കറാച്ചി: പാക്കിസ്ഥാനിൽ ഹിന്ദു സഹോദരന്മാർക്ക് നേരെയുള്ള അയിത്തം ഇനിയും തീർന്നിട്ടില്ല. പാക്കിസ്ഥാൻ സർക്കാറിന്റെ അധീനതയിലുള്ള ന്യൂസ് ഏജൻസിയിൽ ജോലി നോക്കുന്ന ഹിന്ദു ജീവനക്കാരന് കുടിക്കാൻ പ്രത്യേക ഗ്ലാസ് നൽകിയാണ് പാക്കിസ്ഥാനിലെ മതവർഗീയവാദികൾ അവഗണന പരസ്യമായി കാണിക്കുന്നത്. പാക്കിസ്ഥാനിലെ എക്സ്പ്രസ് ട്രെബ്യൂൺ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അസോസിയേറ്റഡ് പ്രസ് ഓഫ് പാക്കിസ്ഥാന്റെ സീനിയൻ റിപ്പോർട്ടറായ സാഹീബ് ഖാനാണ് ഈ അവഗണന നേരിടേണ്ടി വന്നത്. ഇസ്ലാം രീതിയിലുള്ള പേരാണെങ്കിലും സഹീബ് ഹിന്ദു മത വിശ്വാസിയാണ്. എന്നാൽ ഓഫീസിൽ തന്റെ ഇളയ മകൻ രാജ് കുമാർ എത്തിയതിനു ശേഷമാണ് സഹപ്രവർത്തകർക്ക് മാറ്റം വന്നു തുടങ്ങിയത്.
താൻ ഹിന്ദുവാണെന്ന് മനസിലാക്കിയ മുസ്ലീം സഹപ്രവർത്തകർ സാഹീബിനെ തീർത്തും അവഗണിക്കുകയാണുണ്ടായത്. ഓഫീസിൽ കുടിവെള്ളമെടുക്കുന്നതിനായി വച്ചിരിക്കുന്ന ഗ്ലാസ് ഉപയോഗിക്കാൻ സാഹീബിന് വിലക്ക് കല്പിക്കുകയാണുണ്ടായത്. ഇതിനു പുറമെ ജോലി സംബന്ധമായ സാധന സാമഗ്രികൾ മറ്റ് മുസ്ലീം പ്രവർത്തകർ ഉപയോഗിക്കുന്നതിനാൽ സാഹിബിന് അതിൽ തൊടാൻ പോലും കഴിഞ്ഞിരുന്നില്ല.
ബ്യൂറോ ചീഫ് തന്നോട് വേറൊരു ഗ്ലാസിൽ വെള്ളം കുടിക്കാൻ എടുക്കാവു എന്ന് ആജ്ഞാപിക്കുകയാണ് ചെയ്തത്. ഇതിനു പുറമെ ഭക്ഷണം കഴിക്കണമെങ്കിൽ വീട്ടിൽ നിന്നും പാത്രം കൊണ്ടു വരണമെന്നും ചീഫ് തന്നോട് ആവശ്യപ്പെട്ടുവെന്നും സാഹീബ് മാധ്യമത്തിനോട് പറഞ്ഞു.
ഒരു സർക്കാർ മാധ്യമ സ്ഥാപനത്തിൽ ജീവനക്കാരൻ ഹിന്ദുവായതു കൊണ്ട് മറ്റൊരു ഗ്ലാസിൽ വെള്ളം കുടിക്കാൻ നിർബന്ധിച്ചത് തീർത്തും സംസ്കാര ശൂന്യതയായിട്ടെ കാണാനാവൂ എന്ന് പാക്കിസ്ഥാനിലെ തൊഴിൽ വിദ്യാഭ്യാസ എക്സിക്യൂട്ടീവ് ഡയറക്ടർ അഭിപ്രായപ്പെട്ടു.
















