ്റര്‍ മണ്ണിന്റ ആവശ്യമുണ്ട്. ഇപ്പോള്‍ മണ്ണെടുക്കുന്ന സ്ഥലത്തുമായി ഒരുലക്ഷം ടണ്‍ മണല്‍ നിക്ഷേപമുണ്ട്. മാത്രവുമല്ല ഏകദേശം ഇത്രയളവില്‍ മണലിവിടെനിന്ന്് നീക്കം ചെയ്താല്‍ മാത്രമെ നേരത്തെ നിര്‍മാണത്തിലുളള ഫിഷ് ലാന്‍ഡിങ്ങ് സെന്ററിന്റ പ്രവര്‍ത്തനമാരംഭിക്കാനാകൂവെന്നും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പധികൃതര്‍ അറിയിച്ചു. തടങ്ങള്‍ സൃഷ്ടിക്കുന്നവരുടെ ആരോപണം കഴമ്പില്ലാത്തതാണെന്നും പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തദ്ദേശ വകുപ്പാണെന്നുമാണ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്.
തീരദേശ മേഖലയുടെ മുഴുവന്‍ അധികാരവും തങ്ങള്‍ക്ക് തീറെഴുതി കിട്ടിയതാണ് എന്ന രീതിയിലാണ് ചില മത സംഘടനകളുടെ നിലപാടെന്ന് മുന്‍പും പലതവണ പരാതി ഉയര്‍ന്നിരുന്നു.
















