കണ്ണൂര്‍: അധികാരക്കസേരയുറപ്പിക്കാന്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കാറ്റില്‍പ്പറത്തി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് നടപടിക്കെതിരെ സമരമുഖത്തിറങ്ങിയ സഹനസമര സേനാനികള്‍ ജയില്‍വാസത്തിന്റെയും ക്രൂരപീഡനങ്ങളുടെയും ഓര്‍മ്മ പുതുക്കാന്‍ കണ്ണൂരില്‍ ഒത്തുകൂടി. അസോസിയഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഐഎംഎ ഹാളില്‍ ചേര്‍ന്ന അടിയന്തരാവസ്ഥയുടെ 41 ാം വാര്‍ഷികവും പീഡിതസംഗമവും ചരിത്രത്തിന്റെ തനിയാവര്‍ത്തനമായി. നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് യുവത്വത്തിന്റെ ചോരത്തിളപ്പില്‍ ഫാസിസത്തിനെതിരായ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയവര്‍ ഇന്ന് ജീവിതത്തിന്റെ സായാഹ്നത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. എന്നാല്‍ പഴയ സമരസേനാനികള്‍ ഒത്തുകൂടിയപ്പോള്‍ അതേ ഓജസ്സും സമരവീര്യവും അല്‍പ്പം പോലും ചോര്‍ന്നുപോകാതെയാണ് എല്ലാവരും പരസ്പരം സംസാരിച്ചത്. പോലീസ് മര്‍ദ്ദനത്തിന്റെ അവശേഷിപ്പുകളും ദൈന്യതയും ജീവിതത്തിന്റെ നിറം കെടുത്തിയപ്പോഴും രണ്ടാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ മഹാഭാഗ്യം സിദ്ധിച്ചവരെന്ന അഭിമാനത്തോടെയാണ് ഇവര്‍ ജീവിച്ചത്. പരസ്പരം ചേര്‍ന്നുനിന്നുകൊണ്ട് പോലീസിന്റെ കൊടിയ മര്‍ദ്ദനത്തെ നേരിട്ടവര്‍ അതേ മനോഭാവത്തോടു കൂടിയാണ് ഇന്നലെയും ഒത്തുചേര്‍ന്നത്. തങ്ങള്‍ ചെയ്തത് കേവലം ത്യാഗമാണെന്നും പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടുള്ള സമരമല്ലായിരുന്നുവെന്നും വിശ്വസിക്കുന്നവരാണ് ഇവരെല്ലാം. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നടന്ന ചെറുതും വലുതുമായ സമരങ്ങളുടെ പേരില്‍ നിരവധി പേര്‍ സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുമ്പോഴും തങ്ങള്‍ക്ക് ആനുകൂല്യങ്ങളോ പെന്‍ഷനോ ഇല്ലെന്ന പരാതി ആരില്‍നിന്നും ഉയരുന്നില്ല.
അടിയന്തരാവസ്ഥ സമര സേനാനികളുടെ കൂട്ടായ്‌മയായ അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് സമരത്തില്‍ പങ്കെടുത്തവര്‍ക്കുവേണ്ടി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകുല്യത്തിനു വേണ്ടിയുളള പോരാട്ടത്തിലാണ്. സ്വാതന്ത്ര്യസമരം ഉള്‍പ്പെടെയുള്ള നിരവധി സമരങ്ങള്‍ പുതുതലമുറയിലെത്തിക്കാന്‍ പാഠ്യപദ്ധതികള്‍ തന്നെയുണ്ടെങ്കിലും അടിയന്തരാവസ്ഥക്കെതിരായ സമരങ്ങള്‍ ബോധപൂര്‍വ്വം വിസ്മരിക്കുകയായിരുന്നുവെന്ന പരാതിയാണ് ഭൂരിപക്ഷം പേരും പങ്കുവെച്ചത്. ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് നടപടി പുതുതലമുറയില്‍ നിന്നും ഒളിച്ചുവെക്കാന്‍ ഇതുവരെ ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നത്. സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ തങ്ങളുടെ ജീവന്‍ തന്നെ സമര്‍പ്പിച്ച പോരാട്ടവീര്യം ഇനിയെങ്കിലും പുതു തലമുറയിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.
















