ന്യൂദല്‍ഹി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷനില്‍ സല്മാന് ഖാന് മാപ്പ് പറയാതെ, വിശദീകരണം നല്കി. ഏറ്റവും പുതിയ ബോളീവുഡ് ചിത്രമായ സുല്‍ത്താന്റെ പ്രചരണാര്‍ത്ഥം നടത്തിയ പരിപാടിയിലാണ് വിവാദമായ പരാമര്‍ശം നടത്തിയത്. അഭിഭാഷകന് വഴിയാണ് സല്മാന് മറുപടി നല്‍കിയത്.
സല്‍മാനോട് ഇന്ന് കമ്മീഷന് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മറുപടി പ്രത്യേക സമിതി വിശദമായി പഠിയ്ക്കുകയാണെന്നും വിശദമായ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും വനിതാ കമ്മീഷന് അദ്ധ്യക്ഷ അറിയിച്ചു.
മാപ്പ് പറയാന്‍ ഏഴ് ദിവസമാണ് കമ്മീഷന് നല്‍കിയിരുന്നത്. ചിത്രത്തില്‍ അഭിനയിച്ചത് കടുപ്പമായിരുന്നുവെന്നും ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അവസ്ഥയാണ് തനിക്കിപ്പോള്‍ എന്നുമായിരുന്നു സല്മാന് ഖാന് നടത്തിയ പരാമര്‍ശം.
മുഴുവന്‍ സ്ത്രീ വികാരത്തിന് മുറിവേല്പ്പിച്ചുവെന്നാരോപിച്ച് താരത്തിന് എതിരെ നിരവധി വിമര്‍ശനങ്ങളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നത്. അതേ സമയം ഖേദം പ്രകടിപ്പിച്ചുകൊണ്ട് സല്‍മാന്റെ അച്ഛന് രംഗത്തുവന്നിരുന്നു. തെറ്റായ ഉദ്ദേശ്യത്തോടെയല്ല മകന് അത് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടയില്‍, വിവാദ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ സല്മാന് ഖാന്റെ വിശദീകരണത്തില്‍ മഹരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന് അതൃപ്തി അറിയിച്ചു. ദേശീയ വനിതാ കമ്മീഷന്റെ അതേ അധികാരം തന്നെയാണ് സംസ്ഥാന കമ്മീഷനുമുള്ളതെന്നും ഈ വിഷയം സംസ്ഥാന തലത്തിലും പരിശോധന നടത്തുമെന്നും ചെയര്പോഴ്സണ് വിജയ രഹാത്കര്‍ അറിയിച്ചു. അദ്ദേഹത്തോട് ജൂലൈ ഏഴിന് സംസ്ഥാന കമ്മീഷന് മുന്‍പാകെ ഹാജരാകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ ഒരു ഗുസ്തിക്കാരന്റെ വേഷമാണ് സല്മാന് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: