ഒ. രാജഗോപാല്‍ എംഎല്‍എയോടൊപ്പം ഒ.പി.വി നമ്പൂതിരിപ്പാട്
കേരളത്തിലെ ആര്‍എസ്എസ്-ബിജെപി പ്രസ്ഥാനങ്ങളിലെ ആദ്യകാല പ്രവര്‍ത്തകര്‍ക്ക് ഒ.പി.വി നമ്പൂതിരിപ്പാടിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഭാരതീയ ജനസംഘത്തിന്റെയും ബിജെപിയുടെയും ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനെപ്പോലെയായിരുന്നു വര്‍ഷങ്ങളോളം അദ്ദേഹം. സംഘത്തിന്റെയും ബിജെപിയുടെയും ഉന്നതരും സാധാരണക്കാരുമായവര്‍ക്ക് ഏതുസമയത്തും അദ്ദേഹത്തിന്റെ ഗൃഹം സ്വാഗതമരുളിയിരുന്നു.
ഇന്നും അതിനുമാറ്റമില്ല.
ആര്‍എസ്എസിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തനരംഗത്ത് കാലൂന്നുന്നത്.വരേണ്യവിഭാഗത്തില്‍പ്പെട്ടവര്‍ പൊതുവെ കമ്യൂണിസ്റ്റ് അനുഭാവികളോ പ്രവര്‍ത്തകരോ ആയിരുന്ന കാലഘട്ടത്തിലാണ് ആര്‍എസ്എസിന്റെ സജീവപ്രവര്‍ത്തനത്തിലേക്ക് ഒപിവി എത്തിപ്പെടുന്നത്. അതിനാല്‍തന്നെ പലതരത്തിലുള്ള അഗ്നിപരീക്ഷളും അദ്ദേഹത്തിന് ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇന്നും അക്കാര്യത്തില്‍ പരിഭവമില്ല, വിഷമമില്ല.
ഒപിവിയുടെ എണ്‍പത്തിനാലാം ജന്മദിനമാണ് ഇന്ന്.
ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട അദ്ദേഹത്തിന്റെ ശതാഭിഷേകം മണ്ണാര്‍ക്കാട് വിജയജ്യോതി ഓഡിറ്റോറിയത്തില്‍ നടക്കും. രാഷ്‌ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരെല്ലാം പരിപാടിയില്‍ പങ്കെടുക്കും. തിരുവനന്തപുരം ശ്രീപദ്‌നാഭസ്വാമി ക്ഷേത്രത്തിലെ പടിഞ്ഞാറെമഠം മൂപ്പില്‍സ്വാമിയാര്‍-നീലകണ്ഠഭാരതിയര്‍ ഇന്നലെ ഒപിവിയുടെ വസതിയിലെത്തിയിരുന്നു.
ഭാരതീയ ജനസംഘത്തിന്റെ പാലക്കാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാനസമിതി അംഗം, ബിജെപി മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ്, ജില്ലാ വൈസ്പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍ എന്നീ നിലകളില്‍ ഏറെക്കാലം രാഷ്‌ട്രീയരംഗത്ത് സജീവമായിരുന്നു.
പി.പരമേശ്വരന്‍, ഒ.രാജഗോപാല്‍, ടി.എന്‍.ഭരതന്‍ കെ.ജി.മാരാര്‍, കെ.രാമന്‍പിള്ള, എം.ദേവകി അമ്മ എന്നിവരോടൊപ്പം കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്രചെയ്ത് ഭാരതീയ ജനസംഘത്തേയും ബിജെപിയേയും കെട്ടിപ്പടുക്കാന്‍ അഹോരാത്രം അധ്വാനിച്ചയാളാണ് ഒപിവി. സജീവ രാഷ്‌ട്രീയത്തില്‍നിന്നും വിരമിച്ചശേഷം ഇപ്പോള്‍ വായനയിലും എഴുത്തിലുമാണ് അദ്ദേഹത്തിന്റെ കര്‍മ്മശേഷി വിനിയോഗിക്കുന്നത്.
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, വാജ്‌പേയി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1967 ല്‍ കോഴിക്കോട്ട് നടന്ന ജനസംഘത്തിന്റെ അഖിലേന്ത്യ സമ്മേളനത്തിലും അദ്ദേഹം സജീവപങ്കാളിയായിരുന്നു. ഈ സമ്മേളനത്തില്‍വെച്ചാണ് ദീന്‍ദയാല്‍ജി ജനസംഘത്തിന്റെ അഖിലേന്ത്യാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്.
1975 ല്‍ അഴിമതിക്കെതിരെ ദില്ലിയില്‍ നടന്ന റാലിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിന് ജയപ്രകാശ് നാരായണനാണ് നേതൃത്വം നല്‍കിയത്. അടിയന്തരാവസ്ഥയ്‌ക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ മാസങ്ങളോളം ഇദ്ദേഹം ജയില്‍വാസം അനുഭവിച്ചിരുന്നു. സഹധര്‍മ്മിണി ശ്രീദേവി അന്തര്‍ജനത്തോടും മൂന്നുവയസ്സായ മകള്‍ ജയശ്രീയോടുമൊപ്പമാണ് അദ്ദേഹം പ്രക്ഷോഭത്തില്‍ പങ്കെടുത്തതും ജയില്‍ വാസമനുഭവിച്ചതും. അക്കാര്യത്തില്‍ ഇന്നും അദ്ദേഹത്തിന് അല്‍പംപോലും ഖേദമില്ല.
അടിയന്തരാവസ്ഥക്കുശേഷം ജനതാപാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതിലും സജീവപങ്കാളിയായി. എന്നാല്‍ ദ്വയാംഗത്വത്തിന്റെ പേരില്‍ പ്രശ്‌നം ഉണ്ടായപ്പോള്‍ അദ്ദേഹം ജനതാപാര്‍ട്ടിവിട്ട് ബിജെപിക്ക് രൂപംകൊടുക്കുന്നതിലും പങ്കാളിത്തം വഹിച്ചു.
അക്കിക്കാവ് നാരായണന്‍ നമ്പൂതിരുപ്പാടിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി 1932 ലാണ് ജനനം. അമ്മാവനായ ടി.പി.നമ്പൂതിരിപ്പാടിനൊപ്പമാണ് അദ്ദേഹം മണ്ണാര്‍ക്കാടെത്തുന്നത്. റബര്‍കൃഷി മണ്ണാര്‍ക്കാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയ ആദ്യവ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ഇന്നും തെങ്ങും കവുങ്ങും മറ്റു ഫലവൃക്ഷങ്ങളും പരിപാലിച്ച് ഒരു മുഴുവന്‍സമയ കര്‍ഷകനായി അദ്ദേഹം ജീവിക്കുന്നു.
അധ്യാത്മരാമായണവും ഭഗവദ്ഗീതയും മലയാളത്തിലേക്ക് വൃത്താനുവൃത്തം വിവര്‍ത്തനം ചെയ്ത അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാളാണ് ഒപിവി. ഭാഗവതം വിവര്‍ത്തനത്തിന്റെ അവസാനഘട്ടത്തിലാണിപ്പോള്‍. സാധാരണക്കാര്‍ക്കും സംസ്‌കൃതഭാഷ കൈകാര്യം ചെയ്യാന്‍ കഴിയാത്തവര്‍ക്കും വളരെ ലളിതമായ ഭാഷയില്‍ വായിക്കാന്‍ കഴിയണമെന്ന രീതിയിലാണ് അദ്ദേഹം ഇവ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.
വിവര്‍ത്തനംചെയ്ത രാമായണത്തിന്റെയും ഗീതയുടെയും ആദ്യപതിപ്പ് ജമ്മുകാശ്മീരിലെ അമര്‍നാഥ് ഗുഹയിലെ ശിവക്ഷേത്രത്തില്‍ ഇന്നും സമര്‍പ്പണം ചെയ്തിട്ടുണ്ട്. ജന്മഭൂമിയുടെ തുടക്കംമുതലുള്ള പ്രവര്‍ത്തനത്തില്‍ സജീവപങ്കാളിയാണ് ഒപിവി. പത്രത്തിനുവേണ്ടി നിരവധിപേരെ അദ്ദേഹം ഷെയറുടമകളാക്കിയിട്ടുണ്ട്.
മണ്ണാര്‍ക്കാട് ടൗണില്‍നിന്നും ഒന്നരകിലോമീറ്റര്‍ അകലെ മുക്കണ്ണം ശിവക്ഷേത്രത്തിനുസമീപം നെല്ലിപ്പുഴയോരത്ത് ഒരുവന്നൂര്‍ പാഴൂര്‍ മനയിലാണ് ഇപ്പോള്‍ താമസം. കണ്ണന്നൂര്‍ തൃക്കഴിപ്പുറത്തുമന പരമേശ്വരന്‍ അടിതിരിപ്പാടിന്റെ മകള്‍ ശ്രീദേവി അന്തര്‍ജനമാണ് ഭാര്യ. സാവിത്രി, നാരായണന്‍, പരമേശ്വരന്‍, ജയശ്രീ, വാസുദേവനുണ്ണി എന്നിവരാണ് മക്കള്‍.
















